ഐസിസി യോഗത്തിൽ ഇന്ത്യയുമായി യാതൊരു തർക്കവുമില്ല: പാക്ക് ബോർഡ്
Mail This Article
ഇസ്‍ലാമാബാദ്∙ ഐസിസി യോഗത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ചേരിതിരിഞ്ഞ് മുഖാമുഖമെത്തിയെന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ തള്ളി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലെ (ഐസിസി) ഡയറക്ടേഴ്സ് മീറ്റിങ്ങിൽ ഇരു രാജ്യങ്ങള്‍ക്കുമിടയിൽ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് പിസിബി ചെയർമാൻ എഹ്‍സാൻ മാനി വ്യക്തമാക്കി. ഇന്ത്യൻ എക്സ്പ്രസിന് അയച്ച സന്ദേശത്തിലാണ് ഐസിസി യോഗത്തിലെ ചേരിതിരിവ് വാർത്ത മാനി തള്ളിയത്.
‘ഐസിസി ഡയറേക്ടേഴ്സ് യോഗത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിട്ടില്ല. പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെടണമെങ്കിൽ ബോർഡ് അംഗങ്ങളിൽ മൂന്നിൽ രണ്ടുപേരുടെ പിന്തുണ വേണമെന്നോ സാധാരണ ഭൂരിപക്ഷം മതിയെന്നോ യോഗത്തിൽ ചർച്ച ചെയ്തിട്ടില്ല’ – സന്ദേശത്തിൽ എഹ്സാൻ മാനി അറിയിച്ചു.
സ്ഥാനമൊഴിഞ്ഞ ഇന്ത്യക്കാരൻ ശശാങ്ക് മനോഹർക്കു പകരം തിരഞ്ഞെടുക്കേണ്ടയാളുടെ ഭൂരിപക്ഷത്തെച്ചൊല്ലി ഐസിസി യോഗത്തിൽ തർക്കമുണ്ടായെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ചെയർമാൻ തിരഞ്ഞെടുപ്പു ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന ഓൺലൈൻ യോഗം തർക്കംമൂലം തീരുമാനമാകാതെ പിരിഞ്ഞെന്നും റിപ്പോർട്ടുണ്ടായിരുന്നു.
∙ തർക്കവും തർക്ക വിഷയവും
പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെടണമെങ്കിൽ ബോർഡ് അംഗങ്ങളിൽ മൂന്നിൽ രണ്ടുപേരുടെ പിന്തുണ വേണമെന്നാണു പാക്കിസ്ഥാൻ ഉൾപ്പെടുന്ന വിഭാഗം പറയുന്നത്. എന്നാൽ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരുൾപ്പെടുന്ന പ്രബല വിഭാഗം പറയുന്നതു ചെയർമാനായി തിരഞ്ഞെടുക്കപ്പെടാൻ സാധാരണ ഭൂരിപക്ഷം മതിയെന്നും അതിനു പരിധി നിശ്ചയിക്കേണ്ടെന്നുമാണ്. ഐസിസി ബോർഡിൽ അംഗ രാജ്യങ്ങൾക്കും അസോഷ്യേറ്റ് അംഗങ്ങൾക്കും സ്വതന്ത്ര പ്രതിനിധികൾക്കുമായി ആകെ 17 വോട്ടാണുള്ളത്. ഇതിൽ 12 പേരുടെ വോട്ട് ചെയർമാൻ സ്ഥാനത്തേക്കു മത്സരിക്കുന്നയാൾക്കു നിർബന്ധമാണെന്നാണു പാക്കിസ്ഥാൻ ഉൾപ്പെടുന്ന വിഭാഗത്തിന്റെ വാദം. എന്നാൽ, 9 വോട്ട് നേടുന്നയാളെ വിജയിയായി പ്രഖ്യാപിക്കാമെന്നാണ് ഇന്ത്യ ഉൾപ്പെടുന്ന മറുവിഭാഗത്തിന്റെ വാദം. എന്നാൽ, ഇത്തരമൊരു തർക്കം സംഭവിച്ചിട്ടില്ലെന്നാണ് പിസിബി പ്രസിഡന്റ് അവകാശപ്പെടുന്നത്.
∙ പുതിയ ചെയർമാൻ
ആരാകണം ഐസിസിയുടെ പുതിയ ചെയർമാൻ എന്നതു സംബന്ധിച്ചും ആശയക്കുഴപ്പം തുടരുകയാണ്. ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡിലെ കോളിൻ ഗ്രേവ്സിനായിരുന്നു സാധ്യത. പക്ഷേ, ഇപ്പോൾ പല രാജ്യങ്ങളുടെയും പിന്തുണ ഗ്രേവ്സിനില്ല. വിൻഡീസ് ബോർഡ് മുൻ മേധാവി ഡേവിഡ് കാമറൂണിന്റെ പേര് ഉയരുന്നുണ്ടെങ്കിലും അദ്ദേഹവും പലർക്കും സ്വീകാര്യനല്ല. ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാര ഉൾപ്പെടെയുള്ളവർ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കു പരസ്യ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യൻ ബോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് പദവിയിൽ ഗാംഗുലിയുടെ തുടർച്ച തടയുന്ന ‘കൂളിങ് ഓഫ്’ നയത്തിൽ ഇളവു വരുത്തണമെന്നാവശ്യപ്പെട്ടു ബിസിസിഐ നൽകിയ അപേക്ഷയിൽ 17നു സുപ്രീം കോടതിയുടെ വിധി വരുന്നതോടെ കാര്യങ്ങൾക്കു വ്യക്തതയുണ്ടായേക്കും.
English Summary: No rift with BCCI, Says PCB Chairman Ehsan Mani