ADVERTISEMENT

റാഞ്ചി ജവാഹർ വിദ്യാമന്ദിർ സ്കൂൾ മൈതാനത്തെ ഫുട്ബോൾ ഗോൾവല കാത്തിരുന്ന കൗമാരക്കാരനെ ആർക്കറിയാം! ഖരഗ്പുർ റെയിൽവേ സ്റ്റേഷനിലെ സഹപ്രവർത്തകരോടു തമാശ പറഞ്ഞു ചിരിക്കുകയും കുസൃതി കാട്ടി അവരെ പറ്റിക്കുകയും ചെയ്തിരുന്ന ചുള്ളൻ ചെറുപ്പക്കാരനെയും പലർക്കുമറിയില്ല. റാ‍ഞ്ചിയിലെ സൗത്ത് ഈസ്റ്റേൺ റെയിൽവേ സ്പോർട്സ് അസോസിയേഷൻ ഗ്രൗണ്ടിലെ പിച്ചിൽനിന്ന് 100 മീറ്റർ അകലെയുള്ള മരത്തിലേക്കു സിക്സർ പറത്തിയിരുന്ന നീളൻ മുടിക്കാരൻ പയ്യനെ പലരും മറന്നു തുടങ്ങി.

പക്ഷേ, 2007ൽ ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്സ് ക്രിക്കറ്റ് മൈതാനത്തും 2011ൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലും ഇന്ത്യ ലോകജേതാക്കളായപ്പോൾ മുന്നിൽനിന്നു പട നയിച്ച നായകനെ ആരും മറക്കില്ല. മഹേന്ദ്ര സിങ് ധോണി എന്ന രജപുത്ര നാമത്തിൽനിന്ന് എംഎസ്‍ഡി എന്ന ചുരുക്കപ്പേരിൽ ആരാധകർ നെഞ്ചോടു ചേർത്ത് ആറ്റിക്കുറുക്കിയെടുത്ത ഇന്ത്യയുടെ പ്രിയപുത്രൻ ‘മഹി’ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചിരിക്കുന്നു. ഇനിയിപ്പോൾ എല്ലാവരുടെയും ആകാംക്ഷ ഐപിഎല്ലിലെ ധോണിയുടെ പ്രകടനത്തെക്കുറിച്ച് മാത്രം.

ബംഗ്ലദേശിനെതിരായ അരങ്ങേറ്റ മത്സരത്തിൽ ഒരു റണ്ണൗട്ടിൽ തുടങ്ങിയ ധോണിയുടെ രാജ്യാന്തര കരിയർ, കഴിഞ്ഞ ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ സെമി പോരാട്ടത്തിൽ മറ്റൊരു റണ്ണൗട്ടിലാണ് അവസാനിച്ചതെന്നത് നാടകീയമായി. അരങ്ങേറ്റം വിജയത്തോടെയങ്കിൽ, പടിയിറക്കം തോൽവിയോടെയായി. ഇതിനിടെ ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയ എത്രയോ ഇന്നിങ്സുകൾ... സിക്സറടിക്കാൻ വെമ്പൽ കൊണ്ടിരുന്ന അന്നത്തെ നീളൻ മുടിക്കാരനിൽനിന്ന് പക്വതയുടെയും സമചിത്തതയുടെയും ആൾരൂപമായി ‘സൂപ്പർ ഫിനിഷർ’ എന്നു പേരെടുത്ത ധോണിയിലേക്കുള്ള കാലത്തിന്റെ ഒഴുക്ക് ഇങ്ങനെ:

∙ 1995–98

റാഞ്ചിയിലെ കമാൻഡോ ക്രിക്കറ്റ് ക്ലബ്. സ്കൂളിൽ ബാഡ്മിന്റനും ഫുട്ബോളും കളിച്ചിരുന്ന ധോണിയെ ക്രിക്കറ്റിലേക്കു തിരിച്ചുവിട്ടത് പരിശീലകനാണ്. ഗോൾ കീപ്പിങ്ങിൽ ധോണി കാട്ടുന്ന മികവ് വിക്കറ്റ് കീപ്പിങ്ങിലേക്കു പകർന്നാടിയതു ചരിത്രം. കമാൻഡോ ക്ലബ്ബിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 1997–98 സീസണിലെ വിനു മങ്കദ് അണ്ടർ 16 ചാംപ്യൻഷിപ്പിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

∙ 2001–2003

1999–2000 സീസണിൽ ബിഹാറിനു വേണ്ടി രഞ്ജി ട്രോഫിയിൽ അരങ്ങേറിയ ധോണി ദക്ഷിണ പൂർവ റെയിൽവേയിൽ ടിടിഇ ആയിരുന്നു 2001–2003 കാലയളവിൽ. വൈകാതെ ഇന്ത്യൻ എ ടീമിലെത്തിയ താരം സിംബാബ്വെയ്ക്കും കെനിയയ്ക്കുമെതിരെ തിളങ്ങിയതു വഴിത്തിരിവായി. അന്നത്തെ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ കണ്ണിൽപെട്ട താരം ഒരു വർഷത്തിനകം ഇന്ത്യൻ ടീമിൽ.

∙ 2004 ഡിസംബർ 23, ചിറ്റഗോങ്

ബംഗ്ലദേശിനെതിരെ രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറ്റം. ഏഴാം നമ്പരിൽ പ്രതീക്ഷയോടെ ഇറങ്ങിയ ധോണിക്ക് ഒരു പന്തേ ആയുസ്സുണ്ടായുള്ളൂ. ആദ്യ പന്തിൽത്തന്നെ റണ്ണൗട്ട്. തുടർന്നുള്ള മൂന്ന് ഇന്നിങ്സുകളിൽ സ്കോർ: 12, 7, 3.. 2005 ഏപ്രിൽ 5ന് തന്റെ അഞ്ചാം ഏകദിനത്തിൽ പാക്കിസ്ഥാനെതിരെ, വിധി മാറ്റിയെഴുതി. 123 പന്തിൽ 148 റൺസുമായി കന്നി സെഞ്ചുറി.

∙ 2007 സെപ്റ്റംബർ 24, ജൊഹാനസ്ബർഗ്

ഏകദിന ലോകകപ്പിലെ തോൽവിക്കു പിന്നാലെ സീനിയർ താരങ്ങൾ വിട്ടുനിന്ന ട്വന്റി20 ലോകകപ്പ്. ക്യാപ്റ്റൻ സ്ഥാനം അപ്രതീക്ഷിതമായാണു ധോണിക്കു ലഭിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ജാതകം ധോണി തിരുത്തിയെഴുതിയതു പിന്നീടുള്ള കാഴ്ച. കന്നി ട്വന്റി20 ലോകകിരീടം സ്വന്തമാക്കാൻ പാക്കിസ്ഥാന് 6 പന്തിൽ 13 വേണ്ടപ്പോൾ, ജോഗീന്ദർ ശർമയെന്ന നിരുപദ്രവകാരിയായ മീഡിയം പേസർക്കു പന്തു നൽകാൻ ധോണി തീരുമാനിച്ച നിമിഷമാണ് നിർണായകമായത്. മിസ്ബാഹ് ഉൽ ഹഖിനെ ജോഗീന്ദർ മലയാളി താരം എസ്. ശ്രീശാന്തിന്റെ കൈകളിലെത്തിച്ചതോടെ ചരിത്രം വഴി മാറി. ഇന്ത്യയ്ക്കു ട്വന്റി20 ലോകകിരീടം.

∙ 2011 ഏപ്രിൽ 2, മുംബൈ

വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ നായകൻ മാനം മുട്ടെ വളർന്ന ദിനം. പടുകൂറ്റൻ സിക്സർ പറത്തി ഇന്ത്യയ്ക്കു രണ്ടാം വട്ടം ഏകദിന ലോകകിരീടം ധോണി നേടിക്കൊടുത്തപ്പോൾ അവസാനിച്ചത് 28 വർഷത്തെ കാത്തിരിപ്പ്. കിരീട വിജയത്തിൽ കണ്ണീരണിഞ്ഞു നിന്ന സച്ചിൻ തെൻഡുൽക്കറെ ഇന്ത്യൻ താരങ്ങൾ ചുമലിലേറ്റി മൈതാനം വലംവച്ച അവിസ്മരണീയ ദിനം.

∙ 2013 ജൂൺ 23, ബർമിങ്ങാം

എംഎസ്ഡി എന്ന മൂന്നക്ഷരം ലോക ക്രിക്കറ്റിന്റെ കൊടുമുടിയിൽ ഒരിക്കൽക്കൂടി എഴുതിച്ചേർത്ത വിജയം. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയതിൽ വലിയ പങ്ക് ധോണിയുടെ നേതൃമികവിനാണ്. മഴമൂലം 20 ഓവർ വീതമാക്കി ചുരുക്കിയ കലാശപ്പോരാട്ടത്തിൽ ധോണിയുടെ ബോളിങ് മാറ്റങ്ങൾ നിർണായകമായി.

∙ 2014 ഏപ്രിൽ 6, ധാക്ക

വർഷമൊന്നു തികയും മുൻപേ തിരിച്ചടി. ഏഴു വർഷത്തിനു ശേഷം ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ രണ്ടാം തവണ ഇറങ്ങിയപ്പോൾ എല്ലാവരും സ്വപ്നം കണ്ടത് ധോണി മാജിക്. പക്ഷേ, ബാറ്റിങ് അമ്പേ പരാജയപ്പെട്ടു. കിരീടവിജയം ലങ്കയ്ക്കൊപ്പം. ഒരു പക്ഷേ, ധോണിയുടെ കൊടുമുടിയിറക്കത്തിന്റെ തുടക്കം.

∙ 2015 മാർച്ച് 26, സിഡ്നി

സമസ്ത മേഖലയിലും ഓസ്ട്രേലിയ തിണ്ണമിടുക്കു കാട്ടിയപ്പോൾ ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്കു പരാജയം. തന്ത്രങ്ങളെല്ലാം പാളിയ ദിനത്തിൽ ടീമിന്റെ ഏക അർധ സെഞ്ചുറി കുറിച്ച് ക്യാപ്റ്റൻ ധോണി പൊരുതി നോക്കിയെങ്കിലും ഇന്ത്യയെ കരകയറ്റാൻ അതു മതിയായിരുന്നില്ല.

∙ 2018 സെപ്റ്റംബർ 25, ദുബായ്

ഏഷ്യ കപ്പ് ടൂർണമെന്റിൽ അഫ്ഗാനിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരം. ക്യാപ്റ്റൻ രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ ശിഖർ ധവാനും വിശ്രമം നൽകിയ ഇന്ത്യ ഒരിക്കൽക്കൂടി ധോണിയെ നായകനായി നിശ്ചയിച്ചു. 2017 ജനുവരിയിൽ അഴിച്ചുവച്ച നായകവേഷം ഒരിക്കൽക്കൂടി അണിഞ്ഞ പോരാട്ടത്തിൽ വിധി ധോണിക്കായി കാത്തുവച്ച മത്സരഫലവും വിസ്മയകരമായിരുന്നു– ടൈ!

∙ 2019 ജൂലൈ 10, ഓൾഡ് ട്രാഫഡ്, മാഞ്ചസ്റ്റർ

ന്യൂസീലൻഡിനെതിരായ ലോകകപ്പ് സെമി ജയിക്കാൻ 3 വിക്കറ്റ് ശേഷിക്കെ ഇന്ത്യയ്ക്കു വേണ്ടിയിരുന്നതു 12 പന്തിൽ 31 റൺസ്. 49ാം ഓവറിൽ കിവി ഫാസ്റ്റ് ബോളർ ലോക്കി ഫെർഗൂസന്റെ ആദ്യ പന്ത് നേരിടുന്നത് ധോണി. ഓഫ് സ്റ്റംപിനു പുറത്ത് പതിച്ച ഷോട്ട്പിച്ച് പന്ത് കുതിച്ചുയരുന്നു. പിൻകാലിലാഞ്ഞ് വായുവിലേക്കു കുതിച്ചുയർന്ന് ധോണിയുടെ മാരക സ്ക്വയർ കട്ട്. ബാക്ക്വേഡ് പോയിന്റ് ബൗണ്ടറിക്കു മുകളിലൂടെ പറന്ന പന്ത് ഗാലറിയിൽ. അവിശ്വസനീയമായ വിജയം സ്വപ്നം കണ്ട് ഓൾഡ് ട്രാഫഡിലെ ഇന്ത്യൻ ആരാധകർ ആർത്തുവിളിച്ചു. ആ ഓവറിലെ മൂന്നാം പന്തിൽ റണ്ണൗട്ടായി ധോണി ലോകകപ്പിൽനിന്നു തോറ്റു മടങ്ങി. പിന്നാലെ ഇന്ത്യയും. പിന്നീട് ഇന്ത്യൻ കുപ്പായത്തിൽ ധോണി ഇറങ്ങിയില്ല. ലോകകപ്പ് തോൽവിക്ക് ഒരു വർഷം പിന്നിട്ട് അധികം വൈകും മുൻപേ ഇപ്പോൾ വിരമിക്കൽ പ്രഖ്യാപനവും...

English Summary: MS Dhoni, Cricket Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com