ADVERTISEMENT

കൊച്ചി ∙ ലോകകപ്പ് നേടിയ ഒരാളായല്ല, പുതിയ കളിക്കാരനായാണ് താൻ ക്രീസിലേയ്ക്ക് ഇറങ്ങുന്നതെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഏഴു വർഷം കഴിഞ്ഞെത്തുമ്പോൾ ഇപ്പോഴത്തെ ബാറ്റ്സ്മാൻമാരുടെ പുതിയ ചില ഷോട്ടുകൾ പഠിച്ചെടുക്കാനുണ്ട്. പുതിയ കളിക്കാരിൽ നിന്ന് അവരുടെ ഷോട്ട് സിലക്ഷൻ മനസ്സിലാക്കി കളിക്കാനുള്ള ശ്രമത്തിലാണ്. ഏഴു വർഷത്തിനിടെ കളത്തിൽ ഏറെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതു മനസിലാക്കിയുള്ള പരിശീലനമാണ് നടത്തുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി. ബിസിസിഐയുടെ ഏഴു വർഷത്തെ മൽസര വിലക്കു നീങ്ങിയതിനു പിന്നാലെ പരിശീലനത്തിന് ഇറങ്ങിയതായിരുന്നു ശ്രീ.

വിലക്കു നീങ്ങിയതോടെ മത്സരങ്ങളിൽ കളിക്കാൻ സജ്ജമാണെന്ന് അറിയിച്ചു ബിസിസിഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും സന്ദേശമയച്ചിട്ടുണ്ട്. സിലക്‌ഷനുള്ള കളിക്കാരുടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായ സ്ഥിതിക്ക് അതിനുള്ള അനുമതി കൂടി തേടിയിട്ടുണ്ട്. ഇനി ബിസിസിഐയിൽ നിന്നുള്ള അനുമതി വരുന്ന മുറയ്ക്ക് അതിനുള്ള നടപടികളിലേക്ക് കടക്കും.

രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് സീസൺ തുടങ്ങാൻ ഇത്തവണ ഡിസംബർ–ജനുവരിയെങ്കിലുമാകും. അതുവരെ കളിക്കാതിരിക്കാനാകില്ല. കേരളത്തിനു പുറമെ ചെന്നൈ ലീഗിലും കളിക്കും. മദ്രാസ് ക്രിക്കറ്റ് ക്ലബ് അടക്കമുള്ള ഏതാനും ക്ലബ്ബുകളിൽനിന്ന് ഓഫറുണ്ട്. ഏതു ക്ലബ് തിരഞ്ഞെടുക്കുമെന്നു വൈകാതെ തീരുമാനിക്കും. ഫിറ്റ്നെസ് തെളിയിക്കുന്നതോടെ കേരള രഞ്ജി ടീമിലേക്ക് ശ്രീശാന്തിനു സിലക്‌ഷൻ ലഭിക്കുമെന്നു കേരള ക്രിക്കറ്റ് അസോസിയേഷനും ടീം അധികൃതരും ഇതിനകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ രോഹിത് ശർമയുടെ ക്രിക്കറ്റ് അക്കാദമിയിൽ ബോളിങ് അനലിസ്റ്റാണു ശ്രീശാന്ത്. മിക്കവാറും ഒക്ടോബറിൽ ദുബായിൽവച്ച് അക്കാദമിയുടെ ക്യാംപുണ്ടാകും. അതിനു പോകുന്നതിനെക്കൂടി ആശ്രയിച്ചാകും ചെന്നൈയിൽ കളിക്കുന്നത്. എന്തായാലും ഒന്നുരണ്ടു മത്സരങ്ങളെങ്കിലും ചെന്നൈയിൽ കളിക്കാനാകുമെന്നാണു കരുതുന്നത്. വെറുതെ വീട്ടിലിരിക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽതന്നെ ക്രിക്കറ്റ് കളിക്കാനുള്ള എല്ലാ സാധ്യതകളും തേടുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

English Summary: S. Sreesanth Speaks on his return to cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com