ADVERTISEMENT

അബുദാബി ∙ പക വീട്ടാനുള്ളതാണെന്ന് അമ്പാട്ടി റായുഡു തെളിയിച്ചു, ചെന്നൈ സൂപ്പർ കിങ്സും! കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാലം മാറിയെത്തിയ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിലെ താരമാരെന്നു ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ; അമ്പാട്ടി റായുഡു. ദേശീയ ടീം സിലക്ടർമാർ കൈവിട്ടിട്ടും മഹേന്ദ്രസിങ് ധോണിയെന്ന തന്ത്രഞ്ജൻ തന്റെ ആയുധശേഖരത്തിലെ പ്രധാന ‘ഐറ്റ’ങ്ങളിലൊന്നായി കാണുന്ന താരം. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഒട്ടേറെ ആരാധകർ വില്ലനായി കണ്ട താരമാണ് റായുഡു. എല്ലാ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലെ ഈ ഒറ്റ ഇന്നിങ്സ് കൊണ്ട് റായുഡു മറുപടി നൽകി.

റായുഡുവിന്റെ പ്രതികാര കഥയ്ക്കൊപ്പം ചേർത്തു വയ്ക്കേണ്ട മറ്റൊരു പ്രതികാരവും ഇതേ മത്സരത്തിൽ സംഭവിച്ചു. കഴിഞ്ഞ സീസണിലെ കലാശപ്പോരിൽ വിജയത്തിനരികെ തങ്ങളെ എറിഞ്ഞിട്ട് കിരീടമുടച്ച മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന്റെ ടീമെന്ന നിലയിലുള്ള പ്രതികാരം. അന്ന് വിജയത്തിന്റെ വക്കിൽനിന്ന ചെന്നൈയെ ലസിത് മലിംഗയുടെ വിവാദപരമായ അവസാന ഓവറിലാണ് മുംബൈ പിടിച്ചുകെട്ടിയത്. അന്ന് മുംബൈ വിജയത്തിന് ചുക്കാൻ പിടിച്ച മലിംഗ ഇക്കുറി ടീമിലില്ലെങ്കിലും ചെന്നൈയുടെ പ്രതികാരമൊടുങ്ങിയില്ല. കടൽ കടന്നിട്ടാണെങ്കിലും അവരതു തീർത്തു!

‌∙ റായുഡുവിന്റെ പ്രതികാരം

2019 ഏകദിന ലോകകപ്പിലെ ടീം സിലക്ഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾ അങ്ങാടിപ്പാട്ടാണ്. അവസാന നിമിഷം വരെ ടീമിന്റെ ബാറ്റിങ് നിരയിൽ നാലാം നമ്പർ സ്ഥാനം ഉറപ്പിച്ച് നിന്ന റായുഡുവിനെ അദ്ദേഹത്തിന്റെ തന്നെ നാട്ടുകാരനായ എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി ദയനീയമായി തഴയുകയായിരുന്നു. റായുഡുവിനെ തഴഞ്ഞ് പകരം തമിഴ്‌നാടിന്റെ ‘ത്രീഡി’ താരം വിജയ് ശങ്കറുമായി ലോകകപ്പിനു പോയ ഇന്ത്യൻ ടീമിന് സംഭവിച്ചതെന്തെന്നും എല്ലാവർക്കും അറിയാം. ലോകകപ്പിൽ വൻ ദുരന്തമായി മാറിയ വിജയ് ശങ്കർ പരുക്കേറ്റ് നാട്ടിലേക്കു മടങ്ങിയെങ്കിലും പകരക്കാരനായും തന്നെ പരിഗണിക്കാതെ പോയതോടെ റായുഡു വിരമിക്കൽ പ്രഖ്യാപിച്ച് പ്രതിഷേധിച്ചതും ചരിത്രം.

രസകരമായ ഒരു വസ്തുത കൂടിയുണ്ട്. ഇന്ത്യയുടെ ലോകകപ്പ് തോൽവിയുടെ കാരണങ്ങളിൽ ഒന്നാമതായി എണ്ണുന്നത് നാലാം നമ്പറിൽ സ്ഥിരതയുള്ളൊരു ബാറ്റ്സ്മാൻ ഇല്ലാതെ പോയി എന്നതാണ്. അതേക്കുറിച്ച് ഇന്നും ചർച്ചകൾ വ്യാപകം. അതേ നാലാം നമ്പറിൽ കളിക്കാനിറങ്ങിയാണ് റായുഡു ഈ ഐപിഎൽ സീസണിലെ ആദ്യ അർധസെഞ്ചുറി കുറിച്ചത് എന്നതും ശ്രദ്ധേയം. ഇതിലും കരുത്തുറ്റൊരു പ്രതികാരമുണ്ടോ?

csk-celebration

മത്സരത്തിൽ 163 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ നിലയില്ലാക്കയങ്ങളിലേക്ക് മുങ്ങിത്താഴുമ്പോഴാണ് റായുഡു കളത്തിലെത്തുന്നത്. ആദ്യ ഓവറിന്റെ അവസാന പന്തിൽ ഷെയ്ൻ വാട്സനും രണ്ടാം ഓവറിന്റെ അവസാന പന്തിൽ മുരളി വിജയും പുറത്തായതോടെയാണ് റായുഡു കളത്തിലെത്തിയത് (കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിയിലെ തോൽവി ഓർമിക്കുന്നത് നന്ന്). മങ്ങിയ തുടക്കമായിരുന്നു റായുഡുവിന്റേത്. ഇതിനിടെ ക്രിക്കറ്റ് വെബ്സൈറ്റുകളിൽ വിദഗ്ധർ കണക്കുകൾ നിരത്തി. ഐപിഎലിന്റെ കഴിഞ്ഞ സീസണിൽ 100 പന്തിലധികം നേരിട്ട താരങ്ങളിൽ ഏറ്റവും കുറവ് സ്ട്രൈക്ക് റേറ്റ് ഉള്ള താരമാണ് റായുഡു! 17 ഇന്നിങ്സുകളിൽനിന്ന് 23.50 ശരാശരിയിൽ 282 റൺസെടുത്ത റായുഡുവിന്റെ സ്ട്രൈക്ക് റേറ്റ് 93.07 മാത്രം.

പക്ഷേ, ജയിംസ് പാറ്റിൻസൻ എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി തുടക്കമിട്ട റായുഡു ഗിയർ മാറ്റി. ജസ്പ്രീത് ബുമ്ര ബോൾ ചെയ്ത ആറാം ഓവറിൽ നോബോളായി മാറിയ ആറാം പന്ത് ഫോറും ഫ്രീഹിറ്റായി കിട്ടിയ പന്ത് സിക്സും പറത്തിയതോടെയാണ് റായുഡു വിശ്വരൂപം കാട്ടിയത്. കൃത്യമായി ഇടവേളകളിൽ ഫോറുകളും സിക്സുകളും കണ്ടെത്തി റായുഡു സ്കോർ ബോർഡ് ചലിപ്പിച്ചു. ഒടുവിൽ 34 പന്തിൽനിന്ന് അർധസെഞ്ചുറി പൂർത്തിയാക്കി. അതും ബുമ്രയ്‌ക്കെതിരായൊരു ഫോറിലൂടെ.

ചോരുന്ന കൈകളുമായി മുൈബ താരങ്ങളും കനിഞ്ഞനുഗ്രഹിച്ച റായുഡു ഒടുവിൽ പുറത്തായത് 16–ാം ഓവറിന്റെ അവസാന പന്തിൽ. രാഹുൽ ചാഹറിനെതിരെ സിക്സിനുള്ള ശ്രമം പാളി ചാഹറിന്റെ തന്നെ കൈകളില്‍ ഒതുങ്ങുമ്പോൾ സമ്പാദ്യം 48 പന്തിൽ 71 റൺസ്. നേടിയത് ആറു ഫോറും മൂന്നു സിക്സും. മൂന്നാം വിക്കറ്റിൽ ഫാഫ് ഡുപ്ലേസിക്കൊപ്പം 84 പന്തിൽ കൂട്ടിച്ചേർത്ത 115 റൺസ് കൂടിയായതോടെ ചെന്നൈയുടെ പ്രതികാരത്തിനുള്ള അടിസ്ഥാനവുമിട്ടാണ് റായുഡു തിരികെ കയറിയത്.

∙ ചെന്നൈയുടെ പ്രതികാരം

കഴിഞ്ഞ സീസണിലെ കലാശപ്പോരിൽ കപ്പിനും ചുണ്ടിനുമിടയിൽ തോൽവിയിലേക്ക് വഴുതുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് അനുഭവിച്ച വേദന എത്രയാണ്! പുതിയ സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ നേരിടുമ്പോൾ പ്രതികാരം മനസ്സിലില്ലെന്ന് ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി മത്സരത്തിനു തൊട്ടുമുൻപും ആവർത്തിച്ചെങ്കിലും ആരാധകർ ഇതിനെ കാണുന്നത് പ്രതികാരമായിത്തന്നെ. 2013 മുതൽ ഇങ്ങോട്ട് എല്ലാ സീസണിലും തോറ്റു തുടങ്ങുന്നതാണ് മുംബൈയുടെ ശീലമെന്ന് പറഞ്ഞ് ന്യായീകരിക്കാമെങ്കിലും ചെന്നൈയുടെ വിജയത്തിന്റെ തിളക്കം കുറയുന്നില്ല.

വയസ്സൻ പടയെന്ന പരിഹാസവും പേറി യുഎഇയിൽ എത്തിയ ചെന്നൈ, അങ്ങനെ എഴുതിത്തള്ളാവുന്ന ടീമല്ല തങ്ങളെന്നും തെളിയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 162 റൺസ്. മറുപടി ബാറ്റിങ്ങിൽ നാലു പന്തു ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ചെന്നൈ ലക്ഷ്യം കണ്ടത്. 

മുംബൈ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം മറികടക്കാൻ ചെന്നൈയ്ക്ക് കരുത്തായത് റായുഡു നേടിയ 71 റൺസ് തന്നെ. ഒരറ്റത്ത് ഉറച്ചുനിന്ന് കളിച്ച ഫാഫ് ഡുപ്ലേസിയുടെ ഇന്നിങ്സും (44 പന്തിൽ പുറത്താകാതെ 58) ചെന്നൈയുടെ വിജയത്തിൽ നിർണായകമായി. മികച്ച തുടക്കത്തിനുശേഷം പ്രതീക്ഷിച്ച സ്കോറിലേക്ക് എത്താനാകാതെ പോയ മുംബൈയെ, മോശം തുടക്കത്തിനുശേഷം തിരിച്ചടിച്ചാണ് ചെന്നൈ തോൽപ്പിച്ചത്. ചോരുന്ന കൈകളുമായി ചെന്നൈയെ അളവറ്റു സഹായിച്ച മുംബൈ താരങ്ങളുടെ ഫീൽഡിങ് പിഴവുകളും മത്സരഫലത്തിൽ നിർണായകമായി.

English Summary: Ambati Rayudu Returns in Super Styele, CSK Wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com