ADVERTISEMENT

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നാലുതവണ കിരീടം ചൂടിയ ടീമാണ് മുംബൈ ഇന്ത്യൻസ്. പക്ഷേ  'സ്ലോ സ്റ്റാർട്ടേഴ്സ് ' എന്നാണ് അവർക്കുള്ള വിശേഷണം. പരാജയത്തോടെ ഐപിഎൽ സീസൺ ആരംഭിക്കുന്നതാണ് മുംബൈയുടെ ശീലം. ഈ ചരിത്രം ഇത്തവണ മാറ്റിയെടുക്കണമെന്ന് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ അതിയായി ആഗ്രഹിച്ചിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണ് 2020ലെ ഐപിഎൽ വിരുന്നെത്തിയത്. അബുദാബിയിലെ ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചിരവൈരികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടി. ടോസ് നഷ്ടപ്പെട്ട മുംബൈയ്ക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു.

തീപ്പൊരി തുടക്കമാണ് മുംബൈയ്ക്ക് ലഭിച്ചത്. മത്സരത്തിന്റെ ആദ്യ പന്തിൽത്തന്നെ രോഹിത് ബൗണ്ടറി നേടി. രോഹിതിന്റെ പങ്കാളിയായ ക്വിന്റൺ ഡി കോക്കും ഉജ്വല ഫോമിലായിരുന്നു. മുംബൈ കൂറ്റൻ സ്കോറും വൻ വിജയവും സ്വന്തമാക്കും എന്നാണ് ആ സമയത്ത് തോന്നിയത്. പക്ഷേ ചെന്നൈ ടീമിൽ ഒരു ബുദ്ധിരാക്ഷസനുണ്ടായിരുന്നു. 437 ദിവസങ്ങളുടെ നീണ്ട ഇടവേളയ്ക്കുശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ കളിക്കാരൻ. സ്വാതന്ത്ര്യദിനത്തിലെ വിരമിക്കൽ പ്രഖ്യാപനത്തിലൂടെ ഒരു രാജ്യത്തെ മുഴുവൻ നിശ്ചലാവസ്ഥയിലെത്തിച്ച ഇതിഹാസം. ചെന്നൈ ക്യാപ്റ്റൻ മഹേന്ദസിങ്ങ് ധോണി!

ഡി കോക്കും രോഹിതും തകർത്തടിച്ചുകൊണ്ടിരുന്ന സമയത്ത് ധോണി സ്പിന്നറായ പിയൂഷ് ചൗളയെ കൊണ്ടുവന്നു. ലോങ്-ഒാഫ് ബൗണ്ടറിയ്ക്ക് കാവൽ നിന്നിരുന്ന ഫീൽഡറെ ലോങ്-ഒാണിലേക്ക് മാറ്റുകയും ചെയ്തു. ആ നീക്കം രോഹിത് ശർമയ്ക്കുള്ള ക്ഷണമായിരുന്നു. ഒഴിഞ്ഞുകിടക്കുന്ന ലോങ്-ഒാഫ് പ്രദേശത്തേക്ക് വമ്പൻ ഷോട്ട് കളിക്കാനുള്ള പ്രലോഭനം!

ms-dhoni-csk
മുംബൈയ്‌ക്കെതിരായ മത്സരത്തിനിടെ ധോണി (ട്വിറ്റർ ചിത്രം)

ആ കെണിയിൽ രോഹിത് വീണു. മുംബൈ സ്കിപ്പർ മിഡ്-ഒാഫിൽ ക്യാച്ച് നൽകി! ഒരിക്കൽക്കൂടി ക്രിക്കറ്റ് ലോകം ധോണിയുടെ ബുദ്ധിസാമർഥ്യം കണ്ട് അതിശയിച്ചുനിന്നു. മുംബൈയ്ക്ക് ലഭിച്ച ആദ്യത്തെ തിരിച്ചടി അതായിരുന്നു. പിന്നീട് അവർക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. 200 റൺസിനടുത്ത് സ്കോർ ചെയ്യും എന്ന തോന്നലുളവാക്കിയ മുംബൈ 162 റൺസിൽ ഒതുങ്ങി. 

2020 സീസണിലെ ഉദ്ഘാടനമത്സരത്തിൽ ചെന്നൈ വിജയം വരിച്ചു. ബാറ്റുകൊണ്ട് ശോഭിക്കാനുള്ള അവസരം ലഭിച്ചില്ലെങ്കിലും ധോണി എന്ന നായകൻ മിന്നിത്തിളങ്ങി. ചെന്നൈ ടീമിന്റെ സിലക്ഷൻ മുതലുള്ള കാര്യങ്ങളിലെല്ലാം ധോണി മാജിക് കാണാമായിരുന്നു. ഇമ്രാൻ താഹിർ അന്തിമ ഇലവനിൽ സ്ഥാനം പിടിക്കുമെന്നാണ് സകലരും കരുതിയിരുന്നത്. ട്വന്റി20 ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള സ്പിന്നറാണ് താഹിർ. യുഎഇയിലെ പിച്ചുകൾ സ്പിൻ ബോളിങ്ങിന് അനുകൂലവും.

പക്ഷേ ധോണി സാം കറൻ എന്ന ഇംഗ്ലിഷ് യുവതാരത്തിനാണ് അവസരം നൽകിയത്. സാം ചെന്നൈ ടീമിന്റെ ജഴ്സി ആദ്യമായി അണിയുകയായിരുന്നു. ടീം അന്തരീക്ഷത്തെക്കുറിച്ച് യാതൊരു അറിവും സാമിനുണ്ടായിരുന്നില്ല. ഇംഗ്ലണ്ടും ഒാസ്ട്രേലിയയും തമ്മിൽ നടന്ന രാജ്യാന്തര പരമ്പരയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സാം. രണ്ടു ദിവസങ്ങൾക്കുമുമ്പാണ് അയാൾ ചെന്നൈ ടീമിനോടൊപ്പം ചേർന്നത്.

ms-dhoni

പക്ഷേ മത്സരം തുടങ്ങിയപ്പോൾ സാം സിഎസ്കെയുടെ വിശ്വസ്തനെപ്പോലെ കളിച്ചു. അപകടകാരിയായ ഡി കോക്കിന്റെ വിക്കറ്റ് വീഴ്ത്തിയത് സാം ആയിരുന്നു. കാര്യങ്ങൾ അതുകൊണ്ടും തീർന്നില്ല. ചെന്നൈയ്ക്ക് ജയിക്കാൻ 17 പന്തുകളിൽ 29 റൺസ് വേണ്ടിയിരുന്ന സമയത്ത് ധോണി സാമിനെ ബാറ്റിങ്ങിനയച്ചു! ധോണി ചെയ്തത് മണ്ടത്തരമായി എന്ന് പലരും അഭിപ്രായപ്പെട്ടു. പക്ഷേ സാമിന്റെ ബാറ്റിൽനിന്ന് ബിഗ് ഹിറ്റുകൾ ജന്മം കൊണ്ടു. രണ്ടു സിക്സറുകൾ ഉൾപ്പെട്ട സാമിന്റെ ഇന്നിങ്സും ചെന്നൈയുടെ വിജയത്തിൽ നിർണായകമായി.

അതിനെക്കുറിച്ച് ചോദിച്ചപ്പോൾ സാം അഭിപ്രായപ്പെട്ടു- ‘ധോണിക്കു മുൻപ് ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചപ്പോൾ ഞാൻ വിസ്മയിച്ചു. പക്ഷേ ഇത്തരം തീരുമാനങ്ങളാണ് ധോണിയുടെ കരുത്ത്. അദ്ദേഹം ഒരു ജീനിയസ്സാണ്....!’

ധോണി രാജ്യാന്തര ക്രിക്കറ്റ് ഉപേക്ഷിച്ചുകഴിഞ്ഞു. ഐപിഎല്ലിൽ എത്രകാലം തുടരുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഐപിഎൽ വലിയൊരു അവസരമാണ്. ഒരുപക്ഷേ ധോണിയുടെ കളി കാണാനുള്ള അവസാന അവസരം. ഈ സീസൺ ഹൃദയംകൊണ്ട് ആസ്വദിക്കാനുള്ളതാണ്!

മത്സരത്തിനുശേഷമുള്ള ക്യാപ്റ്റന്റെ അഭിമുഖത്തിൽ ധോണി ഇങ്ങനെ പറഞ്ഞു-

‘ദേശീയ ടീമിൽനിന്ന് വിരമിച്ച കുറച്ച് കളിക്കാർ ചെന്നൈയിലുണ്ട്. അതുകൊണ്ട് ശരീരക്ഷമതയുടെ കാര്യത്തിൽ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടിവരും. ആർക്കും പരിക്കൊന്നുമില്ല എന്നതാണ് ആശ്വാസം....’

ചിരിച്ചുകൊണ്ടാണ് ധോണി അതു പറഞ്ഞതെങ്കിലും കാണികൾ ചങ്കുപിടഞ്ഞ് സ്വയം ചോദിച്ചുപോയി- എന്തിനാണ് ധോണീ നിങ്ങൾ വിരമിച്ചത്? ഈ പ്രായത്തിലും നിങ്ങളെ വെല്ലാൻ എത്രപേരുണ്ടാവും?

English Summary: MS Dhoni Shines As Captain In CSK Win Over Mumbai Indians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com