ഭൂമിപൂജയെ പിന്തുണച്ചതിന് ബലാത്സംഗ ഭീഷണി; ഹസിന് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി
Mail This Article
കൊല്‍ക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയിൽനിന്ന് അകന്നു കഴിയുന്ന ഭാര്യ ഹസിൻ ജഹാന് സുരക്ഷ ഉറപ്പു വരുത്തണമെന്ന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഹസിന് സുരക്ഷ നൽകണമെന്ന് കൊൽക്കത്ത പൊലീസിനോടാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ആവശ്യമാണെന്നും വ്യക്തമാക്കി ഹസിൻ ജഹാൻ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി.
ഹസിൻ ജഹാന്റെ പരാതി അടിസ്ഥാനമാക്കി ലാൽബസാർ പൊലീസ് സ്റ്റേഷന്‍ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. സൈബർ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇരു വിഭാഗങ്ങളുടെയും വാദങ്ങൾ കേട്ടശേഷം ഹസിൻ ജഹാന്റെ ജീവനോ, സ്വത്തിനോ യാതൊരു പ്രശ്നങ്ങളും ഉണ്ടാകരുതെന്ന് ജസ്റ്റിസ് ദേബാങ്ഷു ബസക് നിര്‍ദേശിച്ചു. നാല് ആഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു.
അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് ആശംസ അറിയിച്ചതിനു പിന്നാലെയാണ് ഹസിൻ ജഹാനെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണികളെത്തിയത്. ഇതേ തുടർന്ന് നടി കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കും മകൾക്കും സുരക്ഷ വേണമെന്നായിരുന്നു ആവശ്യം. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നു ഹസിൻ കോടതിയെ ബോധിപ്പിച്ചു.
2014ൽ വിവാഹിതരായ ഹസിൻ ജഹാനും മുഹമ്മദ് ഷമിയും 2018 മുതൽ പിരിഞ്ഞാണ് താമസം. 2019ൽ കോടതിക്കു പുറത്തുവച്ച് ഒത്തുതീർപ്പു ചർച്ചകൾ നടത്തിയാണ് ഈ പ്രശ്നം പരിഹരിച്ചത്. ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് താരമായ ഷമി ഇപ്പോൾ ടീമിനൊപ്പം യുഎഇയിലാണ്.
English Summary: Mohammed Shami's estranged wife Hasin Jahan receives threats, court orders police to ensure her safety