ADVERTISEMENT

ഷാർജ∙ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡ‍ിയത്തിന് പുറത്തേക്ക് രവീന്ദ്ര ജഡേജ അടിച്ചു പറത്തിയ പന്തെടുത്ത് ഓടിമാറി ക്രിക്കറ്റ് ആരാധകൻ. ചെന്നൈ സൂപ്പർ കിങ്സ്–ഡൽഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെയാണു രവീന്ദ്ര ജഡ‍േജ സ്റ്റേഡിയത്തിനു പുറത്തേക്കു തകർപ്പൻ സിക്സ് പറത്തിയത്. ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 179 റൺസ്. ഓപ്പണര്‍ സാം കറനെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട ചെന്നൈയ്ക്ക് മധ്യനിര താരങ്ങളുടെ മികവാണു കരുത്തായത്. ഫാഫ് ഡുപ്ലേസി (47 പന്തിൽ 58), ഷെയ്ൻ വാട്സൻ (28 പന്തില്‍ 36), ആംബാട്ടി റായുഡു (25 പന്തിൽ 45), രവീന്ദ്ര ജഡേജ (13 പന്തിൽ 33) എന്നിങ്ങനെയാണു ചെന്നൈ താരങ്ങൾ നേടിയ സ്കോറുകള്‍.

അവസാന ഓവറുകളിൽ ആഞ്ഞടിച്ച രവീന്ദ്ര ജഡ‍േജയും അംബാട്ടി റായുഡുവും ചെന്നൈ സ്കോർ 170 കടത്തി. നാല് വീതം സിക്സുകളാണു ഇരു താരങ്ങളും ഷാർജയിലെ ചെറിയ സ്റ്റേഡ‍ിയത്തിൽ പറത്തിയത്. അതിനിടെയാണ് ജഡ‍േജ ഉയർത്തിയടിച്ച ഒരു പന്ത് സ്റ്റേഡിയത്തിന് പുറത്തെ റോഡ‍ിൽ ചെന്നു വീണത്. 18–ാം ഓവറില്‍ ഡൽഹി താരം തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ ഓവറിലായിരുന്നു സംഭവം. പന്ത് റോഡിൽ വീണതോടെ നടുറോഡിലേക്കു ചാടിയിറങ്ങിയ ഒരു യുവാവ് പന്ത് സ്വന്തമാക്കി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും വൈറലായി. 

പന്തുകൾ റോഡിൽ ചെന്നു വീഴുന്നതും ആരാധകർ പന്ത് എടുത്തുകൊണ്ടുപോകുന്നതും ഐപിഎല്ലിൽ ആദ്യത്തെ സംഭവമല്ല. യുഎഇ ഐപിഎല്ലിൽ ഇതിനു മുന്‍പു പല തവണ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സിഎസ്കെ 179 റൺസ് നേടിയിട്ടും ഷാർജയിലെ ചെറിയ സ്റ്റേഡിയത്തിൽ ഡൽഹി വിജയലക്ഷ്യം മറികടന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ബാക്കി നിൽക്കെയാണ് ‍ഡൽഹി വിജയലക്ഷ്യം മറികടന്നത്. ചെന്നൈ സൂപ്പർ കിങ്സിന്റെ ആറാം തോൽവിയാണിത്. ആറു പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് അവർ.

English Summary: A fan risks his life to collect the ball hit by Ravindra Jadeja on the road outside Sharjah stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com