ADVERTISEMENT

അബുദാബി ∙ ഓൾറൗണ്ട് മികവിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ത്രസിപ്പിക്കുന്ന ജയം. കൊൽക്കത്ത ഉയർത്തിയ വിജയലക്ഷ്യം 14 ാം ഓവറിൽ ബാംഗ്ലൂർ മറികടന്നു. സ്കോർ: കൊൽക്കത്ത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 84 റൺസ്. ബാംഗ്ലൂർ 13.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 85 റൺസ്. ജയത്തോടെ 10 കളികളിൽ നിന്ന് 7 ജയവുമായി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 14 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. ഐപിഎൽ 13 ാം സീസണിലെ ഏറ്റവും കുറഞ്ഞ സ്കോറാണ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നേടിയത്. ഐപിഎൽ ചരിത്രത്തിൽ 20 ഓവറും ബാറ്റ് ചെയ്ത ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറും ഇതാണ്.

കൊൽക്കത്ത ഉയർത്തിയ 85 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂർ ശ്രദ്ധയോടെയാണ് തുടങ്ങിയത്. സാഹസത്തിനു മുതിരാതെ ദേവ്ദത്ത് പടിക്കലും ആരോൺ ഫിഞ്ചും സ്കോർ ഉയർത്തി. 5 ഓവർ പിന്നിട്ടപ്പോൾ ബാംഗ്ലൂർ വിക്കറ്റ് നഷ്ടം കൂടാതെ 37 റൺസ് എന്ന നിലയിലായിരുന്നു. അനായാസം വിജയത്തിലേക്ക് നീങ്ങിയ ബാംഗ്ലൂരിന് ഏഴാം ഓവറിൽ രണ്ടു വിക്കറ്റുകൾ നഷ്ടമായി. ലോക്കി ഫെർഗൂസൻ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ ദിനേഷ് കാർത്തിക്കിനു ക്യാച്ച് നൽകി ആരോൺ ഫിഞ്ച് (21 പന്തിൽ രണ്ട് ഫോർ ഉൾപ്പെടെ 16 റൺസ്) മടങ്ങി. നാലാം പന്തിൽ ദേവ്ദത്ത് പടിക്കലിനെ പാറ്റ് കമ്മിൻസ് റണ്ണൗട്ടാക്കി. 17 പന്തിൽ മൂന്നു ഫോർ ഉൾപ്പെടെ 25 റൺസാണ് ദേവ്ദത്ത് നേടിയത്. 

തുടർന്ന് വിരാട് കോലി – ഗുർകീരത് സിങ് കൂട്ടുകെട്ട് ബാംഗ്ലൂരിനെ 14 ാം ഓവറിൽ വിജയത്തിലെത്തിച്ചു. കോലി 16 പന്തിൽ രണ്ട് ഫോർ ഉൾപ്പെടെ 18 റൺസോടെയും ഗുർകീരത് സിങ് 26 പന്തിൽ നാലു ഫോർ ഉൾപ്പെടെ 21 റൺസോടെയും പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്കു വേണ്ടി ലോക്കി ഫെർഗൂസൻ ഒരു വിക്കറ്റെടുത്തു.

നേരത്തെ, ബാംഗ്ലൂർ ബോളർമാരുടെ മാസ്മരിക ബോളിങ്ങിനു മുന്നിൽ കൊൽക്കത്ത തകർന്നടിയുകയായിരുന്നു. കൊൽക്കത്ത നിരയിൽ ക്യാപ്റ്റൻ ഒയിൻ മോര്‍ഗൻ (30 റൺസ്), ലോക്കി ഫെർഗൂസൻ (പുറത്താകാതെ 19 റൺസ്), കുൽദീപ് യാദവ് (12 റൺസ്), ടോം ബാന്റൻ (10 റൺസ്) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ബാംഗ്ലൂരിനു വേണ്ടി മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റും, യുസ്‌വേന്ദ്ര ചെഹൽ രണ്ടും, നവ്ദീപ് സെയ്നി, വാഷിങ്ടൻ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മൂന്നാം ഓവറിലും 20 ാം ഓവറിലും മാത്രമാണ് കൊൽക്കത്ത ഒരു ഓവറിൽ രണ്ടക്കം കടന്നത്. 10 റൺസ് വീതമാണ് ഈ ഓവറുകളിൽ കൊൽക്കത്ത നേടിയത്.

നേരത്തെ, ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൂട്ടത്തകർച്ചയോടെയായിരുന്നു കൊൽക്കത്തയുടെ തുടക്കം. രണ്ടാം ഓവറിൽ മുഹമ്മദ് സിറാജ് കൊൽക്കത്തയ്ക്ക് ഇരട്ടപ്രഹരമാണ് ഏൽപ്പിച്ചത്. മൂന്നാം പന്തിൽ എബി ഡിവില്ലിയേഴ്സ് ക്യാച്ചെടുത്ത് രാഹുൽ ത്രിപാഠിയും (1 റൺ) തൊട്ടടുത്ത പന്തിൽ ബൗൾഡായി നിതീഷ് റാണയും (പൂജ്യം) മടങ്ങി. ആ ഓവറിൽ റണ്ണൊന്നും വിട്ടുകൊടുക്കാതെ രണ്ട് നിർണായക വിക്കറ്റുകളാണ് സിറാജ് നേടിയത്.

മൂന്നാം ഓവറിലെ രണ്ടാം പന്തിൽ ശുഭ്മാന്‍ ഗില്ലും (1 റൺ) പുറത്ത്. നവ്ദീപ് സെയ്നിയുടെ ബോളിങ്ങിൽ ക്രിസ് മോറിസിന് ക്യാച്ച്. ഇതോടെ കൊൽക്കത്ത 3 വിക്കറ്റ് നഷ്ടത്തിൽ 3 റൺസ് എന്ന നിലയിലായി. നാലാം ഓവറിൽ മുഹമ്മദ് സിറാജ് വീണ്ടും കൊൽക്കത്തയ്ക്കു പ്രഹരമേൽപ്പിച്ചു. മൂന്നാം പന്തിൽ ടോം ബാന്റനെ (8 പന്തിൽ ഒരു സിക്സും ഒരു ഫോറുമുൾപ്പെടെ 10 റൺസ്) വിക്കറ്റിനു പിന്നിൽ ഡിവില്ലിയേഴ്സ് ക്യാച്ചെടുത്തു മടക്കി. റണ്ണൊന്നും വഴങ്ങാതെയാണ് ഈ ഓവറിലും മുഹമ്മദ് സിറാജ് വിക്കറ്റെടുത്തത്. 5 ഓവർ പൂർത്തിയായപ്പോൾ കൊൽക്കത്ത 4 വിക്കറ്റ് നഷ്ടത്തിൽ 15 റൺസ്. 

ക്യാപ്റ്റൻ ഒയിൻ മോര്‍ഗനും ദിനേഷ് കാർത്തിക്കും ചേർന്ന് രക്ഷാപ്രവർത്തനത്തിനു മുതിർന്നെങ്കിലും ഫലമുണ്ടായില്ല. യുസ്‌വേന്ദ്ര ചെഹൽ എറിഞ്ഞ 9 ാം ഓവറിലെ നാലാം പന്തിൽ കാർത്തിക് (4 റൺസ്) വിക്കറ്റിനു മുന്നിൽ കുരുങ്ങി. അമ്പയർ നോട്ടൗട്ട് വിളിച്ചെങ്കിലും റിവ്യുവിൽ ഔട്ട് വിധിക്കുകയായിരുന്നു. ചെഹലിന്റെ തൊട്ടടുത്ത പന്തിൽ പാറ്റ് കമ്മിൻസിനെ അമ്പയർ എൽബിഡബ്ല്യു വിളിച്ചെങ്കിലും റിവ്യുവിൽ ഔട്ടല്ലെന്നു തെളിഞ്ഞത് കൊൽക്കത്തയ്ക്ക് ആശ്വാസമായി. 10 ഓവർ പിന്നിട്ടപ്പോൾ കൊൽക്കത്ത 5 വിക്കറ്റ് നഷ്ടത്തിൽ 36 റൺസ്.

ടീം സ്കോർ 40 ആയപ്പോൾ പാറ്റ് കമ്മിൻസ് (4 റൺസ്) മടങ്ങി. യുസ്‌വേന്ദ്ര ചെഹലിന്റെ ബോളിങ്ങിൽ കമ്മിൻസിന്റെ ഷോട്ട് ദേവ്ദത്ത് പടിക്കലിന്റെ കൈകളിലൊതുങ്ങി. 15 ഓവർ കഴിഞ്ഞപ്പോൾ കൊൽക്കത്ത 6 വിക്കറ്റ് നഷ്ടത്തിൽ 52 റൺസ്. വിക്കറ്റുകൾ വീഴുമ്പോഴും ഒരറ്റത്തു പിടിച്ചുനിൽക്കാൻ ശ്രമിച്ച ക്യാപ്റ്റൻ ഒയിൻ മോര്‍ഗനും (34 പന്തിൽ ഒരു സിക്സും മൂന്നു ഫോറുമുൾപ്പെടെ 30 റൺസ്) തൊട്ടുപിന്നാലെ വീണു. വാഷിങ്ടൻ സുന്ദറിന്റെ ബോളിങ്ങിൽ ഗുർകീരത് സിങ്ങിന് ക്യാച്ച്. അവസാന ഓവറിലെ അവസാന പന്തിൽ കുൽദീപ് യാദവ് (12 റൺസ്) റണ്ണൗട്ടായി. ഇന്നിങ്സ് അവസാനിച്ചപ്പോൾ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്കു നേടാനായത്.

English Summary: Indian Premier League 2020 39th match Royal Challengers Bangalore vs Kolkata Knight Riders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com