ADVERTISEMENT

ദുബായ് ∙ അവിശ്വസനീയം... ഇത്രനാളും കിങ്സ് ഇലവൻ പഞ്ചാബിന്റെ തോൽവികളെ ആരാധകർ കണ്ടിരുന്നത് ഇങ്ങനെയാണ്. വിജയമുറപ്പിച്ചെന്ന് ഉറച്ചുവിശ്വസിച്ച ഘട്ടത്തിൽ പോലും കൈവിട്ട മത്സരങ്ങൾ എത്രയോ! വിജയത്തിന്റെ പടിവാതിൽക്കൽ തോൽവി ഇരന്നുവാങ്ങുന്ന പതിവ് കെ.എൽ. രാഹുലും സംഘവും പതിവാക്കിയതോടെ കടുത്ത ആരാധകർ പോലും കൈവിട്ടു തുടങ്ങിയതാണ് ആ ടീമിനെ. അതിനിടെ ഇതാ, അതിലും അവിശ്വസനീയമായൊരു തിരിച്ചുവരവിലൂടെ പഞ്ചാബ് ടീം അസാധ്യമായൊരു വിജയം സ്വന്തമാക്കിയിരിക്കുന്നു!

പഞ്ചാബ് ഇത്തവണ അക്ഷരാർഥത്തിൽ ‘കിങ്സ് ഇലവൻ’ ആകുമ്പോൾ, തോറ്റവരുടെ പക്ഷത്തുള്ളത് സണ്‍റൈസേഴ്സ് ഹൈദരാബാദാണ്. തോൽവിയുറപ്പാക്കിയ മത്സരം ഇങ്ങനെ തോറ്റുകൊടുക്കാൻ പഞ്ചാബ് കഴിഞ്ഞാൽ സൺറൈസേഴ്സിനേ കഴിയൂ... ഹൈദരാബാദ് വിജയമുറപ്പിച്ചു മുന്നേറുമ്പോഴും വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല പഞ്ചാബ് എന്നതാണ് മത്സരഫലത്തെ നിർണയിച്ച ഘടകം. നിർണായക നിമിഷങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തുന്നതിൽ മിടുക്കു കാട്ടിയ ബോളർമാരുടെ ചറകിലേറി പഞ്ചാബ് പിടിച്ചെടുത്തത് സീസണിലെ ഏറ്റവും അവിശ്വസനീയ വിജയങ്ങളിലൊന്ന്.

പഞ്ചാബ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് വിക്കറ്റ് നഷ്ടം കൂടാതെ 56 എന്ന മികച്ച നിലയിൽ ഹൈദരാബാദ് നിൽക്കെയാണ് ക്യാപ്റ്റൻ ഡേവിഡ് വാർണർ – ജോണി ബെയർസ്റ്റോ ഓപ്പണിങ് ജോഡി പിരിഞ്ഞത്. രണ്ടു വിക്കറ്റുകൾ വേഗം നഷ്ടപ്പെട്ടെങ്കിലും മനീഷ് പാണ്ഡെ – വിജയ് ശങ്കർ കൂട്ടുകെട്ട് ശ്രദ്ധയോടെ ബാറ്റ് ചെയ്ത് സ്കോർ 100 കടത്തി. ഹൈദരാബാദ് അനായാസ വിജയത്തിലേക്കെന്നു തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു അത്.

മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ 100 പിന്നിട്ട ഹൈദരാബാദ് ജയിക്കാൻ തുടർന്നു വേണ്ടിയിരുന്നത് 24 പന്തിൽ 27 റൺസ് മാത്രമാണ്. എന്നാൽ അവിടെയായിരുന്നു മത്സരത്തിന്റെ ട്വിസ്റ്റ്. ബാറ്റ്സ്മാന്മാരെ ഒന്നൊന്നായി വീഴ്ത്തി പഞ്ചാബ് മത്സരത്തിൽ പിടിമുറുക്കിത്തുടങ്ങി. വിക്കറ്റുകൾ നഷ്ടമാകുന്നതിനൊപ്പം റൺ നേടാൻ ബുദ്ധിമുട്ട് കൂടി നേരിട്ടതോടെ ബാറ്റ്സ്മാന്മാർ പിരിമുറുക്കത്തിലായി. ഇതോടെ അലക്ഷ്യമായ ഷോട്ടുകൾക്കു മുതിർന്ന് ബാറ്റ്സ്മാന്മാർ വിക്കറ്റ് വലിച്ചെറിഞ്ഞു.

ഇതോടെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ 100 റൺസ് എന്ന നിലയിൽ നിന്ന് 14 റൺസ് കൂടി മാത്രമാണ് ഹൈദരാബാദിന് നേടാനായത്. അതായത് 14 റൺസ് മാത്രം വഴങ്ങി 7 വിക്കറ്റുകളാണ് പഞ്ചാബ് വീഴ്ത്തിയത്. ഒടുവിൽ 19.5 ഓവറിൽ 114 റൺസിന് ഹൈദരാബാദ് ഓൾഔട്ട്. പഞ്ചാബിന് 12 റൺസ് ജയം.

17 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലായിരുന്നു ഹൈദരാബാദ്. വിജയത്തിലേക്ക് വേണ്ടിയിരുന്നത് 18 പന്തിൽ 20 റൺസ് മാത്രം. ക്രീസിൽ വിജയ് ശങ്കറും (25), ജെയ്സൻ ഹോൾഡറും (മൂന്ന്). അർഷ്ദീപ് സിങ് എറിഞ്ഞ 18–ാം ഓവറിൽ കളി തിരിയുന്നതിന്റെ ആദ്യ ലക്ഷണം കണ്ടു. ഈ ഓവറിലെ നാലാം പന്തിൽ റണ്ണിനായുള്ള ഓട്ടത്തിനിടെ ഹെൽമറ്റിന് ഏറുകിട്ടിയ വിജയ് ശങ്കർ, തൊട്ടടുത്ത പന്തിൽ പുറത്തായി. കെ.എൽ. രാഹുലിന് ക്യാച്ച്. മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത അർഷ്ദീപ് മത്സരത്തിന് മുറക്കമേറ്റി. അവസാന രണ്ട് ഓവറിൽ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 17 റണ്‍സ്. അഞ്ച് വിക്കറ്റ് കയ്യിൽ.

ക്രിസ് ജോർദാൻ എറിഞ്ഞ 19–ാം ഓവറിൽ മത്സരം വീണ്ടും മുറുകി. ഈ ഓവറിൽ മൂന്ന് റൺസ് മാത്രം നേടിയ ഹൈദരാബാദ്, നഷ്ടമാക്കിയത് രണ്ട് വിക്കറ്റ്. മൂന്നാം പന്തിൽ മൻദീപിന് ക്യാച്ച് നൽകി ഹോൾഡറും (അഞ്ച് പന്തിൽ എട്ട്), തൊട്ടടുത്ത പന്തിൽ നിക്കോളാസ് പുരാന് ക്യാച്ച് നൽകി റാഷിദ് ഖാനും (0) പുറത്ത്!

ഇതോടെ അവസാന ഓവറിൽ ഹൈദരാബാദിന്റെ വിജയലക്ഷ്യം 14 റണ്‍സായി ഉയർന്നു. കൈവശം മൂന്നു വിക്കറ്റും. ആദ്യ അഞ്ച് പന്തിനുള്ളിൽത്തന്നെ ശേഷിച്ച മൂന്നു വിക്കറ്റും നഷ്ടമാക്കി ഹൈദരാബാദ് മത്സരം തോറ്റു, അതും അവിശ്വസനീയമായി! രണ്ടാം പന്തിൽ സന്ദീപ് ശർമയെ (0) മുരുകൻ അശ്വിന്റെ കൈകളിലെത്തിച്ച അർഷ്ദീപ്, മൂന്നാം പന്തിൽ പ്രിയം ഗാർഗിനെ (3) ക്രിസ് ജോർദാന്റെ കൈകളിലെത്തിച്ചു. അഞ്ചാം പന്തിൽ ഖലീൽ അഹമ്മദ് റണ്ണൗട്ടായി! തോൽവി ഉറപ്പാക്കിയ പഞ്ചാബിന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലൊരു അവിശ്വസനീയ വിജയം. അതും 12 റൺസിന്!

ഈ സീസണിൽ കയ്യിലിരുന്ന മത്സരങ്ങൾ കൈവിട്ടപ്പോഴെല്ലാം പ്രതിസ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലിഷ് താരം ക്രിസ് ജോർദാന് മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും കിട്ടി. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത പ്രകടനമാണ് ജോർദാനെ കളിയിലെ കേമനാക്കിയത്. ജോർദാനിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ബോൾ ചെയ്ത അർഷ്ദീപ് സിങ്, 3.5 ഓവറിൽ 23 റൺസ് വഴങ്ങിയും മൂന്ന് വിക്കറ്റ് പിഴുതു!

∙ ഐപിഎലിൽ പഞ്ചാബ് വിജയകരമായി പ്രതിരോധിച്ച ചെറിയ സ്കോറുകൾ

119 – മുംബൈയ്‌ക്കെതിരെ ഡർബനിൽ, 2009
126 ഹൈദരാബാദിനെതിരെ ദുബായിൽ, 2020 *
132 കൊൽക്കത്തയ്‌ക്കെതിരെ അബുദാബിയിൽ, 2014

∙ ഹൈദരാബാദ് ടീമിന് പിന്തുടർന്ന് ജയിക്കാനാകാതെ പോയ ചെറിയ വിജയലക്ഷ്യം

127 – പഞ്ചാബിനെതിരെ ദുബായിൽ, 2020 *
137 മുംബൈയ്‌ക്കെതിരെ ഹൈദരാബാദിൽ, 2019
149 പുണെയ്ക്കെതിരെ ഹൈദരാബാദിൽ, 2017

∙ ഏറ്റവും ചെറിയ സ്കോറിന് അവസാന ഏഴു വിക്കറ്റുകൾ നഷ്ടമാക്കിയ ടീമുകൾ

8/7 (144/3-152) പഞ്ചാബിനെതിരെ ഡൽഹി, മൊഹാലി, 2019
10/7 (106/3-116) ഡൽഹിക്കെതിരെ സൺറൈസേഴ്സ്, ഹൈദരാബാദ്, 2019
12/7 (149/3-161) ഡൽഹിക്കെതിരെ ഡെക്കാൻ ചാർജേഴ്സ്, ഡർബൻ, 2009
14/7 (100/3-114) പഞ്ചാബിനെതിരെ സൺറൈസേഴ്സ്, ദുബായ് 2020 *

English Summary: Stunning victory for Kings XI Punjab against Sunrisers Hyderabad in Indian Premier League 2020 43rd match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com