ADVERTISEMENT

ഐപിഎല്ലിലെ മികച്ച ടീമുകളിലൊന്നായ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി എന്ന തമിഴ്നാട്ടുകാരന്റെ മാസ്മരിക പ്രകടനം കണ്ട് ആരാധകർ ചോദിച്ചു പോകുന്നു: ‘എവിടെയായിരുന്നു ഇത്രയും കാലം!’ ചെന്നൈ സെന്റ് പാട്രിക്സ് സ്കൂൾ ടീമിൽ വിക്കറ്റ് കീപ്പർ, ക്ലബ് ക്രിക്കറ്റിൽ പേസ് ബോളർ, ഒടുവിൽ സ്പിൻ ബോളർ...

വിചിത്രമായ രൂപാന്തരങ്ങൾക്കിടെ ഇടക്കാലത്ത് ആർക്കിടെക്റ്റിന്റെ വേഷവുമണിഞ്ഞിട്ടുണ്ട് ഈ ഇരുപത്തൊൻപതുകാരൻ. കഴിഞ്ഞ ദിവസം ഡൽഹിക്കെതിരെ 20 റൺസ് വഴങ്ങി 5 വിക്കറ്റാണു വരുൺ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിതീഷ് റാണയുടെയും (81) സുനിൽ നരെയ്ന്റെയും (64) മികവിൽ 9ന് 194ലെത്തിയപ്പോൾ ഡൽഹിയുടെ മറുപടി 9ന് 135ൽ അവസാനിച്ചു.

∙ ‘മിസ്റ്ററി’ സ്പിന്നർ

കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ രഹസ്യായുധമാണു വരുൺ. ലെഗ് സ്പിന്നെന്നോ ഓഫ് സ്പിന്നെന്നോ വേർതിരിച്ചു പറയാൻ കഴിയാത്തത്രയും വൈവിധ്യമുള്ള ബോളിങ്. ആവനാഴിയിലെ ആയുധങ്ങളും അതിശയകരം. ഓഫ്ബ്രേക്ക്, ലെഗ്ബ്രേക്ക്, ഗൂഗ്ലി, കാരംബോൾ, ഫ്ലിപ്പർ, ടോപ് സ്പിന്നർ...

∙ ദി ആർക്കിടെക്റ്റ്

സ്കൂൾ ക്രിക്കറ്റിൽ മികവു കാട്ടിയിട്ടും അണ്ടർ 19 വരെയുള്ള പ്രായഗ്രൂപ്പ് ടീമുകളിലേക്കു സിലക്‌ഷൻ കിട്ടതായതോടെയാണു വരുൺ ആർക്കിടെക്ചർ പഠിക്കാൻ ചേർന്നത്. ചിത്രകലയിലുള്ള അഭിരുചി മുൻനിർത്തിയായിരുന്നു തീരുമാനം. പഠനകാലയളവിൽ ക്രിക്കറ്റിൽനിന്നു പൂർണമായും വിട്ടുനിന്നു. എന്നിട്ടും അവസാന വർഷം തീസിസ് സമർപ്പിക്കാൻ വരുൺ തിരഞ്ഞെടുത്തത് ഇഷ്ടവിഷയം തന്നെ – ക്രിക്കറ്റ് സ്റ്റേഡിയം. ബിരുദം നേടിയ ശേഷം 2 വർഷം ഫ്രീലാൻസറായി ജോലി നോക്കി.

∙ ക്രിക്കറ്റ് വിളിക്കുന്നു

ജോലിക്കിടെ ടെന്നിസ് ബോൾ ക്രിക്കറ്റ് കളി ആരംഭിച്ചതാണു വഴിത്തിരിവായത്. ജോലി ഉപേക്ഷിച്ച് വീണ്ടും കളിക്കളത്തിലേക്ക്. ക്രോംബെസ്റ്റ് ക്രിക്കറ്റ് ക്ലബ്ബിൽ േപസ് ബോളിങ് ഓൾറൗണ്ടറായി അരങ്ങേറ്റം. കാൽമുട്ടിനു പരുക്കേറ്റതോടെ വീണ്ടും പ്രതിസന്ധി. അതു മറികടക്കാനാണ് സ്പിന്നിലേക്കു കൂടുമാറിയത്. 2018ൽ തമിഴ്നാട് പ്രീമിയർ ലീഗിലെ മിന്നുന്ന പ്രകടനങ്ങൾ വരുണിനെ നോട്ടപ്പുള്ളിയാക്കി. മധുര പാന്തേഴ്സ് ടീമിനെ കിരീടനേട്ടത്തിലേക്കു നയിച്ച മികവ് ശ്രദ്ധ പിടിച്ചുപറ്റി.

∙ കോടികൾ, കണ്ണീർ

2018ൽ വിജയ് ഹസാരെ ട്രോഫിക്കുള്ള തമിഴ്നാട് ടീമിൽ ഇടംനേടിയ വരുൺ 9 കളികളിൽ 22 വിക്കറ്റുകൾ വീഴ്ത്തി. അടുത്ത സീസൺ ഐപിഎൽ ലേത്തിൽ 8.4 കോടി രൂപ മുടക്കിയാണു കിങ്സ് ഇലവൻ പഞ്ചാബ് വരുണിനെ സ്വന്തമാക്കിയത്. കഠിനാധ്വാനത്തിനു പ്രതിഫലമായി ലഭിച്ച അവസരം ഒടുവിൽ കൈവന്നിട്ടും ദൗർഭാഗ്യം അരങ്ങേറ്റ മത്സരത്തിൽ കാത്തിരിപ്പുണ്ടായിരുന്നു. കൊൽക്കത്തയ്ക്കെതിരെ വരുണിന്റെ ആദ്യ ഓവറിൽ സുനിൽ നരെയ്ൻ അടിച്ചുകൂട്ടിയത് 25 റൺസ്. അതേ മത്സരത്തിൽ കൈക്കു പരുക്കേറ്റ‍തോടെ സീസൺ നഷ്ടമായി.

∙ ദിനേഷ് മാജിക്

ഒരു വർഷത്തോളം കളിക്കളത്തിനു പുറത്തിരുന്നിട്ടും ഐപിഎലിലേക്കു തിരികെയെത്താൻ കാരണം കൊൽക്കത്ത ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കാണ്. ഇക്കഴിഞ്ഞ താരലലേത്തിൽ കാർത്തിക്കിന്റെ വാക്കിന്റെ പുറത്തു 4 കോടി രൂപയാണു കൊൽക്കത്ത വരുണിനു വേണ്ടി മുടക്കിയത്. ആ വിശ്വാസത്തിനു പ്രതിഫലമായി 10 കളികളിൽ നേടിയ 12 വിക്കറ്റുകളും വരുൺ സമർപ്പിക്കുന്നു.

English Summary: How a break from cricket helped KKR's Varun Chakravarthy develop his 'mystery' spin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com