ADVERTISEMENT

മുംബൈ∙ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നടത്തിയ അഴിച്ചുപണിയിൽ ‘മിസ്റ്ററി സ്പിന്നറി’ന്റെ നഷ്ടം, ‘യോർക്കർ കിങ്ങി’ന്റെ ലാഭമായി. ഇന്ത്യൻ ടീമിൽ ആദ്യമായി ഇടംപിടിച്ച മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി കളത്തിലിറങ്ങും മുൻപേ പരുക്കുമൂലം പുറത്താകുമ്പോൾ, പകരമെത്തുന്നതും ഒരു പുതുമുഖമാണ്; വരുണിന്റെ നാട്ടിൽനിന്നു തന്നെയുള്ള തങ്കരസു നടരാജൻ എന്ന ടി.നടരാജൻ. ഐപിഎൽ 13–ാം സീസണിൽ തന്റെ ‘ടോ ക്രാഷിങ്’ യോർക്കറുകൾകൊണ്ട് താരമായി മാറിയ നടരാജൻ, ഇനി ഇന്ത്യൻ ജഴ്സിയിലും എതിരാളികളെ വിറപ്പിക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ.

തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമമായ ചിന്നപ്പംപട്ടിയിൽന്ന് വരുന്ന നടരാജന്, ആദ്യത്തെ കൺമണി പിറന്നതിന്റെ ആഹ്ലാദത്തിനിടെയാണ് ഇരുപത്തൊൻപതാം വയസ്സിൽ ഇന്ത്യൻ ടീമിലേക്കും ആദ്യമായി വിളിയെത്തുന്നത്. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നെറ്റ് ബോളറെന്ന നിലയിൽ നടരാജനെയും ആദ്യം തന്നെ സിലക്ടർമാർ ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ, ഐപിഎലിനിടെ പരുക്കേറ്റ വരുൺ ചക്രവർത്തിക്ക് കളിക്കാനാകാത്ത സ്ഥിതി വന്നതോടെയാണ് നെറ്റ് ബോളറിൽനിന്ന് ഇന്ത്യൻ ടീമിലേക്ക് ഇങ്ങനെയൊരു ‘സ്ഥാനക്കയറ്റം’!‌

ഐപിഎൽ 13–ാം സീസണിൽ ഫൈനൽ മാത്രം ബാക്കിനിൽക്കെ വിക്കറ്റ് വേട്ടയിൽ ആദ്യ പത്തിൽ നടരാജനുമുണ്ട്. 16 മത്സരങ്ങളിൽനിന്ന് സമ്പാദ്യം 16 വിക്കറ്റ്. തൊട്ടുമുന്നിൽ, ഒൻപതാം സ്ഥാനത്താണ് വരുൺ ചക്രവർത്തി. 13 മത്സരങ്ങളിൽനിന്ന് നേടിയത് 17 വിക്കറ്റ്. ഈ സീസണിൽ ഏറ്റവും കൂടുതൽ യോർക്കറുകൾ എറിഞ്ഞ താരമാരെന്ന ചോദ്യത്തിനും ഉത്തരം തേടി മറ്റെങ്ങും പോകേണ്ടതില്ല. ജസ്പ്രീത് ബുമ്ര, കഗീസോ റബാദ, ട്രെന്റ് ബോൾട്ട്, ആൻറിച് നോർട്യ, മുഹമ്മദ് ഷമി, ലുങ്കി എൻഗിഡി തുടങ്ങി ഒരുകൂട്ടം ലോകോത്തര പേസ് ബോളർമാർ മാറ്റുരച്ച ഐപിഎൽ 13–ാം സീസണിൽ, നടരാജൻ സ്വന്തമായൊരു വിലാസം സൃഷ്ടിച്ചത് യോർക്കറുകൾ എറിയുന്നതിലെ അസാമാന്യ മികവുകൊണ്ടാണ്.

പോരാട്ടങ്ങളേറെ കണ്ട സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകൻ ഡേവിഡ് വാർണർ ഇത്തവണ നാട്ടിലേക്കു മടങ്ങും മുൻ‍പ് വാതോരാതെ സംസാരിച്ചതും നടരാജനെ കുറിച്ചാണ്. ഈ ഐപിഎലിന്റെ കണ്ടെത്തലാണ് നടരാജനെന്ന് വാർണർ പറഞ്ഞത് വെറുതെയല്ല. ഈ സീസണിൽ 377 പന്തുകളെറിഞ്ഞ നടരാജൻ വിട്ടുകൊടുത്തത് 504 റൺസാണ്. ഒരു ഓവറിൽ ശരാശരി 8.02 റൺസ്. 16 വിക്കറ്റും വീഴ്ത്തി. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ എലിമിനേറ്റർ പോരാട്ടത്തിൽ സാക്ഷാൽ എബി ഡിവില്ലിയേഴ്സിന്റെ മിഡിൽ സ്റ്റംപ് പിഴുത പന്തിനെയൊക്കെ എങ്ങനെ വിശേഷിപ്പിക്കും?

ഏതു ബോളറുടെയും പേടിസ്വപ്നമായ ഡെത്ത് ഓവറുകളിൽ അസാമാന്യ നിയന്ത്രണത്തോടെ യോർക്കറുകൾ എറിയാനുള്ള മികവാണ് നടരാജന്റെ പ്രധാന പ്ലസ് പോയിന്റ്. സൺറൈസേഴ്സ് ഈ സീസണിൽ തോറ്റു പുറത്തായ ഡൽഹി ക്യാപിറ്റൽസിനെതിരായ രണ്ടാം ക്വാളിഫയർ തന്നെ ഉദാഹരണം. തകർത്തടിച്ചു മുന്നേറിയ ‍ഡൽഹി അനായാസം 200 കടക്കുമെന്ന ഘട്ടത്തിലാണ് നടരാജൻ 20–ാം ഓവർ എറിയാനെത്തുന്നത്. അഞ്ച് യോർക്കറുകളും ഒരു ലോ ഫുൾടോസും സഹിതം ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നടരാജൻ ഡൽഹി സ്കോർ 189ൽ ഒതുക്കിയത്. ഋഷഭ് പന്തും ഷിംമ്രോൺ ഹെറ്റ്മെയറും ക്രീസിൽ നിൽക്കെ, അഞ്ചാം പന്തിൽ ലഭിച്ച ഡബിളായിരുന്നു ആ ഓവറിൽ ഡൽഹിക്കു ലഭിച്ച ഏറ്റവും വലിയ ‘ആഡംബരം’!

ഇനി അറിയേണ്ടത് ഒറ്റ കാര്യം മാത്രം. ഈ വൈകിയ വേളയിൽ ഇരുപത്തൊൻപതാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക് ലഭിച്ച ക്ഷണത്തിൽ, നടരാജൻ നമുക്കായി കാത്തുവച്ചിരിക്കുന്നത് എന്തൊക്കെ വിസ്മയങ്ങളാകും? കളത്തിലിറങ്ങാൻ അവസരം ലഭിച്ചാൽ ആ ‘ടോ ക്രഷിങ്’ യോർക്കറുകൾ ഓസീസ് താരങ്ങൾ എങ്ങനെയാകും നേരിടുക? ഐപിഎൽ ക്യാംപെയിൻ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങും മുൻപ് സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു: ‘അഭിനന്ദനങ്ങൾ നട്ടൂ.... ഓസ്ട്രേലിയയിൽ കാണാം’ – ആരാധകരും കാത്തിരിക്കുന്നു, ഓസ്ട്രേലിയയിലെ ആ കണ്ടുമുട്ടലിനായി...!

English Summary: Maiden National Call-up for T Natarajan; Replaces 'Unfit' Varun Chakravarthy in T20I Squad for Australia Tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com