ADVERTISEMENT

അറേബ്യൻ മണ്ണിലെ ഐപിഎൽ അങ്ങനെ കലാശപ്പോരാട്ടമെത്തിയിരിക്കുന്നു. ലീഗ് ഘട്ടത്തിലെ ഒന്നാമൻമാരായ മുംബൈ ഇന്ത്യൻസിന് എതിരാളികൾ രണ്ടാമതെത്തിയ ഡൽഹി ക്യാപിറ്റൽസ്. ഐപിഎലിലെ കണക്കുകളെ ആശ്രയിച്ചാൽ ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടമാണിതെന്നു പറയേണ്ടിവരും. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കിരീടമുള്ള സംഘമാണു മുംബൈ ഇന്ത്യൻസ്. പതിമൂന്നാം പതിപ്പിലെത്തി നിൽക്കുന്ന ലീഗിൽ, 4 കിരീടങ്ങളുടെ തിളക്കമുണ്ട് അവർക്ക്. ഇക്കുറി ലീഗ് ഘട്ടത്തിൽ 9 വിജയവുമായി, എല്ലാ ടീമിനും മുൻപേ പ്ലേഓഫ് ഉറപ്പിച്ചവരാണ് മുംബൈ ഇന്ത്യൻസ്. മറുവശത്ത് ഡൽഹി ക്യാപിറ്റൽസിന് ഇത് ആദ്യത്തെ കലാശപ്പോരാട്ടമാണ്. കാത്തിരുന്ന് കാത്തിരുന്നു കിട്ടിയ സ്വപ്ന ഫൈനൽ. പക്ഷേ, ആദ്യാവസരം കിരീടമാക്കി മാറ്റണമെങ്കിൽ ഡൽഹിക്ക് ‘വേറെ ലെവൽ’ പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും.

ഈ സീസണിൽ ഡൽഹിയുടെ സ്ഥിരം തലവേദനകളിലൊന്നാണ് മുംബൈ ഇന്ത്യൻസ്. കളിച്ച 3 മത്സരങ്ങളിലും മുംബൈ ഡൽഹിയെ കീഴടക്കിയിരുന്നു. പക്ഷേ, ട്വന്റി20 എന്ന ഇൻസ്റ്റന്റ് ക്രിക്കറ്റിൽ മുൻവിധികൾക്കു സ്ഥാനമില്ലെന്ന ചരിത്രമുണ്ടല്ലോ. അതുമാത്രം മതിയാകും ക്യാപിറ്റൽസിന് ഇന്നു തല ഉയർത്തി കളത്തിലിറങ്ങാൻ. ലീഗ് ഘട്ടങ്ങളിലെ പരാജിതരുടെ നിഴലിൽ നിന്നു പുറത്തുകടന്ന, ഇതാണ് സുവർണാവസരമെന്ന മനോഭാവത്തോടെയെത്തുന്ന ഡൽഹി ക്യാപിറ്റൽസിന്റെ സാന്നിധ്യം കൊണ്ടുമാത്രമേ ഇന്നത്തെ ഫൈനലിൽ ആവേശത്തിന്റെ കപ്പ് നിറയൂ.

കടലാസിലെ കരുത്തിൽ ഒപ്പത്തിനൊപ്പം നിൽക്കും ഡൽഹിയുടെയും മുംബൈയുടെയും ബാറ്റിങ്, ബോളിങ് ലൈനപ്പുകൾ. രോഹിതും ക്വിന്റൻ ഡികോക്കും മുതൽ പൊള്ളാർഡും പാണ്ഡ്യയും വരെ നീളുന്ന മുംബൈ ബാറ്റിങ് ഡെപ്ത്തിനെ വെല്ലാൻ പോന്നതാണു ധവാനും സ്റ്റോയ്നിസും ശ്രേയസും ഹെറ്റ്മെയറും പന്തും ചേരുന്ന ഡൽഹി ബാറ്റിങ് ഓർഡറിലെ താരത്തിളക്കം. ഇരുടീമിലും ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ ഉജ്ജ്വല സാന്നിധ്യവുമുണ്ട്. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ എന്നിവർ മുംബൈ നിരയിലെ കളി ജയിപ്പിച്ചെടുക്കുന്ന ഇന്ത്യൻ സാന്നിധ്യങ്ങൾ.

dc-war-room

സൂപ്പർ ഫോമിലുള്ള ശിഖർ ധവാനിൽ തുടങ്ങും ഡൽഹിയുടെ ഇന്ത്യൻ ഫോഴ്സ്. ശ്രേയസ് അയ്യരും ഋഷഭ് പന്തും അജിൻക്യ രഹാനെയും ചേരുന്ന ബാറ്റിങ് നിര പക്ഷേ മുംബൈയ്ക്കൊപ്പം നിൽക്കാൻ പോന്നത്ര അഗ്രസീവോ ഫോമോ കാണിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിൽ നാലാം നമ്പറിലേക്കു പ്രമോട്ട് ചെയ്യപ്പെട്ട വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മിയറിന്റെ പ്രകടനം ടീം മാനേജ്മെന്റിന്റെ ആത്മവിശ്വാസമേറ്റുന്ന ഒന്നാണ്. 

പേസ് ബോളിങ്ങിൽ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര – ന്യൂസീലൻഡിന്റെ ട്രെന്റ് ബോൾട്ട് ജോടിയാണു മുംബൈയുടെ വജ്രായുധം. ഇതിനു ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാദ – ആൻറിച് നോർട്യ സഖ്യമാണു ഡൽഹിയുടെ മറുപടി. സ്പിൻ ഡിപാർട്മെന്റിൽ രാഹുൽ ചാഹർ– ക്രുണാൽ പാണ്ഡ്യ കൂട്ടുകെട്ടാണു മുംബൈയുടെ ആശ്രയം. മുംബൈയെക്കാൾ ഒരുപടി ഉയരെ നിൽക്കും അശ്വിനും അക്സർ പട്ടേലും ചേരുന്ന ഡൽഹിയുടെ സ്പിൻ കരുത്ത്. ഏതു നിമിഷവും കളി തിരിക്കാൻ പോന്ന ഓൾറൗണ്ട് സാന്നിധ്യങ്ങളായി ഇരുടീമുകൾക്കും മാർകസ് സ്റ്റോയ്നിസും കീറോൺ പൊള്ളാർ‍ഡുമുണ്ട്.

dc-mi

ബോളിങ് കരുത്തിൽ ബുമ്ര– ബോൾട്ട് ജോടിയുടെ സാന്നിധ്യം മുംബൈയ്ക്ക് മേധാവിത്വം നൽകുന്നുവെങ്കിലും ‘ഓവറോൾ’ മികവിൽ ഡൽഹിക്കാണ് തലപ്പൊക്കം. റബാദ, നോർട്ടിയ, അശ്വിൻ, പട്ടേൽ, സ്റ്റോയ്നിസ് എന്നിവർ പേരിനൊത്ത നിലവാരത്തിൽ പന്തെറിഞ്ഞാൽ പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ മുംബൈ വിയർക്കും. രോഹിത് ശർമയുടെ മോശം ഫോമും പൊള്ളാർഡ് ഉൾപ്പെടെയുള്ള താരങ്ങളുടെ സ്ഥിരതക്കുറവും നെഗറ്റീവായി ചൂണ്ടിക്കാട്ടാവുന്ന മുംബൈ നിരയെ പിടിച്ചുകെട്ടേണ്ടതെങ്ങനെയെന്നു രാജസ്ഥാൻ റോയൽസിനെപ്പോലുള്ള ടീമുകൾ ഈ സീസണിൽത്തന്നെ കാണിച്ചുതന്നിട്ടുള്ളതാണ്. 

ഹൈദരാബാദിനെതിരെ താളം കണ്ടെത്തിയ ബാറ്റിങ് നിര തന്നെയാകും ഡൽഹിയുടെ വിധി നിർണയിക്കുക. വിജയം കണ്ടുമടങ്ങാൻ വ്യത്യസ്തമെന്നു വിശേഷിപ്പിക്കാവുന്ന രണ്ടു ദൗത്യങ്ങളാണു ഡൽഹി ബാറ്റിങ് നിരയെ കാത്തിരിക്കുന്നത്. ഒന്നാമത്തേത് – ബോൾട്ടിന്റെയും ബുമ്രയുടെയും ആക്രമണത്തിൽ തകരാതെ പവർപ്ലേ പൂർത്തിയാക്കുക. വിക്കറ്റുകൾ സംരക്ഷിച്ചാൽ മാത്രം പോരാ. വെല്ലുവിളി സൃഷ്ടിക്കാവുന്നൊരു ടോട്ടലിന് അടിത്തറയാകാൻ പോന്ന സ്കോർ തന്നെ പവർപ്ലേയിൽ കണ്ടെത്തണം. ഒന്നോ രണ്ടോ വിക്കറ്റ് നഷ്ടപ്പെടുത്തി മികച്ച റൺറേറ്റ് കാത്തുസൂക്ഷിച്ചാലും സാധ്യത സജീവമാക്കി നിർത്താം.

rr-vs-dc-ashwin-1

എതിരാളികൾ സുരക്ഷിതമായ നിലയിൽ പവർപ്ലേ പിന്നിട്ടാൽ അവിടെ ‘തുറന്നുകിട്ടുകയാണ്’ മുംബൈയുടെ ദൗർബല്യം. ഇവിടെയാണു ഡൽഹി ബാറ്റിങ് യൂണിറ്റിന്റെ രണ്ടാം ദൗത്യം –സ്പിൻ നിരയുടെ മൂർച്ചക്കുറവും കൂൾട്ടർനൈലും പാറ്റിൻസണും പൊള്ളാർഡും പോലെ സപ്പോർട്ടിങ് പേസർ റോളിലെത്തുന്നവരുടെ ദൗർബല്യവും പരമാവധി ‘ക്യാപ്പിറ്റലൈസ്’ ചെയ്യുക. ഇന്നിങ്സിന്റെ മധ്യത്തിൽ സ്മാർട് ആകുന്നതുവഴി സ്ലോഗ് ഓവറുകളിൽ കാര്യങ്ങൾ മുംബൈ പേസർമാരുടെ നിയന്ത്രണത്തിനപ്പുറമെത്തിക്കാനും ഡൽഹിക്കു സാധിക്കും. ഒപ്പം, വിജയത്തിലും കിരീടത്തിലും കണ്ണ് വയ്ക്കാം.

ബിഗ് ബാഷ് ലീഗിലെ ഉജ്ജ്വല ഫോമിലേക്കു തിരിച്ചെത്തിയ ഓസീസ് താരം സ്റ്റോയ്നിസിന്റെ സാന്നിധ്യമാകും ഫൈനലിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ട്രംപ് കാർഡ്. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും സ്റ്റോയ്നിസ് ടീമിനു നൽകുന്ന ബാലൻസ് മത്സരത്തിന്റെ ഫലം നിർണയിക്കാൻ പോന്നതാണ്. 

ബാറ്റിങ് ഓർഡറിൽ മാച്ച് വിന്നിങ് ഇന്നിങ്സ് കളിക്കുന്നവർക്കു പഞ്ഞമില്ലായെന്ന ഘടകം തന്നെ ഇന്നും മുംബൈ ഇന്ത്യൻസിന്റെ പ്ലസ് ആകും. എങ്കിലും ജസ്പ്രീത് ബുമ്രയും ട്രെന്റ് ബോൾട്ടും ചേരുന്ന പേസ് കൂട്ടുകെട്ടിലാണ് ക്യാപ്റ്റൻ രോഹിതിന്റെ  ഗെയിം ചെയ്ഞ്ചിങ് ആയുധം. ‌ഡൽഹി ടോപ് ഓർഡറിലെ അസ്ഥിരത മുതലെടുക്കുന്നൊരു സ്പെൽ ഇവരിൽ നിന്നുണ്ടായാൽ മുംബൈയ്ക്കു പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല. ധവാനും സ്റ്റോയ്നിസും നൽകുന്ന തുടക്കമാണു കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെതിരെ ഡൽഹിക്കു വിജയം സമ്മാനിച്ചത്. എന്നാൽ അതുപോലൊരു തുടക്കം മുംബൈയ്ക്കെതിരെ ഡൽഹി കോച്ച് റിക്കി പോണ്ടിങ് പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല.

സ്റ്റോയ്നിസ് ഫോമിലാണെങ്കിലും ഓപ്പണിങ് റോളിൽ ആരെല്ലാമെന്ന ചോദ്യം ഇപ്പോഴും ഡൽഹി മാനേജ്മെന്റിനു മുന്നിലുണ്ടാകും. ടീം പ്രതീക്ഷയർപ്പിക്കുന്ന ധവാനെയും സ്റ്റോയ്നിസിനെയും ഒരുമിച്ച് ബോൾട്ട്– ബുമ്ര ആക്രമണത്തിനു മുന്നിലേക്ക് അയയ്ക്കുക അല്ലെങ്കിൽ മുംബൈയുടെ വീക്നെസ് പ്രകടമാകുന്ന മധ്യ ഓവറുകളിൽ സ്റ്റോയ്നിസിനെ നിയോഗിക്കുക എന്നീ രണ്ട് ഓപ്ഷനുകളിൽ തലപുകച്ചാകും ഡൽഹിയുടെ കളിയൊരുക്കം. 

English Summary: Delhi Capitals seek to stop four-time champions Mumbai Indians in IPL 2020 final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com