ADVERTISEMENT

ന്യൂഡൽഹി∙ ഐപിഎൽ 13–ാം സീസണിലെ ഏറ്റവും വിവാദസംഭവങ്ങളിൽ ഒന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റൻസി മാറ്റമായിരുന്നു. ടൂർണമെന്റിന്റെ പാതിവഴിയിൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ദിനേഷ് കാർത്തിക് ഒഴിയുകയും പകരം ഒയിൻ മോർഗൻ ആ സ്ഥാനം ഏറ്റെടുക്കുകയുമായിരുന്നു. ആദ്യഘട്ടത്തിലെ ഏഴു മത്സരങ്ങളിൽ നാലും വിജയിച്ച ശേഷമായിരുന്നു ക്യാപ്റ്റൻ സ്ഥാനത്തുനിന്നുള്ള കാർത്തിക്കിന്റെ പടിയിറക്കം. ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് നായകസ്ഥാനം ഒഴിയുന്നതെന്നായിരുന്നു ദിനേഷ് കാർത്തിക്കിന്റെ വിശദീകരണം.

കാർത്തിക് സ്വയം സ്ഥാനമൊഴിഞ്ഞതാണെന്ന് ഔദ്യോഗികമായി പറയുമ്പോഴും മാനേജ്മെന്റിന്റെ സമ്മർദ മൂലമാണെന്ന് ആക്ഷേപമുയർന്നിരുന്നു. മോർഗൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനു ശേഷം ടൂർണമെന്റിൽ കൊൽക്കത്തയുടെ ഗ്രാഫ് താഴോട്ട് ആയതും വിവാദങ്ങളുടെ മൂർച്ച വർധിപ്പിച്ചു. മോർഗൻ നയിച്ച ഏഴ് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് കൊൽക്കത്തയ്ക്ക് വിജയിക്കാനായത്. ടീം പ്ലേ ഓഫിൽ ഇടംപിടിക്കാതെ പുറത്താകുകയും ചെയ്തു.

ദിനേഷ് കാർത്തിക് യഥാർഥത്തിൽ ക്യാപ്റ്റൻ സ്ഥാനം സ്വയം ഒഴിഞ്ഞതാണോ എന്ന മുൻ ഇന്ത്യൻ ബാറ്റ്സ്മാനും കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ ചോദ്യമാണ് ഇപ്പോൾ വിവാദങ്ങൾക്ക് വീണ്ടും ചൂടുപിടിച്ചത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് ആകാശ് ചോപ്ര ഈ ചോദ്യം ഉന്നയിച്ചത്.

‘ഒന്നാമതായി ഞാൻ നിരാശനാണ്, കാരണം ആദ്യ ഏഴ് മത്സരങ്ങളിൽ നാലെണ്ണത്തിലും നിങ്ങൾ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്) വിജയിച്ചിരുന്നു. ആ പ്രകടനം ആവർത്തിച്ചിരുന്നെങ്കിൽ എട്ടു ജയവുമായി 16 പോയിന്റ് ലഭിക്കുമായിരുന്നു. പ്ലേ ഓഫ് യോഗ്യതയ്ക്ക് അതു കൂടുതലാണ്. 16 പോയിന്റ് നേടിയ ഡൽഹിയാണ് പോയിന്റ് പട്ടികയിൽ രണ്ടാമത് എത്തിയത്.’ – ആകാശ് ചോപ്ര പറഞ്ഞു.

‘കാര്യങ്ങൾ മോശമാണെന്ന് തോന്നലിൽ നിങ്ങൾ ക്യാപ്റ്റനെ പാതിവഴിയിൽ മാറ്റി. ദിനേശ് കാർത്തിക് കൊൽക്കത്തയുടെ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചുവെന്ന് പറയപ്പെടുന്നു. പക്ഷേ യഥാർഥത്തിൽ അത് അദ്ദേഹം സ്വയം ചെയ്യുമായിരുന്നോ?’– ചോപ്ര ചോദിച്ചു.

English Summary: ‘You win four of your first seven matches’: Aakash Chopra questions if Dinesh Karthik really gave up KKR captaincy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com