രോഹിതിനും ഇഷാന്തിനും രണ്ടു ടെസ്റ്റുകൾ നഷ്ടമാകും, ശ്രേയസ് പകരക്കാരൻ; തിരിച്ചടി
Mail This Article
സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങൾ രോഹിത് ശർമയ്ക്കും ഇഷാന്ത് ശർമയ്ക്കും നഷ്ടമാകും. രണ്ടു താരങ്ങളും പിന്നീടുള്ള മത്സരങ്ങൾ കളിച്ചേക്കുമെന്നാണു വിവരം. എന്നാൽ ഇക്കാര്യത്തിലും ബിസിസിഐയുടെ തീരുമാനം നിർണായകമാകും. ബോളിങ് ഫിറ്റ്നസ് തെളിയിച്ചാൽ ഇഷാന്ത് ശർമ മൂന്നാം ടെസ്റ്റിൽ കളിക്കും.
എന്നാൽ ഓസ്ട്രേലിയയിലെത്തി രണ്ട് ആഴ്ചത്തെ ക്വാറന്റീനും പൂർത്തിയാക്കിയ ശേഷം മാത്രമേ താരത്തിന് പരിശീലനത്തിന് ഇറങ്ങാൻ സാധിക്കൂ. ജനുവരി ഏഴിന് സിഡ്നിയിലാണ് ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്. ഐപിഎല്‍ മത്സരത്തിനിടെ പരുക്കേറ്റ രോഹിത് ശർമയും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ഡിസംബർ രണ്ടാം വാരം മാത്രമായിരിക്കും രോഹിത് ശർമ ഓസ്ട്രേലിയയിലേക്കു പോകുക. ക്വാറന്റീനും പൂർത്തിയാക്കിയ ശേഷമാകും രോഹിതും കളിക്കാനിറങ്ങുക.
ഡിസംബർ എട്ടിന് രോഹിത് ഓസ്ട്രേലിയയിലേക്കു പോയാലും ക്വാറന്റീൻ കഴിഞ്ഞ് പരിശീലനത്തിന് ഇറങ്ങാൻ ഡിസംബർ 22 എങ്കിലുമാകും. ഒരു മാസക്കാലമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ് ഇഷാന്ത് ശര്‍മ. ഒരു ദിവസം കുറഞ്ഞത് 20 ഓവറെങ്കിലും എറിയാൻ സാധിക്കുന്ന രീതിയിലേക്ക് ഇഷാന്ത് എത്തിയാൽ മാത്രമേ താരത്തിന്റെ മാച്ച് ഫിറ്റ്നസിന്റെ കാര്യത്തിൽ തീരുമാനമാകൂ.
സിഡ്നിയിലാണ് 32 അംഗ ഇന്ത്യൻ ടീം പരിശീലനം നടത്തുന്നത്. യുഎഇയില്‍നിന്ന് ഐപിഎൽ മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷം ടീം അംഗങ്ങൾ നേരിട്ട് ഓസ്ട്രേലിയയിലേക്കു പോകുകയായിരുന്നു. രോഹിതിന് കളിക്കാന്‍ സാധിക്കാതിരുന്നാല്‍ യുവതാരം ശ്രേയസ് അയ്യരായിരിക്കും പകരം ഇറങ്ങുക. ബോളിങ്ങിൽ ജസ്പ്രീത് ബുമ്ര, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർക്കു പുറമേ കാർത്തിക് ത്യാഗി, കംലേഷ് നാഗർകോട്ടി, ഇഷാൻ പൊറേൽ തുടങ്ങിയ റിസർവ് താരങ്ങളും ഇന്ത്യൻ നിരയിലുണ്ട്.
English Summary: Ishant Sharma, Rohit Sharma ruled out of first two Tests