ADVERTISEMENT

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. സ്കൂളിൽ ബാബർ അസമിന്റെ സഹപാഠിയായിരുന്നുവെന്ന് അവകാശപ്പെട്ട യുവതി, പ്രത്യേകം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലൂടെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയത്. കഴിഞ്ഞ 10 വർഷത്തോളമായി വിവാഹ വാഗ്ദാനം നൽകി ബാബർ അസം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.

10 വർഷം മുൻപ് അസം തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകിയിരുന്നതായാണ് യുവതിയുടെ വെളിപ്പെടുത്തൽ. രാജ്യാന്തര ക്രിക്കറ്റിലെ സൂപ്പർതാരമായി വളർന്നതോടെ അസം വാക്കു മാറ്റിയെന്നും യുവതി ആരോപിച്ചു. 2010ൽത്തന്നെ തങ്ങൾ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നതായാണ് യുവതിയുടെ അവകാശവാദം. തുടക്കകാലത്ത് സാമ്പത്തിക പ്രയാസം നേരിട്ടിരുന്ന ബാബർ അസമിനെ സഹായിച്ചിരുന്നത് താനാണ്. എന്നാൽ, ലോകമറിയുന്ന താരമായി വളർന്നതോടെ ബാബർ അസം ചതിച്ചെന്നും യുവതി വെളിപ്പെടുത്തി.

ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിക്കാൻ ഒരുങ്ങിയപ്പോൾ ബാബർ അസം തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നും യുവതി വ്യക്തമാക്കി.

പാക്കിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവർത്തകനായ സാജ് സാദിഖ് ട്വിറ്ററിലൂടെ യുവതിയുടെ വാർത്താ സമ്മേളനത്തിന്റെ ചില ഭാഗങ്ങൾ പുറത്തുവിട്ടു. ‘എന്നെ വിവാഹം ചെയ്യാമെന്ന് ബാബർ അസം ഉറപ്പു നൽകിയിരുന്നു. അയാൾ എന്നെ ഗർഭിണിയാക്കി. ശാരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തുകയും അയാളുടെ ഇംഗിതങ്ങൾക്ക് വിധേയയാക്കുകയും ചെയ്തു’ – യുവതിയുടെ വെളിപ്പെടുത്തലുകൾ സാജ് സാദിഖ് ട്വീറ്റ് ചെയ്തു.

നിലവിൽ ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ നായകനാണ് ബാബർ അസം. ന്യൂസീലൻഡിലെത്തിയ അസം 14 ദിവസത്തെ ക്വാറന്റീനിലാണ്. ഈ പരമ്പരയിൽ ടെസ്റ്റ് ടീം നായകനായും അസമിനെ നിയോഗിച്ചിരുന്നു. ഇതോടെ മൂന്നു ഫോർമാറ്റുകളിലും പാക്കിസ്ഥാൻ നായകനായി അസം മാറി.

English Summary: Pakistan captain Babar Azam faces sexual abuse allegation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com