ADVERTISEMENT

മുംബൈ∙ ടീമുകൾ വൻ അഴിച്ചുപണിക്ക് തയാറെടുക്കുന്ന മെഗാ താരലേലം പ്രധാന സവിശേഷതയായ അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ, അരങ്ങൊരുങ്ങുന്നത് വൻ മാറ്റങ്ങൾക്കെന്ന് സൂചന. രണ്ട് പുതിയ ടീമുകൾ കൂടി ലീഗിന്റെ ഭാഗമാകുമെന്ന സൂചനകൾ ശക്തമായി നിൽക്കെ, 10 ടീമുകളെ രണ്ട് പൂളുകളായി തിരിച്ച് ലീഗ് ഘട്ടം നടത്തുന്ന കാര്യവും ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിന്റെ (ബിസിസിഐ) പരിഗണനയിലാണെന്നാണ് വിവരം. നിലവിൽ എട്ടു ടീമുകളും പരസ്പരം രണ്ടു തവണ വീതം ഏറ്റുമുട്ടുന്ന തരത്തിലാണ് ലീഗ് ഘട്ടം. ഇതിൽ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവരാണ് നോക്കൗട്ടിലേക്ക് മുന്നേറുന്നത്.

ഈ മാസം 24ന് ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗം ചേരുന്നുണ്ട്. അന്ന് രണ്ട് പുതിയ ടീമുകളെ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെ ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വാർഷിക ജനറല്‍ ബോഡിയിൽ ഭൂരിഭാഗം അംഗങ്ങളും യോജിച്ചാൽ മാത്രമേ ഐപിഎലിനെ ഉടച്ചു വാർക്കാനുള്ള ബിസിസിഐ നേതൃത്വത്തിന്റെ നീക്കം ഫലം കാണൂ.

ഒരു ടീമിനെ ഈ വർഷവും രണ്ടാമത്തെ ടീമിനെ അടുത്ത വർഷവും ഐപിഎലിന്റെ ഭാഗമാക്കുന്ന കാര്യം ബിസിസിഐ പരിഗണിച്ചെങ്കിലും, ഈ നീക്കത്തോട് ടീമുകൾ പ്രതികൂലമായാണ് പ്രതികരിച്ചതെന്നാണ് വിവരം. രണ്ട് തവണയായി ഐപിഎൽ വിപുലീകരിച്ചാൽ രണ്ട് തവണയും മെഗാ താരലേലം നടത്തേണ്ടി വരുമെന്നതാണ് ടീമുകളുടെ എതിർപ്പിനു കാരണം. 14–ാം സീസണിനു മുന്നോടിയായി മെഗാ ലേലം പദ്ധതിയിട്ട സ്ഥിതിക്ക്, രണ്ടു പുതിയ ടീമുകളും ഇത്തവണ തന്നെ വരട്ടെ എന്നതാണ് അവരുടെ നിലപാട്. അഹമ്മദാബാദ് ആസ്ഥാനായിട്ടായിരിക്കും പുതിയൊരു ടീമെന്നാണ് സൂചന. അദാനി ഗ്രൂപ്പാണ് ഈ ടീമിനായി രംഗത്തുള്ളത്.

ടീമുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കം സാമ്പത്തിക നേട്ടം ഉന്നമിട്ടാണെന്ന് വ്യക്തം. അടുത്ത വർഷം അവസാനത്തോടെ ഐപിഎൽ സംപ്രേഷണാവകാശം പുതുക്കുമെന്നതിനാൽ, കൂടുതൽ ടീമുകൾ വരുന്നതോടെ മത്സരങ്ങളുടെ ദൈർഘ്യം കൂടുന്നത് വലിയ വരുമാന വർധനവുണ്ടാക്കും. കോവിഡ് വ്യാപനത്തോടെ ബിസിസിഐ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഐപിഎൽ തന്നെയാണ് ഏറ്റവും നല്ല മാർഗമെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.

അതേസമയം, ടീമുകളുടെ എണ്ണം വർധിക്കുന്നതോടെ ഇപ്പോഴത്തെ ഫോർമാറ്റിൽനിന്ന് മാറ്റം വേണ്ടിവരുമെന്നും ബിസിസിഐ കരുതുന്നു. 2011 സീസണിൽ പരീക്ഷിച്ചതുപോലെ ടീമുകളെ രണ്ടു പൂളുകളാക്കി തിരിച്ചുള്ള ലീഗ് ഘട്ടമാണ് പരിഗണനയിൽ. അന്ന് ഓരോ ടീമും സ്വന്തം ഗ്രൂപ്പിലുള്ള മറ്റു ടീമുകളുമായി നാലു തവണ വീതം മുഖമുഖമെത്തി. എതിർ ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ തവണയും ശേഷിക്കുന്ന ടീമുമായി രണ്ടു തവണയും പോരടിച്ചു. എന്നാൽ ഈ ഫോർമാറ്റ് സങ്കീർണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

English Summary: 10 teams will be divided into two groups – New format of IPL from 2021 season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com