ADVERTISEMENT

മുംബൈ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് ചട്ടങ്ങൾ ലംഘിച്ച് സംഘടിപ്പിച്ച ഒരു പാർട്ടിയിൽ പങ്കെടുത്തതിനാണ് റെയ്നയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. താരത്തെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രിയാണ് മുംബൈയിലെ ഒരു ക്ലബ്ബിൽ പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ താരത്തെ അറസ്റ്റ് ചെയ്തത്. സമയക്രമം പാലിക്കാതെയും കോവിഡ് ചട്ടങ്ങൾ ലംഘിച്ചും നടത്തിയ പാർട്ടിയിൽ പങ്കെടുത്തതാണ് റെയ്നയ്ക്ക് വിനയായത്.

മുംബൈ വിമാനത്താവളത്തിനു സമീപമുള്ള ഒരു ക്ലബ്ബിലാണ് പാർട്ടി സംഘടിപ്പിച്ചത്. കോവിഡ് ചട്ടങ്ങൾ ലംഘിച്ച് പാർട്ടി നടക്കുന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം റെയ്ന ഉൾപ്പെടെ 34 പേരെ കസ്റ്റഡിയിലെടുത്തു. ഗായകൻ ഗുരു രൺധാവ, ബോളിവുഡ് താരം ഹൃതിക് റോഷന്റെ മുൻ ഭാര്യ സുസെയ്ൻ ഖാൻ തുടങ്ങിയവരും അറസ്റ്റിലായ പ്രമുഖരിൽ ഉൾപ്പെടുന്നു. ഇവർക്കു പുറമെ ക്ലബ്ബിലെ ഏഴു ജീവനക്കാരെയും പൊലീസ് പിടികൂടി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടയച്ചെന്നാണ് വിവരം.

ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ, മുൻകരുതലെന്ന നിലയിൽ മുംബൈ മുൻസിപ്പൽ കോർപറേഷൻ പ്രദേശങ്ങളിൽ മഹാരാഷ്ട്ര സർക്കാർ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

ഒന്നര പതിറ്റാണ്ടോളം നീളുന്ന രാജ്യന്തര കരിയറിന് ഏതാനും മാസങ്ങൾക്കു മുൻപാണ് മുപ്പത്തിനാലുകാരനായ റെയ്ന വിരാമമിട്ടത്. 2005ൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലൂടെ രാജ്യാന്തര അരങ്ങേറ്റം കുറിക്കുമ്പോൾ 19 വയസ് മാത്രമായിരുന്നു റെയ്നയ്ക്ക് പ്രായം. ഇതിനിടെ ഇന്ത്യയ്ക്കായി 18 ടെസ്റ്റുകളിലും 226 ഏകദിനങ്ങളിലും 78 ട്വന്റി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. രാജ്യാന്തര ട്വന്റി20യിൽ സെഞ്ചുറ നേടിയ ആദ്യ ഇന്ത്യക്കാരനും റെയ്നയാണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം യുഎഇയിലേക്ക് മാറ്റിയ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണുമായി ബന്ധപ്പെട്ടും റെയ്ന വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന റെയ്ന, ടൂർണമെന്റിനായി യുഎഇയിലെത്തിയെങ്കിലും പിന്നീട് അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയിരുന്നു. ഈ സീസണിൽ ക്ലബ്ബിനായി കളിച്ചുമില്ല. ഇതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും ക്രിക്കറ്റ് വൃത്തങ്ങളിൽ പ്രചരിച്ചിരുന്നു.

English Summary: Former India cricketer Suresh Raina arrested, released on bail for attending party that violated COVID norms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com