ADVERTISEMENT

സിഡ്നി∙ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ഓള്‍റൗണ്ടർ ഹാർദിക് പാണ്ഡ്യയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായുള്ള ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ ആരോപണം തള്ളി, ഇരുവരും സന്ദർശിച്ച ബേബി ഷോപ്പിന്റെ ഉടമ. ഇന്ത്യ–ഓസ്ട്രേലിയ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിനുശേഷം കോലിയും പാണ്ഡ്യയും സിഡ്നിയിലെ ഒരു ബേബി ഷോപ്പ് സന്ദർശിച്ചത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നാണ് ‘ദ് സിഡ്നി മോർണിങ് ഹെറാൾഡ്’ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇരുവരും കൃത്യമായ അകലം പാലിച്ചും വ്യക്തമായ മുൻകരുതലുകൾ കൈക്കൊണ്ടുമാണ് ഷോപ്പിൽ സമയം ചെലവഴിച്ചതെന്ന് കടയുടമ നഥാൻ പോൻഗ്രാസ് വ്യക്തമാക്കി.

മെൽബണിലെ ഒരു ഹോട്ടലിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നതോടെ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, പൃഥ്വി ഷാ, നവ്ദീപ് സെയ്നി, ഋഷഭ് പന്ത് എന്നിവർക്ക് ഓസീസ് ബോർഡ് നിർബന്ധിത ഐസലേഷൻ വിധിച്ചതിനു പിന്നാലെയാണ് മുൻപ് വിരാട് കോലിയും ഹാർദിക് പാണ്ഡ്യയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന ‘കണ്ടെത്തലു’മായി ഓസീസ് മാധ്യമങ്ങൾ രംഗത്തെത്തിയത്. നിലവിൽ ടീമിനൊപ്പമില്ലാത്ത ക്യാപ്റ്റൻ വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവർ ഡിസംബർ ഏഴിന് സിഡ്നിയിലെ ബേബി ഷോപ്പ് സന്ദർശിച്ചത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ‘ദ സിഡ്നി മോർണിങ് ഹെറാൾഡ്’ റിപ്പോർട്ട് ചെയ്തിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർ‍ഡ് ഏർപ്പെടുത്തിയിരിക്കുന്ന ബയോ–സെക്യുർ ബബ്ളിന്റെ ഭാഗമായ ഇന്ത്യൻ താരങ്ങൾ, മാസ്ക് പോലും ധരിക്കാതെ ബേബി ഷോപ്പിലെത്തുകയും അവിടുത്തെ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നും റിപ്പോർട്ട് ആരോപിക്കുന്നു. ഇതിൽ ഏതാനും ചിത്രങ്ങളും ‘ദ സിഡ്നി മോർണിങ് ഹെറാൾഡ്’ പുറത്തുവിട്ടു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കടയുടമ നഥാൻ പോൻഗ്രാസിന്റെ വരവ്.

‘അവർ കടയിൽ വരികയും ഏതാനും സമയം ഇവിടെ ചെലവഴിക്കുകയും ചെയ്തു എന്നത് വാസ്തവമാണ്. അന്ന് ന്യൂസൗത്ത് വെയിൽസിൽ നിയന്ത്രണങ്ങൾ ഇത്ര കടുപ്പമായിരുന്നില്ല. അവർക്ക് ഞങ്ങൾ ചില സമ്മാനങ്ങളൊക്കെ നൽകാൻ ശ്രമിച്ചെങ്കിലും വാങ്ങിയ സാധനങ്ങൾക്കെല്ലാം അവർ പണമടച്ചു. വളരെ ഉദാരതോടെയാണ് അവർ ഇടപെട്ടത്. ഞങ്ങളുടെ സ്റ്റാഫ് അംഗങ്ങളുമായി സംസാരിക്കാനും അവർ സമയം കണ്ടെത്തി. ആർക്കും അടുപ്പം തോന്നും വിധമാണ് അവർ ഇടപെട്ടത്’ – പോൻഗ്രാസ് പറഞ്ഞു.

‘സ്റ്റാഫുമൊത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള ദയവും അവർ കാണിച്ചിരുന്നു. ഇരുവരെയും കണ്ടുമുട്ടിയതും അവരോടു സംസാരിച്ചതും കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുന്നതിനാണ് ഞങ്ങൾ ഫോട്ടോയെടുത്തത്. അവർ ഞങ്ങളുടെ ഷോപ്പിൽ വന്നതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്’ – പോൻഗ്രാസ് വിവരിച്ചു.

‘കോലിയേയും പാണ്ഡ്യയേയും സ്പർശിക്കുകയോ അവർക്ക് ഹസ്തദാനം നൽകുകയോ ചെയ്യരുതെന്ന് കർശനമായി നിർദ്ദേശിച്ചിരുന്നു. ആ സമയത്ത് നിയന്ത്രണങ്ങൾ അത്ര കടുപ്പമായിരുന്നില്ലെങ്കിലും ഇരുവരും സാമൂഹിക അകലം പാലിച്ചുതന്നെയാണ് നിന്നത്’ – പോൻഗ്രാസ് പറഞ്ഞു.

‘അവർ മാസ്ക് ധരിച്ചിരുന്നില്ല എന്നത് വാസ്തവമാണ്. ഞാൻ മുൻപു ചൂണ്ടിക്കാട്ടിയതു പോലെ, ആ സമയത്ത് ന്യൂസൗത്ത് വെയിൽസിൽ കോവിഡ് കേസുകൾ ഇത്രമാത്രം വ്യാപിച്ചിരുന്നില്ല. നിയന്ത്രണങ്ങളും ശക്തമായിരുന്നില്ല. ആ സമയത്ത് വഴിയിൽ കാണുന്ന 50 പേരിൽ ഒരാൾ മാത്രമേ മാസ്ക് ധരിച്ചിരുന്നുള്ളൂ. പ്രായമായവരും ഗർഭിണികളും ഉൾപ്പെടെ മാസ്ക് ധരിക്കാത്തത് സ്ഥിരം കാഴ്ചയായിരുന്നു’ – പോൻഗ്രാസ് വ്യക്തമാക്കി.

English Summary: Sydney store owner responds to Virat Kohli, Hardik Pandya’s alleged bio-bubble breach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com