ദേശീയ ഗാനത്തിനിടെ കണ്ണീര് തുടച്ച് സിറാജ്; വലിയ പ്രചോദനം വേറെയില്ലെന്ന് ജാഫർ
Mail This Article
സിഡ്നി∙ ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് ദേശീയ ഗാനത്തിനിടെ കരഞ്ഞ് യുവ പേസർ മുഹമ്മദ് സിറാജ്. സിഡ്നിയിൽ സിറാജിന്റെ കരിയറിലെ രണ്ടാമത്തെ ടെസ്റ്റാണ് താരം കളിക്കുന്നത്. മെൽബണിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയുടെ ദേശീയ ഗാനത്തിനിടെയാണ് സിറാജ് കണ്ണീരൊഴുക്കിയത്. യുവതാരം കണ്ണീർ തുടയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വസീം ജാഫർ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ സിറാജിനെ പുകഴ്ത്തി രംഗത്തെത്തിയിട്ടുമുണ്ട്.
മൂന്നാം ടെസ്റ്റിൽ ഡേവിഡ് വാർണറെ പുറത്താക്കി ഇന്ത്യയ്ക്ക് മത്സരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ചതും സിറാജ് ആണ്. അഡ്‍ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ മുഹമ്മദ് ഷമിക്കു പരുക്കേറ്റതിനെ തുടർന്നാണ് രണ്ടാം ടെസ്റ്റിൽ സിറാജിന് അവസരം ലഭിച്ചത്. ആദ്യ ഇന്നിങ്സിൽ രണ്ട് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റും വീഴ്ത്തി താരം അരങ്ങേറ്റം ഗംഭീരമാക്കി. സിറാജ് ഓസ്ട്രേലിയൻ പര്യടനത്തിലായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് മരിച്ചിരുന്നു. എന്നാൽ നാട്ടിലേക്കു മടങ്ങാതെ ടീമിനൊപ്പം തുടരാനാണ് താരം തീരുമാനിച്ചത്.
സിറാജിന്റെ ദേശസ്നേഹത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വസീം ജാഫർ രംഗത്തെത്തി. നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആരാധകർ ആരും ഇല്ലെങ്കിലും, ഇന്ത്യയ്ക്കായി കളിക്കുകയാണ് എന്നതിലും വലിയ പ്രചോദനം വേറൊന്നില്ല. ഒരു ഇതിഹാസം പറഞ്ഞതു പോലെ ‘നിങ്ങൾ ജനങ്ങൾക്കു വേണ്ടിയല്ല കളിക്കുന്നത്, രാജ്യത്തിന് വേണ്ടിയാണ്– വസീം ജാഫർ ട്വിറ്ററിൽ കുറിച്ചു.
English Summary: Mohammed Siraj tears up during national anthem