പാണ്ഡ്യ അപമാനിച്ചു; ടൂർണമെന്റ് ഇന്ന് ആരംഭിക്കാനിരിക്കെ ഹൂഡ ബറോഡ ടീം വിട്ടു
Mail This Article
ബറോഡ∙ കോവിഡ് വ്യാപനത്തിനുശേഷം ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്കു തുടക്കം കുറിച്ച് സയ്യിദ് മുഷ്താഖ് അലി ട്രോഫി ഇന്ന് ആരംഭിക്കാനിരിക്കെ, ബറോഡ ടീമിന് കനത്ത തിരിച്ചടിയായി വൈസ് ക്യാപ്റ്റൻ ദീപക് ഹൂഡ ടീം വിട്ടു. ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യയുടെ പെരുമാറ്റം അസഹനീയമാണെന്ന പ്രസ്താവനയോടെയാണ് ഹൂഡ ടീം ക്യാംപിൽനിന്ന് അപ്രത്യക്ഷനായത്. ക്രുനാൽ പാണ്ഡ്യയുമായുണ്ടായ വാക്കു തർക്കത്തിനൊടിവിലാണ് ഹൂഡ ടീം വിട്ടത്. ഇതിനു പിന്നാലെ സംഭവിച്ചതെന്തെന്ന് വ്യക്തമാക്കി ഹൂഡ ബറോഡ ക്രിക്കറ്റ് അസോസിയേഷനു കത്തെഴുതി. എലൈറ്റ് ഗ്രൂപ്പ് സിയിൽ ഉൾപ്പെടുന്ന ബറോഡയ്ക്ക് ഉത്തരാഖണ്ഡിനെതിരെയാണ് ആദ്യ മത്സരം.
ബറോഡയ്ക്കായി ഇതിനകം 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 123 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഇരുപത്തഞ്ചുകാരനായ ദീപക് ഹൂഡ. വഡോദരയിലെ റിലയൻസ് സ്റ്റേഡിയത്തിൽ ടൂർണമെന്റിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ക്രുനാൽ പാണ്ഡ്യ അപമാനിച്ചതായി ഹൂഡ കത്തിൽ ആരോപിച്ചു. സംഭവത്തിൽ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ ടീം മാനേജ്മെന്റിൽനിന്ന് റിപ്പോർട്ട് തേടി.
‘ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ കഴിഞ്ഞ 11 വർഷമായി കളിക്കുന്നയാളാണ് ഞാൻ. നിലവിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലേക്കും എന്നെ തിരിഞ്ഞെടുത്തിട്ടുണ്ട്. പക്ഷേ, ഇപ്പോൾ ഞാൻ കടുത്ത നിരാശയിലും വിഷമത്തിലും സമ്മർദ്ദത്തിലുമാണ്. കുറച്ചു ദിവസമായി ടീം ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ എന്നോട് അപമര്യാദയായി പെരുമാറുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്നു. ബറോഡയിലെ സഹതാരങ്ങളുടെയും വഡോദയിലെ റിലയൻസ് സ്റ്റേഡിയത്തിൽ പരിശീലിക്കാനെത്തുന്ന മറ്റ് ടീമുകളിലെ താരങ്ങളുടെയും മുന്നിൽ വച്ചാണ് ഈ അപമാനം’ – ഹൂഡ കത്തിൽ കുറിച്ചു.
‘മുഖ്യ പരിശീലകന്‍ പ്രഭാകറിന്റെ അനുവാദത്തോടെ നാളത്തെ മത്സരം മുൻനിർത്തി ഞാൻ ഇന്ന് നെറ്റ്സിൽ പരിശീലിക്കുകയായിരുന്നു. ഇതിനിടെ എന്റെ അടുത്തെത്തിയ ക്രുനാൽ പാണ്ഡ്യ തീർത്തും മോശമായ ഭാഷയിൽ എന്നോട് സംസാരിച്ചു. മുഖ്യ പരിശീലകന്റെ അനുവാദത്തോടെയാണ് ഞാൻ പരിശീലിക്കുന്നതെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ‘ആരാണ് ഈ പരിശീലകൻ? ഞാനാണ് ക്യാപ്റ്റൻ. ബറോഡ ടീമിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ്’ എന്നായിരുന്നു ക്രുനാലിന്റെ മറുപടി. പിന്നീട് ഗുണ്ടായിസം കാണിച്ച് എന്റെ പരിശീലനം തടസ്സപ്പെടുത്തുകയും ചെയ്തു’ – ഹൂഡ കത്തിൽ എഴുതി.
‘എപ്പോഴും എന്നെ വലിച്ച് താഴെയിടാനാണ് അയാൾ ശ്രമിക്കുന്നത്. ബറോഡയ്ക്കായി നീ അധികനാൾ കളിക്കുന്നത് കാണണം എന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്തുന്നു. എന്റെ ക്രിക്കറ്റ് കരിയറിൽ ഇന്നുവരെ ഇതുപോലെ അനാരോഗ്യകരമായൊരു അന്തരീക്ഷം കണ്ടിട്ടില്ല. ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള ടീമുകളിലാണ് ഇക്കാലമത്രയും ഞാൻ കളിച്ചത്. മാത്രമല്ല, കഴിഞ്ഞ ഏഴു വർഷമായി ഐപിഎലിലും സ്ഥിരം സാന്നിധ്യമാണ്. ക്രിക്കറ്റ് കരിയറിൽ മികച്ച റെക്കോർഡും എനിക്കുണ്ട്’ – കത്തിൽ ഹൂഡ ചൂണ്ടിക്കാട്ടി.
‘ഇതിഹാസ തുല്യരായ താരങ്ങൾക്കും ക്യാപ്റ്റൻമാർക്കുമൊപ്പം കളിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ, ക്രുനാൽ പാണ്ഡ്യയേപ്പോലെ മോശമായി പെരുമാറുന്ന ഒരാളെ ഇന്നുവരെ കണ്ടിട്ടില്ല. എക്കാലവും ടീമിന് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ തയാറെടുപ്പുകളെ ക്യാപ്റ്റൻ സ്ഥിരമായി തടസപ്പെടുത്തുകയും എന്നെ ശല്യപ്പെടുത്തുകയും ചെയ്യുന്നതിനാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും മികച്ച പ്രകടനം ടീമിനായി പുറത്തെടുക്കാൻ എനിക്കാകില്ലെന്ന് ഞാൻ ഭയപ്പെടുന്നു’ – ഹൂഡ വ്യക്തമാക്കി.
English Summary: Deepak Hooda leaves Baroda camp after spat with Krunal Pandya