ADVERTISEMENT

സിഡ്നി∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ആരാധകരുടെ തുടർച്ചയായ വംശീയാധിക്ഷേപങ്ങൾ നിമിത്തം വിവാദത്തിന്റെ പിച്ചിലായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ, മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയിലൂടെ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തും വിവാദക്കുരുക്കിൽ. ഇന്ത്യൻ താരം ഋഷഭ് പന്തിന്റെ ‘ഗാർഡ് മാർക്ക്’ മത്സരത്തിന്റെ ഇടവേളയിൽ സ്റ്റീവ് സ്മിത്ത് മായിക്കുന്നത് സ്റ്റംപ് ക്യാമറയിൽ പതിഞ്ഞതോടെയാണ് വിവാദം ഉടലെടുത്തത്. സ്റ്റംപിന്റെ സ്ഥാനം മനസ്സിലാക്കാൻ ബാറ്റ്സ്മാൻമാർ അംപയറിന്റെ സഹായത്തോടെ ക്രീസിൽ ബാറ്റുകൊണ്ട് അടയാളപ്പെടുത്തുന്നതാണ് ‘ഗാർഡ് മാർക്ക്’. ബാറ്റിങ്ങിനായെത്തുന്ന താരം സ്റ്റംപിന്റെ സ്ഥാനം അംപയറിന്റെ സഹായത്തോടെ അടയാളപ്പെടുന്നത് ക്രിക്കറ്റിൽ സ്ഥിരം കാഴ്ചയാണ്.

സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം ബാറ്റിങ്ങിനിടെ ഇന്ത്യൻ താരം ഋഷഭ് പന്ത് അടയാളപ്പെടുത്തിയ ‘ഗാർഡ് മാർക്കി’ലാണ് സ്മിത്ത് കൃത്രിമം കാട്ടിയെന്ന ആരോപണം ഉയരുന്നത്. ബാറ്റിങ്ങിന്റെ ഇടവേളയിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വെള്ളം കുടിക്കാനായി പിച്ചിൽനിന്ന് മാറിയ സമയത്താണ് സംഭവം. താരങ്ങളുടെയും അംപയർമാരുടെയും ശ്രദ്ധ മാറിയ സമയത്ത് ക്രീസിലെത്തിയ സ്മിത്ത്, ആരുമറിയാതെ ഷൂ ഉപയോഗിച്ചാണ് ‘ഗാർഡ് മാർക്ക്’ മായിച്ചത്. ക്രീസിലെത്തിയ സ്മിത്ത് ഇടംകയ്യൻ ബാറ്റ്സ്മാനെ അനുകരിച്ച് ബാറ്റു ചെയ്യുന്നതായി ആക്ഷൻ കാണിക്കുന്നത് വിഡിയോയിൽ കാണാം. തുടർന്നാണ് നാലുചുറ്റും നോക്കിയശേഷം ഷൂ ഉപയോഗിച്ച് ക്രീസിലെ ‘ഗാർഡ് മാർക്ക്’ മായിച്ചത്.

പിന്നീട് ക്രീസിലെത്തിയ പന്ത് അംപയറിന്റെ സഹായത്തോടെ വീണ്ടും ‘ഗാർഡ് മാർക്ക്’ അടയാളപ്പെടുത്തിയാണ് ബാറ്റിങ് തുടർന്നത്. ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിനിടെ പരുക്കേറ്റ ഋഷഭ് പന്ത്, രണ്ടാം ഇന്നിങ്സിൽ തകർപ്പൻ ഫോമിലായിരുന്നു. 118 പന്തിൽ 97 റൺസെടുത്ത പന്ത് ഒരുവേള ഇന്ത്യയ്ക്ക് വിജയസ്വപ്നം സമ്മാനിക്കുകയും ചെയ്തു. ഇതിനിടെയാണ് സ്മിത്ത് തട്ടിപ്പിന് ശ്രമിച്ചതെന്നാണ് ആരോപണം.

സ്മിത്ത് ക്രീസിൽ വരുന്നതും ആരുമറിയാതെ ‘ഗാർഡ് മാർക്ക്’ മായിക്കുന്നതും സ്റ്റംപ് ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം പരസ്യമായതും വിവാദമായതും. അതേസമയം, സ്മിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായ സ്വാഭാവിക പ്രതികരണമാണ് ഇതെന്നും ഒരു കൂട്ടർ വാദിക്കുന്നുണ്ട്. എന്തായാലും ‘മാന്യൻമാരുടെ കളി’ എന്ന് അറിയപ്പെടുന്ന ക്രിക്കറ്റിൽ സ്മിത്തിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തി ആരാധകർക്കിടയിൽ കടുത്ത വിമർശനമാണ് ക്ഷണിച്ചുവരുത്തിയത്. സ്മിത്ത് ‘ഗാർഡ് മാർക്ക്’ മായിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന വിഡിയോയിൽ താരത്തിന്റെ മുഖം വ്യക്തമല്ലെങ്കിലും 49–ാം നമ്പർ ജഴ്സി നോക്കിയാണ് ആളെ ആരാധകർ കണ്ടെത്തിയത്.

∙ പന്തു ചുരണ്ടൽ ഓർമിച്ച് ആരാധകർ

സ്മിത്തിന്റെ ‘തട്ടിപ്പ്’ പുറത്തായതോടെ 2018ലെ കുപ്രസിദ്ധമായ പന്തു ചുരണ്ടൽ വിവാദം അനുസ്മരിച്ച് ഒട്ടേറെ ആരാധകർ രംഗത്തെത്തി. 2018ൽ കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവഡ് വാർണർ, കാമറോൺ ബാൻക്രോഫ്റ്റ് എന്നിവർ പന്തിൽ കൃത്രിമം കാട്ടിയത് വൻ വിവാദമായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം. ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടിയതാണു വിവാദം ക്ഷണിച്ചുവരുത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട അംപയർ ദ‍ൃശ്യങ്ങള്‍ പരിശോധിച്ച് ബാന്‍ക്രോഫ്റ്റിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അംപയറോട് കുറ്റം സമ്മതിച്ചെന്ന് ബാന്‍ക്രോഫ്റ്റ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 

ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ എന്നിവരുടെ അറിവോടെയാണ് ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാട്ടിയതെന്ന് പിന്നീട് വ്യക്തമായി. ഇതോടെ സ്മിത്തിനും ടീമിനും നേരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഏതു വിധേനയും ജയിക്കേണ്ട മല്‍സരമായതിനാലാണു പന്ത് അനുകൂലമാക്കാന്‍ ശ്രമിച്ചതെന്ന സ്മിത്തിന്റെ വിശദീകരണം എരിതീയിൽ എണ്ണയൊഴിച്ചതുപോലെയായി.

തുടർന്ന് പരമ്പരയ്ക്കിടെ ഓസ്ട്രേലിയ ഈ മൂന്നു താരങ്ങളെയും നാട്ടിലേക്ക് തിരിച്ചുവിളിച്ചു. അന്വേഷണം നടത്തി മൂവരെയും ക്രിക്കറ്റിൽനിന്ന് വിലക്കുകയും ചെയ്തു. സ്മിത്തിന് ക്യാപ്റ്റൻ സ്ഥാനവും വാർണറിന് വൈസ് ക്യാപ്റ്റൻ സ്ഥാനവും അതോടെ നഷ്ടമാകുകയും ചെയ്തു. അതിനു മുൻപ് 2017ൽ ബെംഗളൂരൂവിൽ നടന്ന ക്രിക്കറ്റ് ടെസ്റ്റിനിടെ ഡിആർഎസ് എടുക്കാൻ സ്മിത്ത് ഡ്രസിങ് റൂമിന്റെ സഹായം തേടിയതും വിവാദമായിരുന്നു.

English Summary: Steve Smith scruffs out batsman's guard, fans slam Australian cricketer's unsportsmanlike action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com