ADVERTISEMENT

സിഡ്നി∙ ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ടിം പെയ്ന്‍ ഓർക്കാൻ ആഗ്രഹിക്കാത്ത മത്സരമായിരിക്കും. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ മാച്ച് ഫീസിന്റെ 15 ശതമാനം ടിം പെയ്ന് പിഴയൊടുക്കേണ്ടിവന്നു. ഓൺഫീൽഡ് അംപയർ പോൾ വില്‍സനോടു തർ‌ക്കിച്ചതാണ് പെയ്ന് വിനയായത്. മത്സരത്തിന്റെ അവസാന ദിവസം ടിം പെയ്ന്‍ മൂന്നു ക്യാച്ചുകൾ കൈവിട്ടു. ഓസീസ് ജയിക്കാനിറങ്ങിയ കളി ഇന്ത്യ സമനിലയിലാക്കുകയും ചെയ്തു.

നേഥൻ ലയണിന്റെ പന്തില്‍ ഇന്ത്യൻ താരം ഋഷഭ് പന്തിനെ ക്യാച്ചെടുത്തു പുറത്താക്കാനുള്ള രണ്ട് അവസരങ്ങൾ പെയ്ൻ തുലച്ചുകളഞ്ഞു. പിന്നീട് ഹനുമാ വിഹാരിയുടെ ക്യാച്ചും പെയ്ൻ പാഴാക്കി. ഇതോടെ ഓസീസ് ക്യാപ്റ്റനെതിരെ വിമർശനവും ശക്തമായിരിക്കുകയാണ്. ക്യാച്ചുകള്‍ പാഴാക്കുമ്പോഴും വിക്കറ്റിനു പിന്നിൽനിന്ന് ഇന്ത്യന്‍ താരങ്ങളെ സ്ലെ‍ഡ്ജ് ചെയ്യുന്നതിൽ പെയ്ൻ യാതൊരു പിശുക്കും കാട്ടിയിരുന്നില്ല. വെറുതെ ഓരോന്നു സംസാരിച്ചാണ് പെയ്ൻ സ്വന്തം കളിയിൽ ശ്രദ്ധിക്കാതെ പോയതെന്നും വിമർശനം ഉയർന്നു.

പെയ്നെതിരെ വിമർശനമുയർത്തി ഓസ്ട്രേലിയൻ‌ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ഇയാന്‍ ചാപ്പൽ രംഗത്തെത്തി. ഇന്ത്യൻ താരം ആർ. അശ്വിനുമായി പെയ്ൻ ഒന്നും സംസാരിക്കാതിരിക്കണമായിരുന്നെന്ന് ചാപ്പൽ‌ വ്യക്തമാക്കി. ടിം പെയ്ൻ മിണ്ടാതിരിക്കുന്നതായിരുന്നു നല്ലത്. മിണ്ടാതിരുന്നു സ്വന്തം ജോലി ചെയ്യുകയാണു വേണ്ടത്. ടിം പെയ്നിന്റെ കാര്യം ഇക്കാര്യത്തിൽ മികച്ചൊരു ഉദാഹരണമാണ്– ഒരു സ്പോർട്സ് മാധ്യമത്തോടു സംസാരിക്കവെ ചാപ്പൽ അഭിപ്രായപ്പെട്ടു. പെയ്നിലുണ്ടായിരുന്ന ഉത്തരവാദിത്തം ബുദ്ധിമുട്ടേറിയതായിരുന്നു. വിക്കറ്റ്കീപ്പറാകുകയെന്നതു തന്നെ കഷ്ടപ്പാടാണ്. അദ്ദേഹം ടീമിന്റെ കീപ്പറും ക്യാപ്റ്റനുമാണ്.

അപ്പോൾ നിങ്ങൾ സംസാരിക്കേണ്ട ആവശ്യമില്ല. ചിന്തിക്കുകയായിരുന്നു വേണ്ടത്. ടിം പെയ്നിന്റെ കാര്യത്തിൽ മാത്രമല്ല, പുതിയ ക്രിക്കറ്റ് താരങ്ങളെല്ലാം ഇങ്ങനെയാണ്. ഇത് കളിയുടെ ഭാഗമാണെന്നാണ് അവർ പറയുന്നത്. എന്നാൽ അങ്ങനെയല്ലെന്നാണു എന്റെ അഭിപ്രായം. പെയ്ൻ അശ്വിനെ ബുദ്ധിമുട്ടിച്ചപ്പോൾ അംപയർ ഇടപെടണമായിരുന്നെന്നും ചാപ്പൽ വ്യക്തമാക്കി. ശരിക്കും ടിം പെയ്ൻ ഒരു നല്ല ക്യാപ്റ്റനാണെന്നും അദ്ദേഹത്തിനു തിരിച്ചുവരാൻ സാധിക്കുമെന്നും ഇയാൻ ചാപ്പൽ പറഞ്ഞു.

English Summary: Ian Chappell advises Tim Paine to ‘shut up and get on with the job’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com