‘തോറ്റ് ക്ഷീണിച്ച’ ടീമിനെ ഇങ്ങനെയൊക്കെ ജയിപ്പിക്കാമോ? അചിന്ത്യം രഹാനെ!
Mail This Article
അവതാര ലക്ഷ്യം നിറവേറ്റാനെന്നപോലെ ഋഷഭ് പന്ത് ഗാബയിലെ പിച്ചിൽ അഴിഞ്ഞാടുമ്പോൾ പവിലിയിനിൽ അനാവൃതമായ 2 ദൃശ്യങ്ങൾ ഹൃദയഹാരിയായി. പന്തിന്റെ വിന്നിങ് ഷോട്ടിനു പിന്നാലെ, നായകനും ഉപനായകനുമെന്നതിലുമുപരി കൂട്ടുകാർ കൂടിയായ അജിൻക്യ രഹാനെയും രോഹിത് ശർമയും പരസ്പരം നെഞ്ചോടു ചേരുന്ന ദൃശ്യമായിരുന്നു രണ്ടാമത്തേത്. പക്ഷേ, അതിലുമേറെ ശ്രദ്ധേയമായ കാഴ്ച അതിനും അൽപം മുൻപായിരുന്നു.
വിജയത്തിലേക്കു കുതിക്കാനുള്ള വെമ്പലിനിടെ പന്തിന്റെ ഷോട്ട് ഷോർട്ട് കവറിലേക്കു കുതിച്ചുയർന്നു. ഓസീസ് താരങ്ങളിലാരെങ്കിലും ക്യാച്ചെടുത്ത് പന്ത് പുറത്താകുമെന്ന ആധിയിൽ രോഹിത് തല കുമ്പിട്ടിരുന്നു. പക്ഷേ, തൊട്ടരികിലിരുന്ന രഹാനെ കൊടുങ്കാറ്റിലും കുലുങ്ങാത്ത ശില പോലെ അക്ഷോഭ്യനായിരുന്നു. പന്ത് രക്ഷപ്പെട്ടപ്പോഴും രഹാനെയ്ക്ക് അതേ മട്ട്. ഒരു പക്ഷേ, മഹേന്ദ്ര സിങ് ധോണിയിൽ ആരാധകർ കണ്ടു കൊതി തീർന്നിട്ടില്ലാത്തെ ക്യാപ്റ്റൻ കൂൾ ഭാവം.
ആക്രമണോത്സുക ശൈലിയുള്ള ക്യാപ്റ്റനായ വിരാട് കോലിക്കു പകരം ശാന്തശീലനായ ഈ മുംബൈക്കാരാൻ ടീമിന്റെ ചുമതലയേറ്റപ്പോൾ മൈക്കൽ വോണും റിക്കി പോണ്ടിങ്ങും മാർക്ക് വോയും മൈക്കൽ ക്ലാർക്കുമുൾപ്പെടെയുള്ള വിദഗ്ധർ ഒന്നടങ്കം ഇന്ത്യയുടെ സാധ്യത എഴുതിത്തള്ളിയത് ‘ ഈ പാവം എന്തു ചെയ്യാനാണ്’ എന്നോർത്തിട്ടാകും. രഹാനെ നേരത്തേ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥൻ റോയൽസിന്റെ നായകനായിരുന്ന കാലത്ത് വലിയ നേട്ടങ്ങളൊന്നും ഇല്ലാതിരുന്നതും ഈ എഴുതിത്തളളലിനു കാരണമായി.
പക്ഷേ, ഓസ്ട്രേലിയയിൽ കണ്ടതു മറ്റൊരു രഹാനെയാണ്. കുശാഗ്ര ബുദ്ധിക്കാരനായ നായകനും മുന്നിൽ നിന്നു നയിക്കുന്ന ബാറ്റ്സമാനുമായി ഈ മുംബൈക്കാരൻ തിളങ്ങി. മെൽബണിൽ രഹാനെ നേടിയ സെഞ്ചുറി ഇന്ത്യയുടെ പരമ്പര വിജയത്തിനു വഴിമരുന്നിട്ട നിർണായക പ്രകടനമായിരുന്നു. പിന്നീട് വൻ സ്കോർ നേടാൻ കഴിഞ്ഞില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ ഉൾക്കാഴ്ചയോടെ ബോളിങ് മാറ്റവും ഫീൽഡ് ഒരുക്കവും നടത്തി. മുഹമ്മദ് സിറാജിനെയും ശാർദൂൽ താക്കൂറിനയും വാഷിങ്ടൺ സുന്ദറിനെയും നടരാജനെയും പോലുള്ള യുവ ബോളർമാർക്കു രഹാനെ കൊടുത്ത സ്വാതന്ത്ര്യവും ഇന്ത്യയുടെ ഗെയിംപ്ലാനിലെ നിർണായക ഘടകമായി.
ഓരോ പന്തിനും പിന്നാലെ നടന്ന് ഉപദേശം നൽകാതെ ഈ യുവാക്കളുടെ കഴിവിൽ വിശ്വാസം പ്രകടിപ്പിച്ച് രഹാനെ സ്‍ലിപ്പിൽ കാത്തിരുന്നു, അടുത്ത ക്യാച്ചിനായി. പുതുമുഖങ്ങളെന്ന സമ്മർദത്തിന് അടിപ്പെടാതെ സിറാജും ശാർദൂലും നടരാജനും സുന്ദറുമൊക്കെ ക്യാപ്റ്റന്റെ വിശ്വാസം കാക്കുകയും ചെയ്തു. ടീമിൽ സ്ഥാനം ഉറപ്പില്ലെങ്കിലും ഓപ്പണർ ശുഭ്മൻ ഗിൽ ഇന്നലെ ഓസീസിനെ അടിച്ചു പറത്തിയ രീതിയും യുവതാരങ്ങൾക്ക് സ്വന്തം ശൈലിയും കഴിവും പ്രകടിപ്പിക്കാൻ ക്യാപ്റ്റനും ടീം മാനേജ്മെന്റും അവസരം നൽകുന്നുവെന്നതിന്റെ തെളിവാണ്. ഐപിഎല്ലിൽ മറ്റു നായകന്മാരുടെ കീഴിൽ കളിച്ചപ്പോൾ ലഭിച്ചതിലുമേറെയായിരുന്നു രഹാനെ ഇവർക്കു നൽകിയ സ്വാതന്ത്ര്യമെന്ന് ഓരോരുത്തരുടെയും പ്രകടനങ്ങൾ അടിവരയിടുന്നു.
ടീമിലെ താരങ്ങൾ ഓരോരുത്തരായി പരുക്കിന്റെ പിടിയിലമർന്നപ്പോഴും തോൽക്കാൻ മനസ്സില്ലാത്ത നായകനായിരുന്നു രഹാനെ. 2–ാം നിര ടീമിനെ വച്ച് ഇത്രയും അവിശ്വസനീയമായ വിജയം നേടാൻ ഇന്ത്യയ്ക്കു കഴിയില്ലെന്നു മറ്റാരും വിശ്വസിച്ചില്ലെങ്കിലും അചിന്ത്യമായ അക്കാര്യം രഹാനെ മനസ്സിലുറപ്പിച്ചിരുന്നു. വിരാട് കോലി നായകസ്ഥാനത്തേക്കു തിരികെയെത്തുമ്പോൾ, കായികലോകത്തിനു രഹാനെ നൽകുന്ന പാഠവും അതുതന്നെയായിരിക്കും. ഒരുപക്ഷേ, പ്രതിസന്ധിയിൽ തളരാതിരിക്കാൻ കോർപറേറ്റുകൾപോലും ഈ വിജയതന്ത്രം മാതൃകയാക്കിയാൽ അദ്ഭുതം വേണ്ട!
English Summary: Captain Ajinkya Rahane emulates Virat Kohli with Test series win in Australia