ജഡേജയ്ക്ക് ടെസ്റ്റ് പരമ്പര പൂർണമായും നഷ്ടമാകും; ഇന്ത്യയ്ക്കു തിരിച്ചടി
Mail This Article
മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തുടക്കത്തിൽ തന്നെ തിരിച്ചടി. ഓള്‍ റൗണ്ടർ രവീന്ദ്ര ജഡേജ നാലു ടെസ്റ്റുകളിലും കളിക്കാനിറങ്ങില്ല. ഫെബ്രുവരി അഞ്ചിനാണു ടെസ്റ്റ് മത്സരങ്ങൾ തുടങ്ങുന്നത്. ഓസ്ട്രേലിയൻ പര്യടനത്തിനിടെയാണ് ജഡേജയ്ക്കു പരുക്കേൽക്കുന്നത്. പിന്നാലെ നാട്ടിലേക്കു മടങ്ങി.
മൂന്നാം ടെസ്റ്റിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് ജഡേജയുടെ വലതു കയ്യിൽ തട്ടി പരുക്കേറ്റിരുന്നു. ജഡേജയുടെ വിരലിനാണു പരുക്കേ്. തുടർന്ന് ആ മത്സരവും നാലാം ടെസ്റ്റും ജഡേജയ്ക്കു നഷ്ടമായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഒരു മത്സരത്തിലും ജഡേജയ്ക്കു കളിക്കാൻ സാധിക്കില്ല. ഓസ്ട്രേലിയയിൽവച്ചു തന്നെ താരത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നെങ്കിലും കുറഞ്ഞത് ആറാഴ്ചയെങ്കിലും വിശ്രമം ആവശ്യമാണ്. ഏകദിന, ട്വന്റി20 ടീമുകളിലേക്കും ജഡേജയെ പരിഗണിച്ചേക്കില്ലെന്നും ബിസിസിഐ വൃത്തങ്ങൾ ദേശീയ മാധ്യമത്തോടു പറഞ്ഞു.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ജഡേജയുടെ ഇനിയുള്ള പരിശീലനങ്ങൾ നടക്കുക. ഏറ്റവും ഒടുവിൽ ഇന്ത്യയും ഇംഗ്ലണ്ടും ചെന്നൈയിൽ ഏറ്റുമുട്ടിയപ്പോൾ 48 റൺസ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തി തകർപ്പൻ പ്രകടനമാണ് ജഡേജ നടത്തിയത്. ബാറ്റിങ്ങിൽ രവീന്ദ്ര ജഡേജയുടെ ഫോം കൂടി പരിഗണിച്ചാൽ താരത്തിന്റെ അസാന്നിധ്യം ടീം ഇന്ത്യയ്ക്കു വന്‍ നഷ്ടമാണ്. ജഡേജയില്ലാത്തതിനാൽ വാഷിങ്ടൻ സുന്ദറിന് ടീമിൽ അവസരം ലഭിക്കും. നാല് ടെസ്റ്റ്, അഞ്ച് ട്വന്റി20, മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരെ കളിക്കാനുള്ളത്.
ആദ്യ രണ്ട് മത്സരങ്ങൾ ചെന്നൈയിലും ശേഷിക്കുന്ന മത്സരങ്ങൾ അഹമ്മദാബാദിലുമാണ് നടക്കുക. അഞ്ച് ട്വന്റി20 മത്സരങ്ങളും അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ നടക്കും. പുണെയിലാണ് ഏകദിന മത്സരങ്ങൾ കളിക്കുക. ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ ടീമിൽ ജഡേജയുടെ പേരുണ്ടായിരുന്നില്ല.
English Summary: Ravindra Jadeja ruled out of the India vs England Test series