അറേബ്യൻ സീസന്റെ ‘പ്രോഗ്രസ് റിപ്പോർട്ടിൽ’ തലമാറി, 60 താരങ്ങൾ ‘ഔട്ട്’; ഇനി കളി മാറട്ടെ!
Mail This Article
ഐപിഎൽ താരലേലത്തിനു മുൻപേയുള്ള തലമാറ്റങ്ങളിൽ പ്രതിഫലിച്ചത് ഇക്കഴിഞ്ഞ അറേബ്യൻ സീസന്റെ ‘പ്രോഗ്രസ് റിപ്പോർട്ട്’. താരങ്ങളെ കൂട്ടത്തോടെ ഒഴിവാക്കിയ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ ഉൾപ്പെടെ കയ്യൊഴിഞ്ഞ രാജസ്ഥാൻ റോയൽസും വമ്പൻ താരങ്ങളെ ഉപേക്ഷിച്ച കിങ്സ് ഇവലൻ പഞ്ചാബുമെല്ലാം ശ്രമിക്കുന്നതു പോയ സീസണിലെ വീഴ്ചകൾ തിരുത്താനാണ്.
വിരമിക്കൽ പ്രഖ്യാപിച്ച ഷെയ്ൻ വാട്സണും പാർഥിവ് പട്ടേലുമുൾപ്പെടെ 60 താരങ്ങളാണ് ടീമുകളുടെ ഐപിഎൽ ടീമിൽനിന്നു പുറത്തായത്. ഗ്ലെൻ മാക്സ്‌വെലും സ്റ്റീവ് സ്മിത്തും ഷെൽഡൺ കോട്രലും ഉൾപ്പെടെയുള്ള വമ്പൻമാരടക്കം 22 വിദേശതാരങ്ങളെ ടീമുകൾ കയ്യൊഴിഞ്ഞു. 22 അംഗ ടീമിൽ നിന്നു 10 താരങ്ങളെ ഒഴിവാക്കിയ ബെംഗളൂരുവാണു മാറ്റത്തിൽ മുന്നിൽ.
കാര്യമായ മാറ്റങ്ങൾക്കു ശ്രമിക്കാത്ത രണ്ടു ടീമുകൾ ഹൈദരാബാദും കൊൽക്കത്തയുമാണ്. നിലവിലെ ടീം ഏറെക്കുറെ നിലനിർത്തിയ ഇരുസംഘങ്ങളും 5 താരങ്ങളെ മാത്രമേ റിലീസ് ചെയ്തിട്ടുള്ളൂ. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിന്റെ വിദേശനിരയിലാണു പ്രകടമായ മാറ്റം. മുംബൈ ഒഴിവാക്കിയ ഏഴിൽ 5 പേരും വിദേശതാരങ്ങൾ.
ടീമുകളും ലേലത്തുകയും (തുക രൂപയിൽ)
∙ കിങ്സ് ഇലവൻ 53.2 കോടി
∙ റോയൽ ചാലഞ്ചേഴ്സ് 35.9 കോടി *
∙ രാജസ്ഥാൻ റോയൽസ് 34.85 കോടി*
∙ ചെന്നൈ സൂപ്പർ കിങ്സ് 22.9 കോടി*
∙ മുംബൈ ഇന്ത്യൻസ് 15.35കോടി
∙ ഡൽഹി ക്യാപ്പിറ്റൽസ് 12.9 കോടി*
∙ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 10.75 കോടി
∙ സൺറൈസേഴ്സ് ഹൈദരാബാദ് 10. 75 കോടി
(* ട്രേഡിങ്ങിനു മുൻപുള്ള തുക)
ലേലം ഇനി എങ്ങനെ?
അടുത്ത സീസണിലേക്കുള്ള ലേലം ഫെബ്രുവരി 11നു നടന്നേക്കും. ഐപിഎലിൽ 18 മുതൽ 25 വരെ താരങ്ങളെയാണു ടീമുകൾക്കു സ്വന്തമാക്കാനാകുക. ഇതിൽ വിദേശതാരങ്ങളുടെ പരിധി 8 ആണ്. അറുപതോളം താരങ്ങൾക്ക് അവസരം പ്രതീക്ഷിക്കുന്ന ലേലത്തിൽ പണത്തൂക്കത്തിൽ ഏറ്റവും മുന്നിലുള്ള ടീം കിങ്സ് ഇലവൻ പഞ്ചാബാണ്.
മുൻ സീസണിലെ വിടപിടിപ്പുള്ള താരങ്ങളെ ഒഴിവാക്കിയതു വഴി 53. 2 കോടി രൂപയുമായാകും കിങ്സ് ലേലത്തിനെത്തുക. 5 വിദേശതാരങ്ങളടക്കം 9 പേരെ കിങ്സിനു വാങ്ങാം. ഏറ്റവുമധികം താരങ്ങളെ ലക്ഷ്യമിട്ടെത്തുന്ന ടീം പക്ഷേ റോയൽ ചാലഞ്ചേഴ്സാകും. ഡൽഹിയിൽ നിന്നു 2 താരങ്ങളെ (ഓസീസ് ഓൾറൗണ്ടർ ഡാനിയൽ സാംസും ഹർഷൽ പട്ടേലും) ട്രേഡിങ് വിൻഡോയിലൂടെ സ്വന്തമാക്കിയിട്ടുള്ള ബെംഗളൂരുവിന് ഇനി 11 പേരെക്കൂടി കൂടെക്കൂട്ടാം. ഫ്രാഞ്ചൈസികൾ തമ്മിലുള്ള മാറ്റത്തിനു (ട്രേഡിങ് വിൻഡോ) ഫെബ്രുവരി 4 വരെ സമയമുണ്ട്.
Content Highlights: IPL auction