ADVERTISEMENT

അപകടസാധ്യതയുള്ള റൺവേയിലേക്കു മനഃസാന്നിധ്യം കൈവിടാതെ വിമാനം ഇറക്കുന്ന പൈലറ്റാണു ക്രിക്കറ്റ് ടീം ക്യാപ്റ്റനെങ്കിൽ വിമാനത്താവളത്തിലിരുന്നു സുരക്ഷിത ലാൻഡിങ്ങിനു നിർദേശം നൽകുന്ന എയർ ട്രാഫിക് കൺട്രോളറാണു പരിശീലകൻ. ഓസ്ട്രേലിയയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇതിഹാസ വിജയത്തിലേക്കു നയിച്ച ക്യാപ്റ്റൻ അജിൻക്യ രഹാനെയ്ക്കും സംഘത്തിനും ഡ്രസിങ് റൂമിലിരുന്നു നിർദേശങ്ങൾ നൽകിയും പ്രചോദനം പകർന്നും തിരശ്ശീലയ്ക്കു പിന്നിൽ താരമായതു മുഖ്യ പരിശീലകനും മുൻ ഇന്ത്യൻ താരവുമായ രവി ശാസ്ത്രിയാണ്.

പരിശീലകരായ ഭരത് അരുൺ (ബോളിങ്), വിക്രം റാത്തോഡ് (ബാറ്റിങ്), ആർ. ശ്രീധർ (ഫീൽഡിങ്) എന്നിവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജയത്തിന്റെ ക്രീസിലേക്കു ടീമിനെ നയിക്കാനുള്ള ഒരുക്കം മാസങ്ങൾക്കു മുൻപേ ശാസ്ത്രി തുടങ്ങിയിരുന്നു.

∙ പ്ലാൻ എ

ഇന്ത്യയുടെ ഓസീസ് പര്യടനം നടക്കുമെന്നുറപ്പായതോടെ തന്ത്രങ്ങൾ മെനയാൻ ശാസ്ത്രി വളരെ നേരത്തേ ആലോചന തുടങ്ങി. ജൂലൈയിൽ ബോളിങ് കോച്ച് ഭരത് അരുണിനെ വിളിച്ചു. പരമ്പരയിൽ തിളങ്ങാൻ സാധ്യതയുള്ള സ്റ്റീവ് സ്മിത്തിനെയും മാർനസ് ലബുഷെയ്നെയും വീഴ്ത്താൻ എന്തു ചെയ്യാമെന്നതായിരുന്നു ചോദ്യം. ശാസ്ത്രിതന്നെ ഒടുവിൽ ഉത്തരവും കണ്ടെത്തി – ലെഗ് സൈഡ് ട്രാപ്.

ഇരുവരുടെയും ഓൺസൈഡിൽ കൂടുതൽ ഫീൽഡർമാരെ നിർത്തി, ബോഡിലൈനിൽ പന്തെറിയാൻ ബോളർമാരോടു നിർദേശിക്കണമെന്നായിരുന്നു ശാസ്ത്രിയുടെ ആവശ്യം. ആദ്യ 2 ടെസ്റ്റുകളിൽ ശാസ്ത്രിയുടെ ഈ പദ്ധതി വിജയം കാണുകയും ചെയ്തു.

∙ പ്ലാൻ ബി

പ്രധാനതാരങ്ങൾ ഓരോരുത്തരായി പരുക്കേറ്റു പുറത്താകുമ്പോഴും ടീമിന്റെ ബാലൻസ് തകരാതെ കാക്കുന്നതിൽ ശാസ്ത്രിയുടെ പങ്ക് നിർണായകമായിരുന്നു. യുവതാരങ്ങളിലെ ‘സ്പാർക്’ കണ്ടെത്തിയതും അരങ്ങേറ്റത്തിന് അവസരമൊരുക്കിയതും ശാസ്ത്രിയുടെ നേതൃത്വത്തിലായിരുന്നു. ഒന്നാം ടെസ്റ്റിലെ നാണംകെട്ട തോൽവിക്കുശേഷം ഡ്രസിങ് റൂമിൽവച്ചു ശാസ്ത്രി ടീമംഗങ്ങളോടു പറഞ്ഞു: ‘ഈ 36 ഒരു ബാഡ്ജ് പോലെ നിങ്ങൾ അണിയണം. അധികം വൈകാതെ നിങ്ങളൊരു വലിയ ടീമായി മാറും.’

ടീമിന്റെ ദൗർബല്യവും കരുത്തും വിശദീകരിച്ചു ശാസ്ത്രി നടത്തിയ പ്രസംഗം താരങ്ങൾക്കു മുഴുവൻ പ്രചോദനമായെന്നും പിന്നീടുള്ള ടെസ്റ്റുകളിൽ പ്രകടനം മെച്ചപ്പെടാൻ കാരണമായത് അതാണെന്നും സഹപരിശീലകർ പറയുന്നു.

English Summary: Ravi Shastri's influence in India's win at Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com