ADVERTISEMENT

‘നൂറു കോടിയിലധികം ജനങ്ങളുള്ള രാജ്യത്തുനിന്നല്ലേ കളത്തിലിറങ്ങുന്ന 11 പേരെ തിരഞ്ഞെടുക്കുന്നത്. അവർ എത്രത്തോളം പ്രാപ്തരായിരിക്കുമെന്നതിൽ സംശയമില്ലല്ലോ’– ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പര കൈവിട്ടശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഓസ്ട്രേലിയൻ പരിശീലകൻ ജസ്റ്റിൻ ലാംഗറിന്റെ വാക്കുകൾ. ശരിയാണ്, ഇന്ത്യ നമ്മുടെ രാജ്യത്തിന്റെ വലിപ്പം കാട്ടുകയായിരുന്നു ഓസ്ട്രേലിയയിൽ. നീണ്ടു പരന്നു കിടക്കുന്ന ഇന്ത്യയുടെ പല കോണിൽനിന്നുവന്ന വ്യത്യസ്ത ഭാഷക്കാരായ, ഭിന്നമായ ജീവിതസാഹചര്യങ്ങളിൽനിന്നുയർന്നു വന്ന കളിക്കാരാണ് സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരം ഇരുകയ്യും നീട്ടി സ്വീകരിച്ചത്.

അതിൽ തമിഴ്മാത്രം അറിയാവുന്ന ടി.നടരാജനും ഹിന്ദി അത്ര വഴങ്ങാത്ത മുഹമ്മദ് സിറാജും പല ഭാഷകൾ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള ആർ.അശ്വിനും എല്ലാം ഉൾപ്പെടും. തമിഴനും കന്നഡക്കാരനും പഞ്ചാബിയും ബംഗാളിയും ഹൈദരാബാദിയും ഗുജറാത്തിയും ഹരിയാനക്കാരനും ഉത്തരാഖണ്ഡുകാരനുമെല്ലാം അടങ്ങുന്നതാണ് ഈ സംഘം. ഇന്ത്യൻ ടീം എന്നാൽ കേവലം മുംബൈ, ഡൽഹി കളിക്കാരുടെ കൂട്ടമല്ലെന്നും, നന്നായി കളിക്കുമെങ്കിൽ രാജ്യത്തിന്റെ ഏതു കോണിലുള്ള കളിക്കാരനും ആ കൂട്ടത്തിൽ വരുമെന്നുകൂടി തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ ബെഞ്ച് സ്ട്രെങ്ത്.

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ 20 താരങ്ങളാണ് ഇന്ത്യയ്ക്കായി ഇറങ്ങിയത്. നാലു ടെസ്റ്റിലും കളിച്ചവർ അജിൻക്യ രഹാനെയും ചേതേശ്വർ പുജാരയും മാത്രം! ഓരോരുത്തരും പരുക്കേറ്റു പോകുമ്പോൾ ക്ഷീണിച്ചെന്നു തോന്നിച്ച ടീമിനെ  പകരം വരുന്നവർ വരുന്നവർ താങ്ങി നിർത്തുന്ന കാഴ്ച ഇന്ത്യൻ ആരാധകർക്കു രോമാഞ്ചം പകരുന്നതായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽപോലും കാര്യമായ മത്സര പരിചയമില്ലാതെയാണ് നടരാജനും വാഷിങ്ടൺ സുന്ദറും നേരെ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയത്.

അവസാന ടെസ്റ്റിനിറങ്ങും മുൻപ് ഇരു ടീമുകളിലെയും ബോളർമാർ നേടിയ വിക്കറ്റുകൾ തമ്മിലുള്ള അന്തരം ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. 1,046 വിക്കറ്റാണ് ഓസ്ട്രേലിയൻ ബോളർമാർ നേടിയതെങ്കിൽ, കേവലം മൂന്നാം ടെസ്റ്റ് കളിക്കുന്ന സിറാജ് നയിച്ച ഇന്ത്യൻ ബോളിങ് നിരയുടെ അതുവരെയുള്ള സമ്പാദ്യം 13 വിക്കറ്റായിരുന്നു. ഈ പ്രതികൂല സാഹചര്യങ്ങളെയെല്ലാം മറികടന്നാണ് ഇന്ത്യ ചരിത്ര വിജയം നേടിയത്. 

∙ ആഭ്യന്തര ക്രിക്കറ്റും ഐപിഎലും

ട്വന്റി20 ക്രിക്കറ്റ് ടെസ്റ്റിനെ കൊല്ലുമെന്നു വിലപിച്ചവർ കണ്ടത് ഐപിഎൽ താരങ്ങളായ ടി.നടരാജന്റെയും വാഷിങ്ടൻ സുന്ദറിന്റെയും ശാർദൂൽ താക്കൂറിന്റെയുമൊക്കെ മികവിൽ ടെസ്റ്റ് ക്രിക്കറ്റ് ട്വന്റി20യെക്കാൾ ആവേശകരമാകുന്നതാണ്. നിലവിലെ ഇന്ത്യൻ ടെസ്റ്റ് ടീം രഞ്ജി അടക്കമുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെയും ഐപിഎൽ അടങ്ങുന്ന ട്വന്റി20 ടീമിന്റെയും കലർപ്പാണ്. രണ്ടും രണ്ടു രീതിയിലാണ് ഗുണം ചെയ്യുന്നത്.

ചേതേശ്വർ പുജാരയെയും ഹനുമ വിഹാരിയെയും പോലുള്ള പക്ക ടെസ്റ്റ് ബാറ്റ്സ്മാൻമാരെ കണ്ടെത്തുന്നത് രഞ്ജിയടക്കമുള്ള ടൂർണമെന്റുകളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ്. അതേസമയം ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും ഋഷഭ് പന്തുമെല്ലാം ആദ്യം പേരെടുത്തത് ഐപിഎലിലൂടെയായിരുന്നു. ഐപിഎലിൽ ലോകത്തെ മികച്ച താരങ്ങളോടൊത്ത് പരിശീലിക്കാനും അവർക്കെതിരായ കളിക്കാനും കിട്ടുന്ന അവസരം നൽകുന്ന ധൈര്യമാണ് ഗാബയിൽ കന്നി ടെസ്റ്റിന് ഇറങ്ങുമ്പോഴും കൂളായി കളിക്കാൻ നമ്മുടെ അരങ്ങേറ്റക്കാരെ പ്രാപ്തരാക്കിയത്.

മികച്ച പ്രകടനങ്ങൾ അധികം തിരിച്ചറിയപ്പെടാതെ പോകുന്നില്ലെന്നതും ടീം ഇന്ത്യയിൽ വന്ന ശ്രദ്ധേയമായ മാറ്റമാണ്. ഒരാൾ തുടർച്ചയായി നല്ല കളി പുറത്തെടുക്കുമ്പോൾ അയാളുടെ നാടും നഗരവുമൊന്നും ടീമിലെത്തുന്നതിൽ തടസ്സമാകുന്നില്ല. സിറാജും നടരാജനുമൊക്കെ ഇന്നു ക്രിക്കറ്റു കളിച്ചു നടക്കുന്ന കുട്ടികൾക്കു മുന്നിൽ നൽകുന്ന മാതൃക അതാണ്.

English Summary: Australia coach Justin Langer Speaks on India's Performance in Test Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com