ADVERTISEMENT

സിഡ്നി∙ ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയ്ക്കെതിരെ തോൽവി വഴങ്ങിയ ശേഷം ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ സർവത്ര പ്രശ്നങ്ങളാണ്. ടിം പെയ്നെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. അതിനിടെയാണു പരിശീലകൻ ജസ്റ്റിൻ ലാംഗറും താരങ്ങളും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ചും റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ലാംഗറുടെ കടുംപിടിത്തം ടീമിലെ സീനിയർ താരങ്ങളിൽ പലർക്കും ഇഷ്ടപ്പെടുന്നില്ലെന്നാണു പരാതി.

വിഷയത്തില്‍ പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. കരിയറിന്റെ തുടക്കകാലത്ത് ലാംഗറിനൊപ്പം കളിച്ച താരമാണ് ക്ലാർക്ക്. ലാംഗറുടെ ചിന്തകളും രീതിയും എങ്ങനെയായിരിക്കുമെന്ന കാര്യത്തിലാണ് ക്ലാർക്കിന്റെ വിശദീകരണം. ലാംഗറുടെ സ്വഭാവം കടുകട്ടിയാണെന്നും എല്ലാത്തിലും മികച്ചതാകുകയെന്നതാണ് അദ്ദേഹത്തിന്റെ തത്വമെന്നും ക്ലാർക്ക് വ്യക്തമാക്കി. അദ്ദേഹത്തിന്റെ സ്വഭാവം പരുക്കനാണ്. നമ്മൾ വിജയിക്കുകയാണെങ്കിൽ നമ്മുടെ ചെയ്തികളെല്ലാം മികച്ചതാക്കണമെന്നാണ് അദ്ദേഹം കരുതുന്നത്. അതു താരങ്ങൾ മനസ്സിലാക്കണം– ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ക്ലാർക്ക് പറഞ്ഞു.

ഓസീസ് ടീമിലെ എല്ലാവർക്കും അദ്ദേഹത്തിന്റെ സ്വഭാവം ഇഷ്ടപ്പെടണമെന്നില്ല. പരിശീലനത്തിലും ലാംഗറിന്റെ വഴി പരുക്കനായിരിക്കും. ഒരു താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും അദ്ദേഹത്തിന് അച്ചടക്കം പ്രധാനമാണ്. അതുകൊണ്ടായിരിക്കാം പല താരങ്ങൾക്കും അദ്ദേഹത്തെ ഇഷ്ടപ്പെടാത്തത്. നാലു മണിക്കൂർ മുഴുവനും പരിശീലിക്കാൻ എല്ലാ താരങ്ങൾക്കും താല്‍പര്യമുണ്ടാകണമെന്നില്ല. ടീം മീറ്റിങ്ങിലും ചിലര്‍ക്ക് ഇഷ്ടമുണ്ടാകില്ല. അതുകൊണ്ടു തന്നെ എല്ലാ താരങ്ങൾക്കും ഇതു പിടിക്കില്ലെന്ന കാര്യത്തിൽ സംശയമില്ല, പക്ഷേ അതാണ് അദ്ദേഹത്തിന്റെ രീതി– ക്ലാർക്ക് പ്രതികരിച്ചു.

ഏതെങ്കിലും താരത്തിന് പരിശീലകനുമായോ, ക്യാപ്റ്റനുമായോ പ്രശ്നങ്ങളുണ്ടെങ്കില്‍ നേരിട്ടു പോയി അവരോടു സംസാരിക്കുകയാണു വേണ്ടതെന്നും ക്ലാർക്ക് പ്രതികരിച്ചു. ഒരു ഓസ്ട്രേലിയൻ ദിനപത്രമാണ് ലാംഗർക്കെതിരെ ടീമിൽ പ്രശ്നങ്ങളുള്ളതായി റിപ്പോർട്ട് ചെയ്തത്. പലപ്പോഴും പരിശീലകനായിട്ടല്ല, ഒരു ‘ഹെഡ്മാസ്റ്ററെ’പ്പോലെയാണു ലാംഗർ പെരുമാറുന്നതെന്നാണു പ്രധാന ആരോപണം.

ലാംഗറുടെ ഭാവമാറ്റങ്ങൾ താരങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ടീം തിരിച്ചടി നേരിടുമ്പോൾ പരിശീലകൻ ‘ചൂടാകുന്നതും’ സമ്മർദഘട്ടങ്ങളിൽ വികാരത്തിന് അടിപ്പെടുന്നതും താരങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയെപ്പോലെ ടീമിനെയാകെ പ്രചോദിപ്പിക്കുന്ന ‘മോട്ടിവേഷനൽ ലീഡറായി’ ലാംഗർ മാറുന്നില്ലെന്നും ആരോപണമുണ്ട്. സാൻവിച്ച് കഴിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾപോലും ലാംഗറിൽനിന്നു താരങ്ങൾക്കു ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

English Summary: Justin Langer is not going to be perfect for everyone as he is too disciplined, reckons Michael Clarke

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com