ADVERTISEMENT

മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരുക്കുമൂലം ഓസ്ട്രേലിയൻ പര്യടനത്തിനിടെ പുറത്തായ കെ.എൽ. രാഹുൽ ടീമിൽ തിരിച്ചെത്തി. കായികക്ഷമത തെളിയിക്കുന്ന മുറയ്ക്ക് പേസ് ബോളർ ഉമേഷ് യാദവും ടീമിനൊപ്പം ചേരും. ഉമേഷ് യാദവ് തിരിച്ചെത്തുന്നതോടെ ഷാർദുൽ താക്കൂർ വിജയ് ഹസാരെ ട്രോഫിക്കായി മുംബൈ ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ അറിയിച്ചു. പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഈ മാസം 24 മുതൽ അഹമ്മദാബാദിൽ നടക്കും. നാലാം ടെസ്റ്റും മാർച്ച് നാലു മുതൽ ഇതേ വേദിയിലാണ്.

ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരുക്കേറ്റ മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി എന്നിവർ അവസാന രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവരും ടീമിലില്ല. അതേസമയം അക്സർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, മുഹമ്മദ് സിറാജ് തുടങ്ങിയവരെ ടീമിൽ നിലനിർത്തി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പതിവുപോലെ പരിശീലത്തിൽ സഹായിക്കാൻ അഞ്ച് നെറ്റ് ബോളർമാരെയും ടീമിനൊപ്പം സിലക്ടർമാർ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ തമിഴ്നാടിനു കളിക്കുന്ന മലയാളി താരം സന്ദീപ് വാരിയർ ഒരിക്കൽക്കൂടി നെറ്റ് ബോളർമാരുടെ സംഘത്തിൽ ഇടംപിടിച്ചു. അങ്കിത് രാജ്പുത്, ആവേശ് ഖാൻ, കൃഷ്ണപ്പ ഗൗതം, സൗരഭ് കുമാർ എന്നിവരാണ് മറ്റ് നെറ്റ് ബോളർമാർ. ആദ്യ രണ്ടു ടെസ്റ്റുകളിലും ഇവർ തന്നെയായിരുന്നു നെറ്റ് ബോളർമാർ. കെ.എസ്. ഭരത്, രാഹുൽ ചാഹർ എന്നിവരെ സ്റ്റാന്റ്ബൈകളായും പ്രഖ്യാപിച്ചു.

ആദ്യ രണ്ടു ടെസ്റ്റുകളിൽ സ്റ്റാന്റ്ബൈകളായി ടീമിനൊപ്പം ഉണ്ടായിരുന്ന അഭിമന്യൂ ഈശ്വരൻ, ഷഹബാസ് നദീം, പ്രിയങ്ക് പഞ്ചാൽ എന്നിവർക്ക് വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാനും ബിസിസിഐ അനുമതി നൽകിയിട്ടുണ്ട്. ഉമേഷ് യാദവ് കായികക്ഷമത തെളിയിച്ച് ടീമിൽ തിരിച്ചെത്തിയാൽ നിലവിൽ ടീമിലുള്ള മുംബൈ താരം ഷാർദുൽ താക്കൂറും വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാനായി പോകുമെന്നാണ് അറിയിപ്പ്.

അവസാന രണ്ടു ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീം ഇതാ:

വിരാട് കോലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), രോഹിത് ശർമ, മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ആർ.അശ്വിൻ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, ഇഷാന്ത് ശർമ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്

English Summary: Umesh to replace Shardul in India squad after fitness test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com