ADVERTISEMENT

ചെന്നൈ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം അർഹിച്ചിരുന്നത് രവിചന്ദ്രൻ അശ്വിനേക്കാൾ ഒന്നാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറി കുറിച്ച ഓപ്പണർ രോഹിത് ശർമയാണെന്ന് മുൻ താരം പ്രഗ്യാൻ ഓജ. അശ്വിന്റെ ഓൾറൗണ്ട് പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായമായെങ്കിലും, ബാറ്റിങ് അതീവ ദുഷ്കരമായ പിച്ചിൽ ഒന്നാം ഇന്നിങ്സിൽ രോഹിത് ശർമ നേടിയ സെഞ്ചുറിയാണ് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടതെന്നാണ് ഓജയുടെ വാദം. ഇന്ത്യ 317 റൺസ് വിജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ടിനൊപ്പമെത്തിയ ടെസ്റ്റിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം ലഭിക്കേണ്ടിയിരുന്നത് രോഹിത്തിനാണെന്നും ഓജ അഭിപ്രായപ്പെട്ടു.

ബാറ്റിങ് അതീവ ദുഷ്കരകമായ പിച്ചിൽ നിർഭയം ബാറ്റുവീശി തകർപ്പൻ സെഞ്ചുറി കുറിച്ച രോഹിത്തിന്റെ മികവിലാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യ മികച്ച സ്കോർ കുറിച്ചത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ നേടിയ 329 റൺസിൽ 161 റൺസും രോഹിത്തിന്റെ ബാറ്റിൽനിന്നാണ് പിറന്നത്. 231 പന്തിൽനിന്നാണ് രോഹിത് 161 റൺസെടുത്തത്. തുടക്കത്തിൽത്തന്നെ ബാറ്റിങ്ങിൽ തകർന്ന ഇന്ത്യയ്ക്ക് പിടിവള്ളിയായതും ഭേദപ്പെട്ട സ്കോർ സമ്മാനിച്ചതും രോഹിത്തിന്റെ ഇന്നിങ്സ് തന്നെ.

‘മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം അർഹിച്ചിരുന്നത് തീർച്ചയായും രോഹിത് ശർമയാണ്. ഈ ടെസ്റ്റിന്റെ പ്രത്യേകതകൾ കൊണ്ടാണ് ഞാനിതു പറയുന്നത്. ഈ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിലെ ബാറ്റിങ് പ്രകടനം വളരെ പ്രധാനപ്പെട്ടതാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ചെപ്പോക്കിലെ പിച്ച് ബോളർമാരെ പിന്തുണയ്ക്കുമെന്നും മത്സരം പുരോഗമിക്കുന്തോറും ബാറ്റിങ് ദുഷ്കരമാകുമെന്നും വളരെ വ്യക്തവുമായിരുന്നു.’

‘അശ്വിൻ രണ്ടാം ഇന്നിങ്സിൽ സുന്ദരമായൊരു സെഞ്ചുറി നേടിയെന്നത് മറക്കുന്നില്ല. പക്ഷേ ഒരു കാര്യം മറക്കരുത്. അശ്വിന്റെ സെഞ്ചുറി പിറക്കുമ്പോഴേയ്ക്കും മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനേക്കാൾ ബഹുദൂരം മുന്നിലായിരുന്നു.’ – ഓജ ചൂണ്ടിക്കാട്ടി.

‘അശ്വിന്റെ സെഞ്ചുറി ഇന്ത്യയുടെ വിജയത്തെയോ തോൽവിയെയോ സ്വാധീനിക്കുമായിരുന്നോ? ഇല്ലെന്നാണ് എന്റെ അഭിപ്രായം. കാരണം, രണ്ടാം ഇന്നിങ്സിൽ അശ്വിൻ സെഞ്ചുറി നേടുമ്പോഴേയ്ക്കും ഇന്ത്യ വിജയവഴിയിലെത്തിയിരുന്നു. അശ്വിന്റെ സെഞ്ചുറിയെ നിസാരവൽക്കരിക്കുകയല്ല. പക്ഷേ, ഈ ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടതും മത്സരഫലത്തെ കൂടുതൽ സ്വാധീനിച്ചതും രോഹിത്തിന്റെ സെഞ്ചുറിയാണ്’ – ഓജ പറഞ്ഞു.

‘ഒന്നാം ഇന്നിങ്സിൽ രോഹിത് 60 റൺസ് മാത്രമേ നേടിയിരുന്നുള്ളൂ എന്ന് കരുതുക. സ്കോർ നില എന്തായേനേ? രണ്ടാം ഇന്നിങ്സിൽ എന്തു സംഭവിക്കുമായിരുന്നു? രണ്ടാം ഇന്നിങ്സ് തന്നെ അപ്രസക്തമാക്കുന്ന പ്രകടനമല്ലേ ഒന്നാം ഇന്നിങ്സിൽ രോഹിത് പുറത്തെടുത്തത്? കാരണം ഇന്ത്യയുടെ ലീഡ് അത്രമാത്രം സുരക്ഷിതമായിരുന്നു’ – ഓജ പറഞ്ഞു.

English Summary: Rohit Sharma Should Have Got The Man Of The Match Award Not Ravichandran Ashwin, Says Pragyan Ojha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com