ADVERTISEMENT

അഹമ്മദാബാദ് ∙ ഇന്ത്യ–ഇംഗ്ലണ്ട് 3–ാം ടെസ്റ്റിലെ ‘സൂപ്പർ താരം’ ഇരുടീമിലെയും കളിക്കാരോ മത്സരത്തിന് ഉപയോഗിക്കുന്ന പിങ്ക് പന്തോ ഒന്നുമല്ല; മത്സരം നടക്കുന്ന മൊട്ടേര സർദാർ പട്ടേൽ സ്റ്റേഡിയം തന്നെയാണ്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേ‍ഡിയം എന്നു ഖ്യാതിയുള്ള മൊട്ടേരയിലെ ആദ്യ രാജ്യാന്തര മത്സരമാണിത്. ഒരു ലക്ഷത്തി പതിനായിരമാണ് മൊട്ടേരയുടെ ഗാലറി ശേഷി. ഇതിന്റെ പകുതി സീറ്റുകളിൽ ആളുകൾക്കു പ്രവേശനമുണ്ട്. അതുതന്നെ ഒരു വലിയ സ്റ്റേഡിയത്തോളം വരും– 55,000!

∙ ക്രിക്കറ്റിനു മുൻപേ...

ഉദ്ഘാടനം മുൻപേ നടന്നു കഴിഞ്ഞു. മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൃത്യം ഒരു വർഷം മുൻപ് ഇന്ത്യയിലെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥ്യമരുളിയത് ഇവിടെയാണ്. 2020 ഫെബ്രുവരി 24നു നടന്ന ‘നമസ്തേ ട്രംപ്’ പരിപാടിയിൽ പങ്കെടുത്തത് ഒരു ലക്ഷത്തിലേറെ പേർ. ഇന്ന് ആദ്യ രാജ്യാന്തര മത്സരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദും ആഭ്യന്തര മന്ത്രി അമിത് ഷായും എത്തുമെന്നാണ് റിപ്പോർട്ടുകൾ. പരമ്പരയിൽ ശേഷിക്കുന്ന 2 ടെസ്റ്റുകൾക്കു പുറമേ 5 ട്വന്റി20 മത്സരങ്ങൾക്കും വേദി ഇവിടമാണ്.

∙ വണ്ടറടിച്ച് താരങ്ങൾ

ഇന്നലെ സ്റ്റേഡിയം ചുറ്റിനടന്നു കണ്ട ഇന്ത്യൻ താരങ്ങൾ വേദിയിലെ സൗകര്യങ്ങളെല്ലാം കണ്ട് അദ്ഭുതപ്പെട്ടു പോയി. ‘ ഒരു മണിക്കൂറിലേറെ വേണ്ടി സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ചുറ്റി നടന്നു കാണാൻ..’– ബിസിസിഐ പങ്കുവച്ച വിഡിയോയിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ വാക്കുകൾ.

∙ സെമി ഫൈനൽ

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും മൊട്ടേരയിലെ 2 ടെസ്റ്റുകൾ നിർണായകമാണ്. ഇംഗ്ലണ്ടിന് ഇനിയുള്ള 2 ടെസ്റ്റുകളും ജയിക്കണം. ഇന്ത്യയ്ക്ക് ഒന്നു ജയിച്ച് മറ്റൊന്ന് സമനിലയാക്കിയാലും മതി. പരമ്പര ഇപ്പോൾ 1–1 എന്ന നിലയിലാണ്. ന്യൂസീലൻഡ് നേരത്തേ ഫൈനലിനു യോഗ്യത നേടിക്കഴിഞ്ഞു.

∙ ഇഷാന്ത് ശർമയുടെ 100–ാം ടെസ്റ്റ്

ഇന്ത്യൻ പേസ് ബോളർ ഇഷാന്ത് ശർമയുടെ 100–ാം ടെസ്റ്റ് മത്സരമാണ് ഇത്. ഈ നാഴികക്കല്ലു പിന്നിടുന്ന പതിനൊന്നാമത്തെ ഇന്ത്യൻ താരമാണ് ഇഷാന്ത്. സച്ചിൻ തെൻഡുൽക്കർ (200), രാഹുൽ ദ്രാവിഡ് (163), വിവിഎസ് ലക്ഷ്മൺ (134), അനിൽ കുംബ്ലെ (132), കപിൽ ദേവ് (131), സുനിൽ ഗാവസ്കർ (125), വെങ്സാർക്കർ (116), സൗരവ് ഗാംഗുലി (113), ഹർഭജൻ സിങ് (103), വീരേന്ദർ സെവാഗ് (103) എന്നിവരാണ് മറ്റുള്ളവർ.

∙ മൈതാനത്ത് 11 പിച്ചുകൾ. പരിശീലന പിച്ചുകൾ ഉൾപ്പെടെ നിർമിച്ചിരിക്കുന്നത് ഒരേ മണ്ണു കൊണ്ടു തന്നെ.

∙ 4 ഡ്രസ്സിങ് റൂമുകളുണ്ട് സ്റ്റേഡിയത്തിൽ. ഡ്രസ്സിങ് റൂമുകളോടു ചേർന്നു തന്നെ ജിംനേഷ്യവും.

∙ ഉയർത്തിയടിക്കുന്ന പന്തുകളുടെ നിഴൽ ഒഴിവാക്കാൻ എൽഇഡി ഫ്ലഡ്‌ലൈറ്റുകളാണ് സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരിക്കുന്നത്.

∙ പുല്ലിനു താഴെ മണൽ പാകിയിട്ടുണ്ട്. മഴ പെയ്താലും മൈതാനം പെട്ടെന്ന് ഉണങ്ങാൻ പ്രത്യേക ഡ്രെയിനേജ് സംവിധാനവും.

∙ സ്റ്റേഡിയത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ആകെ വിസ്തൃതി 63 ഏക്കർ. പവിലിയൻ സൗകര്യമുള്ള 2 പ്രാക്ടീസ് മൈതാനങ്ങൾ, ബോളിങ് മെഷീൻ സൗകര്യമുള്ള 6 ഇൻഡോർ പിച്ചുകൾ എന്നിവ ഇതിൽ ഉൾപ്പെടും.

∙ സ്റ്റേഡിയത്തോടു ചേർന്നുള്ള ക്ലബ് ഹൗസിൽ 50 ഡീലക്സ് റൂമുകൾ, 5 സ്യൂട്ടുകൾ.

ഇന്നലെ കണ്ടപ്പോൾ പിച്ചിൽ അൽപം പുല്ല് ഉണ്ടായിരുന്നു. പക്ഷേ നാളെ അതു കാണില്ല എന്നെനിക്കുറപ്പാണ്. ചെപ്പോക്കിലേതു പോലെ ഒരു പിച്ചായിരിക്കും ഇന്ത്യ ഇവിടെയും ഒരുക്കുക..’’ - ജയിംസ് ആൻഡേഴ്സൻ (ഇംഗ്ലണ്ട് പേസ് ബോളർ)

മുൻപ് ബംഗ്ലദേശിനെതിരെ പിങ്ക് ബോൾ ടെസ്റ്റിൽ കളിച്ചെങ്കിലും സന്ധ്യാനേരത്ത് ഞാൻ ബാറ്റ് ചെയ്തിരുന്നില്ല. പിങ്ക് ബോൾ നന്നായി സ്വിങ് ചെയ്യുന്നതിനാൽ അതൊരു വെല്ലുവിളിയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അനുഭവിച്ച് അറിയേണ്ടിയിരിക്കുന്നു..’’ രോഹിത് ശർമ (ഇന്ത്യൻ ഓപ്പണർ)

English Summary: Revamped Motera arena: How the world's largest cricket stadium attracted cricketers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com