ADVERTISEMENT

അഹമ്മദാബാദ്∙ പൊടി പാറുന്ന ബോളിങ് എന്നൊക്കെ കണ്ടത്തിലെ ക്രിക്കറ്റ് കളിയിൽ അതിവേഗത്തിൽ പന്തെറിയുന്നവരെക്കുറിച്ച് നമ്മൾ പറയാറുണ്ട്. ഇന്ത്യ–ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ചെപ്പോക്ക് സ്റ്റേഡിയത്തിലെ തകർന്നു പൊടിപാറിയ പിച്ചിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കു മുന്നിൽ ഇടിമിന്നലായെത്തിയത് ജെയിംസ് ആൻഡേഴ്സന്റെ സ്വിങ് ബൗളിങ്ങാണ്. 11 ഓവറിൽ 4 മെയ്ഡൻ, 17 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ്. ഇന്ത്യയിലെ തകർന്ന പിച്ചിൽ സ്പിന്നർമാർക്കു മാത്രമല്ല പേസർമാർക്കും അത്ഭുതങ്ങൾ കാണിക്കാമെന്ന് ആൻഡേഴ്സൻ തെളിയിച്ചു. ഓസ്ട്രേലിയക്കെതിരെ നേടിയ പരമ്പര വിജയത്തിന്റെ ഹാങ്ഓവറിൽ നിന്ന ഇന്ത്യയെ സ്വന്തം നാട്ടിലെ ദയനീയ പരാജയം മാനത്തു നിന്ന് നിലത്തിറക്കി. 

രണ്ടാം ടെസ്റ്റിൽ പേസ് ബൗളർമാർക്ക് റൊട്ടേഷൻ അനുവദിക്കാനുള്ള ഇംഗ്ലണ്ട് ടീം തീരുമാനത്തിൽ ഇന്ത്യ ഏറെ ആശ്വസിച്ചിരിക്കും. കരിയറിലെ തന്നെ മികച്ച ഫോമിൽ പന്തെറിയുന്ന ജെയിംസ് ആൻഡേഴ്സനു പകരമെത്തിയ സ്റ്റുവർട്ട് ബ്രോഡിന് ആദ്യ ഇന്നിങ്സിൽ തിളങ്ങാനും കഴിഞ്ഞില്ല. അതുകൊണ്ട് ആശ്വസിക്കാനാകുമോ? അഹമ്മദാബാദ് മൊട്ടേരയിലെ പുതിയ മൈതാനത്ത് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ, ഇന്ത്യൻ താരങ്ങൾ ഭയക്കുന്ന ഒരാൾ ആൻഡേഴ്സനാകുമെന്ന് ഉറപ്പ്. ഇതുവരെ 159 ടെസ്റ്റുകളിൽ നിന്ന് 611 വിക്കറ്റുകൾ നേടിയിട്ടുണ്ട് ആൻഡേഴ്സൻ. ആകെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനായ അനിൽ കുംബ്ലെയെ  മറികടക്കാൻ ഇനി വേണ്ടത് വിരലിലെണ്ണാവുന്ന വിക്കറ്റുകൾ മാത്രം. നിലവിൽ കളിക്കുന്ന താരങ്ങളിൽ ആൻഡേഴ്സന്റെ പിന്നിലുള്ളത് 517 വിക്കറ്റുമായി സഹതാരമായ സ്റ്റുവർട്ട് ബ്രോഡാണ്.

∙ പേസർ കം ഡിസൈനർ

ജിമ്മിയെന്ന് വിളിപ്പേരുള്ള ആൻഡേഴ്സന്റെ സ്വിങ് ബൗളിങ്ങിൽ പലപ്പോഴും ഒരു ഡിസൈനറുടെ സൂക്ഷ്മത കാണാം. പരിചയസമ്പന്നനായ ബാറ്റ്സ്മാന്റെ പോലും കണക്കുകൂട്ടലുകൾ തെറ്റിച്ച് ബാറ്റിനും പാഡിനുമിടയിലെ ഗ്യാപ്പിലൂടെ സ്റ്റംപ് തെറിക്കുന്ന ഒരു ഇൻസ്വിങ്ങർ, അല്ലെങ്കിൽ ഓപ്പണിങ് സ്പെല്ലിൽ ഡിഫൻഡ് ചെയ്യുമ്പോൾ എഡ്ജ് ചെയ്ത് സ്ലിപ്പിലോ കീപ്പറുടെ കയ്യിലോ എത്തുന്ന ഔട്ട് സ്വിങ്ങറുകൾ. പ്ലാൻ ചെയ്തു വരച്ചുവെന്ന പോലെ ലൈനിലെറിയുന്ന പന്തുകൾ  കേവലം യാദൃശ്ചികതയല്ല.

ജയിംസ് ആൻ‍ഡേഴ്സൻ സ്വന്തം പേരിൽ ബ്രാൻഡുള്ള ഒരു ഫാഷൻ ഡിസൈനർ കൂടിയാണ്. അരങ്ങേറ്റം കുറിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ആൻഡേഴ്സൻ ഇംഗ്ലിഷ് ക്രിക്കറ്റിലെ സ്റ്റൈലിഷ് സ്റ്റാറായി. ഫുട്ബോൾ താരം ഡേവിഡ് ബെക്കാമുമായി പോലും ഫാഷൻ കാര്യത്തിൽ താരതമ്യങ്ങളുണ്ടായി. 2014ൽ സ്വന്തം മെൻസ് വെയർ ബ്രാൻഡ് പുറത്തിറക്കി. ബ്രിട്ടിഷ് വാച്ച് നിർമാണ കമ്പനിയായ ഹരോൾഡ് പിൻച്ബെക്കുമായി ചേർന്ന് 2015ൽ വാച്ച് പുറത്തിറക്കി. 

ബ്രിട്ടനിലെ ഏറ്റവും വിൽപനയുള്ള ഗേ മാഗസിനായ ‘ആറ്റിറ്റ്യൂഡി’നായി നഗ്നനായി മോഡലായ ആദ്യ ക്രിക്കറ്റ് താരമാണ് ജയിംസ്. ഏതെങ്കിലും ക്രിക്കറ്റ് താരം ഇത്തരത്തിൽ വ്യക്തിത്വം പുറത്തു പറയാനാവാതെ പ്രയാസപ്പെടുന്നുണ്ടെങ്കിൽ‍ തുറന്നു പറയണമെന്ന നിലപാടാണ് അദ്ദേഹം അന്നു സ്വീകരിച്ചത്. 

∙ രാജ്യാന്തര ക്രിക്കറ്റ്; തുടക്കം സ്വപ്നതുല്യം

ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിൽ തുടരുന്നതിനിടെയാണ് 2002ൽ ജയിംസ് ആന്‍ഡേഴ്സന് ദേശീയ ടീമിലേക്ക് വിളി വന്നത്. ലങ്കാഷെയറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടി അടുത്ത ആഴ്ച സിംബാബ്‌വെക്കെതിരെ ടെസ്റ്റിൽ അരങ്ങേറ്റം. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ അരങ്ങേറ്റത്തിൽ 5 വിക്കറ്റ് നേട്ടവുമായി സ്വപ്നതുല്യമായ തുടക്കം. അടുത്ത പരമ്പരയിൽ പാക്കിസ്ഥാനെതിരെ ഏകദിനത്തിൽ ഒരു ഇംഗ്ലിഷ് ബൗളറുടെ ഏകദിനത്തിലെ ആദ്യ ഹാട്രിക്ക് കരസ്ഥമാക്കി. 

2002ൽ 20–ാം വയസിൽ ഓസ്ട്രേലിയക്കെതിരെയാണ് ഏകദിനത്തിൽ  ജയിംസ് ആൻഡേഴ്സൻ‍ അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം നടന്ന 2003ലെ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ തന്നെ ആൻഡേഴ്സൻ കഴിവു തെളിയിച്ചു. പാക്കിസ്ഥാനെതിരായ മത്സരത്തിൽ 19 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത പ്രകടനം ഒട്ടേറെ അഭിനന്ദനങ്ങൾ നേടിയെടുത്തു. വ്യത്യസ്തമായ ആക്ഷന്റെ പേരിൽ കണ്ണടച്ചു ലക്ഷ്യമില്ലാതെ പന്തെറിയുന്നു എന്ന പരിശീലകരുടെ വിമർശനങ്ങളുയർന്നെങ്കിലും അതിനെ അതിജീവിച്ചു. 2007ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരിന്നിങ്സിൽ സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് എന്നിവരുടെ വിക്കറ്റുകൾ ആദ്യമായി സ്വന്തമാക്കി. 

∙ 600 വിക്കറ്റ് നേടിയ ആദ്യ പേസർ‍

ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബോളറെന്ന നേട്ടം ആൻഡേഴ്സൻ നേടുന്നത് കഴിഞ്ഞ ഓഗസ്റ്റിൽ വെസ്റ്റ്ൻഡീസിനെതിരെയാണ്. കൂടിയ കായികക്ഷമത ആവശ്യമുള്ള, പരുക്കേൽക്കാൻ സാധ്യത വളരെ കൂടുതലുള്ള ഒരു പേസ് ബോളർ 600 വിക്കറ്റ് ക്ലബിലെത്തിയത് അവിശ്വസനീയതയോടെയാണു ക്രിക്കറ്റ് പ്രേമികൾ കണ്ടത്. ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ 10 വർഷത്തിനിടയിലെ മികച്ച പേസർ ആരെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരമുണ്ടാകില്ല. അത്രമേൽ സ്ഥിരതയോടെയാണ് 30 വയസിനുശേഷം ആൻഡേഴ്സൻ പന്തെറിഞ്ഞിട്ടുള്ളത്. ഇംഗ്ലണ്ടിനായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ളതും ഇദ്ദേഹമാണ്. 

∙ ഒന്നാം ടെസ്റ്റിൽ ആൻഡേഴ്സൻ

അർധസെഞ്ചുറി നേടി നിലയുറപ്പിച്ചെന്നു കരുതിയ ശുഭ്മാൻ ഗില്ലിനെ ക്ലീൻ ബൗൾഡാക്കിയാണ് ജിമ്മി ചെപ്പോക്കിലെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. നേരിട്ട മൂന്നാം പന്തിൽ തന്നെ വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ പ്രതിരോധം തകർത്ത് ആൻഡേഴ്സൻ മത്സരത്തെ പൂർണമായും ഇംഗ്ലണ്ടിനനുകൂലമാക്കി. നിലയുറപ്പിച്ചാൽ അപകടകാരിയായേക്കാവുന്ന ഋഷഭ് പന്തിനെ ജോ റൂട്ടിന്റെ കൈകളിലെത്തിച്ചതോടെ മത്സരത്തിന്റെ വിധി എഴുതപ്പെട്ടിരുന്നു. ഈ സമയത്ത് ആൻഡേഴ്സന്റെ സ്പെൽ 6 ഓവറിൽ 7 റൺസ് വഴങ്ങി 3 വിക്കറ്റ്. ഇനി പിങ്ക് ബോൾ പരീക്ഷണമാണ്. സ്വിങ് ബോളിങ്ങിനു മറുപടി നൽ‍കാൻ ഇന്ത്യൻ ബാറ്റിങ് നിരയ്ക്കു സാധിക്കുമോയെന്നു കാത്തിരുന്നു കാണാം. 

English Summary: Will James Anderson Overcome Anil Kumble in Test Wickets at Motera Stadium?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com