ADVERTISEMENT

രണ്ടു ദിവസം തികയ്ക്കും മുൻപേ ‘ഫലം നൽകിയ’ മൊട്ടേര സ്റ്റേഡിയത്തിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിനു ദോഷം ചെയ്യുമെന്നു മുന്നറിയിപ്പ്. ഇംഗ്ലണ്ടിനെതിരായ 3–ാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 10 വിക്കറ്റ് വിജയം സ്വന്തമാക്കിയതിനു പിന്നാലെ, വിജയത്തെ പ്രകീർത്തിക്കുന്നതിനു പകരം പിച്ചിനെ പഴിച്ചു രംഗത്തെത്തിയവരിൽ ഏറെയും ഇന്ത്യൻ താരങ്ങളാണ്. യുവരാജ് സിങ്, വി.വി.എസ്.ലക്ഷ്മൺ, ഹർഭജൻ സിങ് തുടങ്ങിയവർ പിച്ചിനെ നിശിതമായി വിമർശിച്ചതോടെ വിവാദം വേറെ ലെവലായി.

ടീം ഇന്ത്യയുടെ വിജയത്തിനു പിന്നാലെ മുൻ ഇന്ത്യൻ താരങ്ങൾ കടുത്ത വിമർശനവുമായി രംഗത്തുവരുന്നതു സമീപകാലത്ത് ആദ്യമായാണ്. മാർച്ച് 4ന് ആരംഭിക്കുന്ന 4–ാം ടെസ്റ്റിനും പിന്നാലെ ട്വന്റി20 പരമ്പരയിലെ 5 മത്സരങ്ങൾക്കും ഇവിടമാണു വേദിയെന്നതു വിമർശനത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

∙ പ്രശ്നം പിച്ചിൽ?

ആതിഥേയ ടീമുകൾ സ്വന്തം കരുത്തിനു യോജിച്ച പിച്ചൊരുക്കുന്ന പതിവിനു ക്രിക്കറ്റിനോളം പഴക്കമുണ്ട്. മൊട്ടേരയിലെ പിച്ചിൽ ഇന്ത്യ സ്പിൻ കെണിയൊരുക്കിയെന്ന വാദം ഇംഗ്ലിഷ് താരങ്ങൾക്കു പോലുമില്ല. അതേസമയം, 5 ദിവസം കളിക്കേണ്ട ടെസ്റ്റിനു 2 ദിവസത്തെ ആയുസ്സ് പോലുമില്ലാത്ത പിച്ചൊരുക്കിയതിലാണു വിമർശനം. കളിയുടെ 2–ാം ദിവസം 5–ാം ഓവറിൽ തന്നെ പിച്ചിൽ അറ്റകുറ്റപ്പണി വേണ്ടിവന്നിരുന്നു.

സാധാരണഗതിയിൽ നാലും അഞ്ചും ദിവസങ്ങളിലാണു പിച്ചിനു കാര്യമായ രൂപമാറ്റമുണ്ടാവുക. മൊട്ടേരയിൽ ആദ്യദിനത്തെ കളി കഴിഞ്ഞപ്പോൾതന്നെ പിച്ചിന്റെ ആയുസ്സ് അസ്തമിച്ചുവെന്നുവേണം മനസ്സിലാക്കാൻ.

∙ പിങ്ക് പന്ത് രക്ഷിച്ചു

പിച്ചിന്റെ നിലവാരം മോശമാണെന്ന പരാതി ഉയർന്നാൽ ഐസിസിയുടെ ഇടപെടൽ ഉറപ്പാണ്. ഇതൊഴിവാക്കാനെന്ന പോലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും രോഹിത് ശർമയും പിച്ചിനെ ന്യായീകരിക്കാനാണു തുടക്കം മുതൽ ശ്രദ്ധിച്ചത്.

എന്നാൽ, ഇവരുടെ വാദത്തിന്റെ മുനയൊടിക്കുന്നതാണു 2–ാം ദിനത്തിന്റ തുടക്കത്തിൽ തന്നെ പിച്ചിൽ വേണ്ടിവന്ന അറ്റകുറ്റപ്പണി. ഇത്തരം പിച്ചുകളിലാണു ഹർഭജൻ സിങ്ങും അനിൽ കുംബ്ലെയും പന്തെറിഞ്ഞിരുന്നതെങ്കിൽ അവർ ആയിരമോ എണ്ണൂറോ വിക്കറ്റുകൾ തികച്ചേനെയെന്നായിരുന്നു പരിഹാസരൂപേണ യുവരാജ് സിങ്ങിന്റെ പ്രതികരണം.

ടെസ്റ്റിനു പറ്റിയ പിച്ചല്ല ഇതെന്നായിരുന്നു വി.വി.എസ്.ലക്ഷ്മണിന്റെ തുറന്നടിക്കൽ. പിച്ച് മോശമായതിനൊപ്പം പിങ്ക് പന്തിന്റെ അപ്രവചനീയത കൂടി വന്നതോടെ ഇന്ത്യ തത്വത്തിൽ രക്ഷപ്പെടുകയായിരുന്നു. പിങ്ക് പന്തിന്റെ അപ്രതീക്ഷിത വ്യതിയാനങ്ങളാണു സ്ട്രെയ്റ്റ് ഡെലിവറികളിൽപോലും ബാറ്റ്സ്മാൻമാരെ വീഴ്ത്തിയത്.

∙ ലോക ചാംപ്യൻഷിപ്പും പ്രതി?

ടെസ്റ്റ് ക്രിക്കറ്റിനു പ്രചാരം കൂട്ടാൻ ലക്ഷ്യമിട്ട് ഐസിസി അവതരിപ്പിച്ച ലോക ടെസ്റ്റ് ചാംപ്യൻഷിപ്പും ടീമുകളുടെ പിച്ചൊരുക്കത്തെ കാര്യമായി സ്വാധീനിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ഫൈനൽ സാധ്യത നിലനിർത്താൻ ഇന്ത്യയ്ക്കു ജയം അനിവാര്യമെന്ന മട്ടിൽ സ്ലോ ടേണിങ് ട്രാക്കുകൾ തയാറാക്കിയെന്നതിന്റെ ചുവടുപിടിച്ചാണു ലോക ചാംപ്യൻഷിപ്പും ചർച്ചയാകുന്നത്.\

സ്വന്തം മണ്ണിലെ ആനുകൂല്യം മുതലെടുത്തു ഫൈനൽ ഉറപ്പിച്ച ന്യൂസീലൻഡിന്റെ (11 മത്സരം, 6 ഹോം ജയം, 1 എവേ ജയം, 4 എവേ തോൽവി) കണക്കുകളാണ് ഇതിൽ പ്രധാനം. സ്വന്തം നാട്ടിൽ 8 മത്സരങ്ങളിൽ ഏഴിലും ജയിച്ചെങ്കിലും 8 എവേ മത്സരങ്ങളിൽ നാലിലും ജയിക്കാനായത് ഇന്ത്യയ്ക്കെതിരെയുള്ള ആരോപണങ്ങളെ ദുർബലമാക്കുന്നുമുണ്ട്.

പിച്ച് മാത്രമല്ല, അംപയറിങ് സംബന്ധിച്ചും ഇംഗ്ലണ്ടിനു പരാതികളുണ്ട്. അംപയേഴ്സ് കോൾ ഉൾപ്പെടെയുള്ള തേഡ് അംപയറിങ് തീരുമാനങ്ങളിൽ ഏറെ പിഴവു കണ്ട പരമ്പര കൂടിയാണിത്.

English Summary: Debate over the quality of motera pitch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com