ADVERTISEMENT

റായ്പുർ ∙ ഇതിഹാസ താരങ്ങൾ അണിനിരന്ന റോഡ് സേഫ്റ്റി ലോക സിരീസ് ട്വന്റി20 ടൂർണമെന്റിൽ ഇന്ത്യ ലെജൻഡ്സ് ജേതാക്കൾ. ഫൈനലിൽ ശ്രീലങ്ക ലെജൻഡ്സിനെ 14 റൺസിനാണ് ഇന്ത്യ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ലെജൻഡ്സ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. ശ്രീലങ്ക ലെജൻഡ്സിന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 167 റൺസിൽ അവസാനിച്ചു.

ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങി തകർപ്പൻ ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച യൂസഫ് പഠാന്റെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിലെ ഹൈലൈറ്റ്. തകർത്തടിച്ച് 36 പന്തിൽനിന്ന് നാലു ഫോറും അഞ്ച് സിക്സും സഹിതം 62 റൺസുമായി പുറത്താകാതെ നിന്ന യൂസഫ്, പിന്നീട് ബോളിങ്ങിലും ഇന്ത്യയുടെ കുന്തമുനയായി. നാല് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു നിർണായക വിക്കറ്റുകളാണ് പഠാൻ സ്വന്തമാക്കിയത്. കളിയിലെ കേമനും യൂസഫ് പഠാൻ തന്നെ.

നേരത്തെ, ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനു വിളിക്കുകയായിരുന്നു. വീരേന്ദർ സേവാഗും (10) എസ്.ബദരീനാഥും (7) പെട്ടെന്നു പുറത്തായെങ്കിലും സച്ചിൻ തെൻഡുൽക്കറും (30) യുവ്‌രാജ് സിങ്ങും (60) ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടു. സച്ചിന്‍ 23 പന്തിൽ അഞ്ച് ഫോറുകളോടെ 30 റൺസെടുത്തു. സച്ചിൻ പുറത്തായ ശേഷം യുവിക്കു കൂട്ടായെത്തിയ യൂസഫ് പഠാൻ (62*) അടിച്ചു തകർത്തതോടെ ഇന്ത്യ മികച്ച സ്കോറിലേക്കു കുതിച്ചു. 4–ാം വിക്കറ്റിൽ വെറും 47 പന്തിൽനിന്ന് 85 റൺസാണ് ഇരുവരും ചേർന്നു നേടിയത്. യുവ്‌രാജ് 41 പന്തിൽ 4 വീതം ഫോറും സിക്സുമടിച്ചു. യൂസഫ് 36 പന്തിൽ 4 ഫോറും 5 സിക്സുമടിച്ച് 62 റൺസോടെ പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ തിലകരത്നെ ദിൽഷനും (21) സനത് ജയസൂര്യയും (43) ലങ്കയ്ക്കു മികച്ച തുടക്കം നൽകിയെങ്കിലും ഇരുവരെയും പുറത്താക്കി യുസഫ് ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു. 7.1 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 62 റൺസെന്ന നിലയിലായിരുന്ന ശ്രീലങ്കയെ, തിലകരത്‌നെ ദിൽഷനെ നമാൻ ഓജയുയടെ കൈകളിലെത്തിച്ച് യൂസഫ് പഠാനാണ് തകർച്ചയിലേക്ക് തള്ളിവിട്ടത്. അവരുടെ ടോപ് സ്കോററായ സനത് ജയസൂര്യയെയും (35 പന്തിൽ 43) പിന്നീട് എൽബിയിൽ കുരുക്കി മടക്കിയത് യൂസഫ് തന്നെ.

ചിന്തക ജയസിംഗെ (40), കൗശല്യ വീരരത്‌നെ (38) എന്നിവർ ലങ്കയ്ക്കു പ്രതീക്ഷ നൽകിയെങ്കിലും ഇന്ത്യ വിജയം കൈവിട്ടില്ല. യൂസഫ് പഠാൻ നാല് ഓവറിൽ 26 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റെടുത്തത്. സഹോദരൻ ഇർഫാൻ പഠാൻ നാല് ഓവറിൽ 29 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീഴ്ത്തി. മൻപ്രീത് ഗോണി, മുനാഫ് പട്ടേൽ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

Content Highlights: India Legends vs Sri Lanka Legends, Final - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com