ADVERTISEMENT

ലണ്ടൻ∙ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി അംപയർമാര്‍ക്ക് അർഹിക്കുന്ന ആദരവും ബഹുമാനവും നൽകുന്നില്ലെന്ന ആക്ഷേപവുമായി ഇംഗ്ലണ്ട് മുൻ നായകൻ ഡേവിഡ് ലോയ്ഡ് രംഗത്ത്. ഒരു രാജ്യാന്തര മാധ്യമത്തിൽ എഴുതിയ കോളത്തിലാണ് അംപയർമാരോടുള്ള കോലിയുടെ മനോഭാവത്തെ ലോയ്ഡ് വിമർശിച്ചത്. അംപയർമാരെ അനാവശ്യമായി സമ്മർദ്ദത്തിലാക്കാനാണ് കോലിയുടെ ശ്രമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിആർഎസ് സിസ്റ്റത്തിന്റെ ഭാഗമായുള്ള ‘അംപയേഴ്സ് കോളി’നെതിരെ കോലി നിലപാടെടുക്കുന്നതിനെയും ലോയ്ഡ് വിമർശിച്ചു.

‘രാജ്യാന്തര തലത്തിൽ അംപയർമാരെ വിലകുറച്ചു കാണുന്ന പ്രവണതല വളരെയധികം വർധിച്ചിട്ടുണ്ട്. അംപയർമാര്‍ ഉൾപ്പെടെയുള്ള ഒഫീഷ്യൽസിനേക്കാൾ, മത്സരം മുന്നോട്ടു കൊണ്ടുപോകുന്നത് തങ്ങളാണെന്ന ചിന്ത കളിക്കാർക്കിടയിൽ വ്യാപകമാണ്’ – ലോയ്ഡ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ ഉദാഹരണമാക്കിയാണ് ലോയ്ഡ് തന്റെ വാദം വിശദീകരിച്ചത്.

‘വിരാട് കോലിയെ ഉദാഹരണമായി എടുക്കാം. ഡിആർഎസിൽനിന്ന് അംപയേഴ്സ് കോൾ ഒഴിവാക്കണമെന്നാണ് ഒന്നാം ഏകദിനത്തിനു മുന്നോടിയായി കോലി ആവശ്യപ്പെട്ടത്. പകരം പന്ത് സ്റ്റംപിന്റെ ഏതു ഭാഗത്ത് തട്ടിയാലും ഔട്ട് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.’

‘ഇത്തരമൊരു തീരുമാനത്തിന്റെ അനന്തര ഫലമെന്താണെന്ന് കോലി ചിന്തിച്ചിട്ടില്ലെന്ന് വേണം കരുതാൻ. കോലി ആവശ്യപ്പെട്ടതുപോലെ ബെയിൽസിൽ പന്തു തട്ടുമ്പോൾ പോലും ഔട്ട് അനുവദിക്കാൻ തുടങ്ങിയാൽ ടെസ്റ്റ് മത്സരങ്ങളെല്ലാം രണ്ടു ദിവസംകൊണ്ട് അവസാനിക്കാൻ സാധ്യതയുണ്ട്. ഏകദിന മത്സരങ്ങൾ പരമാവധി നാലു മണിക്കൂറിലും തീരും’ – ലോയ്ഡ് വിശദീകരിച്ചു.

‘അംപയർമാർക്ക് അവരുടെ അധികാരം പഴയപടി തിരിച്ചുനൽകണം. നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ അംപയർമാർക്ക് മഞ്ഞക്കാർഡും ചുവപ്പുകാർഡും പ്രയോഗിക്കാനുള്ള അധികാരം നൽകണം. കാരണം, ഇപ്പോഴത്തെ അവസ്ഥയിൽ അംപയർമാർക്ക് ഒട്ടും അധികാരമില്ല. രാജ്യാന്തര ക്രിക്കറ്റിൽ വലിയ സ്വാധീനവും അതിനൊപ്പം ഉത്തരവാദിത്തവുമുള്ള കോലി, അദ്ദേഹം ചെയ്യുകയും പറയുകയും ചെയ്യുന്ന കാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധ ചെലുത്തണം’ – ലോയ്ഡ് ആവശ്യപ്പെട്ടു.

English Summary: Virat Kohli must be careful in what he says and does: David Lloyd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com