ADVERTISEMENT

ന്യൂഡൽഹി∙ വിവിധ ഫോർമാറ്റുകൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വെവ്വേറെ ക്യാപ്റ്റന്മാർ (സ്പ്ലിറ്റ് ക്യാപ്റ്റൻസി) വേണമെന്ന് ആവശ്യം കഴിഞ്ഞ കുറച്ചു വർഷങ്ങളായി സജീവമാണ്. നിലവിൽ, വിരാട് കോലിയാണ് എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയെ നയിക്കുന്നത്.

പരമ്പരകൾ തുടർച്ചയായി വിജയിക്കുമ്പോഴും ടീമിനായി ഇതുവരെ ഐസിസി ട്രോഫികൾ ഒന്നും നേടാൻ സാധിക്കാത്തതിനാൽ കോലിം പലപ്പോഴും വിമർശനങ്ങൾക്ക് വിധേയനാകാറുണ്ട്. ഐപിഎല്ലിൽ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായ കോലിക്ക്, ഇതുവരെ അവിടെയും കിരീടം നേടാനായിട്ടില്ല.

അതേസമയം, ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപനായകനായ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ മുംബൈ ഇന്ത്യൻസ് 5 ഐപിഎൽ കിരീടങ്ങളാണ് നേടിയത്. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ, കോലിയുടെ അസാന്നിധ്യത്തിൽ ഇന്ത്യ പരമ്പര നേടിയതിനു പിന്നാലെയാണ് സ്പ്ലിറ്റ് ക്യാപ്റ്റൻസി ചർച്ച വീണ്ടും അന്തരീക്ഷത്തിൽ സജീവമായത്. അജിൻക്യ രഹാനെയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഓസീസ് മണ്ണിൽ ചരിത്ര വിജയം കുറിച്ചത്.

എന്നാൽ, നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്പ്ലിറ്റ് ക്യാപ്റ്റൻസിയുടെ ആവശ്യമില്ലെന്നാണ് മുൻ ക്രിക്കറ്റ് താരവും സിലക്ടറുമായ സരന്ദീപ് സിങ്ങിന്റെ അഭിപ്രായം. ക്യാപ്റ്റൻ മോശം പ്രകടനം നടത്തിയാൽ സ്പ്ലിറ്റ് ക്യാപ്റ്റൻസി ആവശ്യമാണ്, എന്നാൽ എല്ലാ ഫോർമാറ്റുകളിലും ശരാശരി 50ൽ കൂടുതൽ നേടുന്ന ഒരേയൊരു കളിക്കാരൻ കോലി മാത്രമാണ്. ഒരു ഫോർമാറ്റിലെങ്കിലും മികച്ച പ്രകടനം നടത്തുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ സമ്മർദ്ദം കുറയ്ക്കുന്നതിനായി ക്യാപ്റ്റൻസി മറ്റൊരാളെ ഏൽപ്പിക്കാം.’– സരന്ദീപ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ കോലി റൺവേട്ടക്കാരിൽ ഒന്നാമനായിരുന്നു. മാൻ ഓഫ് ദ് സീരിസ് പുരസ്കാരം നേടുകയും ചെയ്തു. ഐപിഎൽ കിരീടം നേടാത്തതുകൊണ്ടു മാത്രം ക്യാപ്റ്റൻ സ്ഥാനുത്തുനിന്നു മാറ്റണമെന്ന് പറയാൻ സാധിക്കില്ല. കോലിയുടെ അസാന്നിധ്യത്തിൽ രോഹിത്തിന് ടീമിനെ നയിക്കാൻ അവസരമുണ്ട്. പക്ഷേ ഒരിക്കലും കോലി പകരമാവില്ലെന്നും സരന്ദീപ് സിങ് പറഞ്ഞു.

English Summary: Just because Kohli has not won IPL, you can't remove him from India captaincy'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com