ADVERTISEMENT

മുംബൈ∙ ‌2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയതിന്റെ പത്താം വാർഷികമായിരുന്നു ഏപ്രിൽ രണ്ട് വെള്ളിയാഴ്ച. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിനായി ടീം ഇന്ത്യ പൊരുതി നേടിയ കിരീടമായിരുന്നു അത്. അന്ന് സെമിഫൈനലിൽ ബദ്ധവൈരികളായ പാക്കിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കലാശപ്പോരിന് അർഹത നേടിയത്. ആവേശപ്പോരാട്ടത്തിൽ 29 റൺസിനാണ് ഇന്ത്യ അന്ന് ജയിച്ചത്.

ഇതിനിടെ, പാക്കിസ്ഥാൻ ഫൈനലിൽ കടക്കുമെന്ന് ഉറപ്പിച്ച് തന്റെ കുടുംബാംഗങ്ങൾക്കും സുഹ‌ൃത്തുക്കൾക്കുമായി ഫൈനൽ കാണാൻ കുറച്ച് ടിക്കറ്റ് സംഘടിപ്പിച്ചു കൊടുക്കാൻ ആവശ്യപ്പെട്ട് പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ  സമീപിച്ച സംഭവം വെളിപ്പെടുത്തകയാണ് അന്ന് ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഹർഭജൻ സിങ്. സെമിഫൈനൽ, ഫൈനൽ പോരാട്ടങ്ങളുടെ ടിക്കറ്റ് ആവശ്യപ്പെട്ടാണ് അക്തർ എത്തിയത്.

‘പാക്കിസ്ഥാനിൽനിന്നുള്ള തന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സെമിഫൈനൽ കാണാൻ ടിക്കറ്റ് സംഘടിപ്പിച്ചു കൊടുക്കണമെന്ന് സെമിയുടെ തലേന്നാണ് അക്തർ എന്നോട്ട് ആവശ്യപ്പെട്ടത്. ഇക്കാര്യം ഏറ്റ ഞാൻ, പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനിൽ വിളിച്ച് നാലു ടിക്കറ്റ് തരപ്പെടുത്തിക്കൊടുത്തു. ടിക്കറ്റ് കൊടുക്കാൻ ചെന്നപ്പോൾ, ഫൈനലിനും നാലു ടിക്കറ്റ് സംഘടിപ്പിക്കാമോ എന്ന് അക്തർ ചോദിച്ചു’ – സ്പോർട്സ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഹർഭജൻ പറഞ്ഞു.

‘എന്തിനാണ് ഫൈനലിന്റെ ടിക്കറ്റ് എന്ന് ഞാൻ അക്തറിനോട് ചോദിച്ചു. മുംബൈയിൽ നടക്കുന്ന ഫൈനലിൽ എന്തായാലും പാക്കിസ്ഥാൻ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിങ്ങൾ മുംബൈയ്ക്ക് പോകുമെന്ന് ഉറപ്പിച്ചുകഴിഞ്ഞാൽ പിന്നെ ഞങ്ങൾ എവിടെപ്പോകും എന്നായിരുന്നു എന്റെ ചോദ്യം. ഇന്ത്യ ഫൈനലിൽ കളിക്കുമ്പോൾ നിങ്ങൾ എന്തായാലും കാണാൻ വരണമെന്നും ഞാൻ പറഞ്ഞു. വേണമെങ്കിൽ നാലു ടിക്കറ്റ് കൂടുതൽ സംഘടിപ്പിച്ചു തരാമെന്നും സമാധാനത്തോടെ വന്നിരുന്ന് ഫൈനൽ കാണാനും ഞാൻ അക്തറിനോടു പറഞ്ഞു’ – ഹർഭജൻ വിശദീകരിച്ചു.

English Summary: Harbhajan recalls when Akhtar wanted tickets for 2011 World Cup final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com