ADVERTISEMENT

ചെന്നൈ∙ 2020 ഐപിഎല്ലിൽ ബെഞ്ചിലായിരുന്നു ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ക്രിസ് ലിന്നിന്റെ സ്ഥാനം. 2021ൽ ആദ്യ മത്സരത്തിൽ തന്നെ മുംബൈ ഇന്ത്യൻസിനായി താരം കളിച്ചു. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിനിടെയുണ്ടായ ആശയക്കുഴപ്പത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ പുറത്തായിരുന്നു. ഈ സമയം രോഹിതിനൊപ്പം ക്രിസ് ലിൻ ആയിരുന്നു ബാറ്റ് ചെയ്തിരുന്നത്. ഒരു ഫോറും സിക്സും പറത്തി 19 റൺസ് എടുത്തു നിൽക്കവെയാണ് രോഹിത് ശർമ പുറത്തായത്.

ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ തന്റെ ആദ്യ മത്സരം തന്നെ അവസാനത്തേതുമാകുമെന്നാണു തോന്നുന്നതെന്ന് ക്രിസ് ലിൻ തമാശരൂപത്തിൽ പ്രതികരിച്ചു. ഞാൻ കുറച്ചു സമ്മർദത്തിലായിരുന്നു എന്നതു സത്യമാണ്. അതിൽ‌ സംശയമില്ല. മുംബൈയ്ക്കു വേണ്ടി ആദ്യമായാണ് കളിക്കുന്നത്. രോഹിത് ശർമയ്ക്കൊപ്പം ബാറ്റു ചെയ്യുന്നതും ആദ്യമായിട്ടാണ്. റൺ സാധ്യത ഉണ്ടെന്നു കരുതിയാണ് ഓടിയത്. എന്റെ വിക്കറ്റ് ത്യജിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിൽ അതു ചെയ്തേനെ– മത്സരശേഷം ലിൻ പ്രതികരിച്ചു.

ആദ്യ മത്സരത്തിൽ തന്നെ ക്യാപ്റ്റനെ റണ്ണൗട്ടാക്കുന്നത് അത്ര നല്ല കാര്യമല്ല. എന്റെ ആദ്യ മത്സരം അവസാനത്തേതുമാകാം, ആർക്കറിയാം? റൺ ഔട്ട് ആയിരുന്നില്ലെങ്കിൽ അദ്ദേഹം നന്നായി കളിച്ചേനെ. ഒടുവിൽ 10–15 റൺസ് കുറവാണ് മുംബൈ നേടിയത്. രോഹിത് ശർമ ഉണ്ടായിരുന്നെങ്കിൽ ഒരു മാറ്റം വരുമായിരുന്നു– ക്രിസ് ലിൻ അവകാശപ്പെട്ടു. മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ ടോപ് സ്കോററായ താരം 35 പന്തുകളിൽനിന്ന് 49 റൺസാണു സ്വന്തമാക്കിയത്. നാല് ഫോറും മൂന്ന് സിക്സും താരം നേടി.

ബാംഗ്ലൂർ താരം ഹർഷൽ പട്ടേലിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിനിടെ 159 റൺസെടുക്കാൻ മാത്രമാണ് മുംബൈയ്ക്കു സാധിച്ചത്. ബാംഗ്ലൂർ രണ്ട് വിക്കറ്റ് ജയം മത്സരത്തിൽ സ്വന്തമാക്കുകയും ചെയ്തു. ഏപ്രിൽ 13ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് മുംബൈയുടെ രണ്ടാം മത്സരം.

English Summary: ‘The first game could be my last, who knows?’ – Chris Lynn after Rohit Sharma’s run out in the IPL 2021 opener

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com