ADVERTISEMENT

ഒരു ഇരുപത്തിമൂന്നുകാരൻ ക്രിക്കറ്ററുടെ കരിയറിൽ ഉണ്ടായ ഉയർച്ചതാഴ്ചകളും എഴുതിത്തള്ളിയപ്പോഴൊക്കെ പൂർവാധികം ശക്തിയോടെ തിരിച്ചെത്താൻ കാണിച്ച മനോഭാവവും ക്രിക്കറ്റ് കളരികളിലെ പാഠ്യവിഷയമാവുകയാണ്; പന്തോളജി അഥവാ ഋഷഭ് പന്തിനെക്കുറിച്ചുള്ള പഠനം!

2016 അണ്ടർ 19 ലോകകപ്പ്. 6 മത്സരങ്ങളിൽ 267 റൺസുമായി വരവറിയിച്ച ഋഷഭ് പന്തിനു തൊട്ടടുത്ത വർഷം തന്നെ ഇന്ത്യൻ ടീമിലേക്കു ക്ഷണം ലഭിക്കുന്നു. കൂറ്റനടികളും മികച്ച സ്‌ട്രൈക് റേറ്റുമായുമായിരുന്നു പന്തിനെ തുണച്ചത്. എം.എസ്.ധോണിക്കു പകരക്കാരനെ തേടിക്കൊണ്ടിരുന്ന സിലക്ടർമാരുടെ മുന്നിലേക്കാണു പന്ത് പറന്നിറങ്ങിയത്. അതേ വർഷം നടന്ന ഐപിഎൽ താരലേലത്തിൽ 1.9 കോടി രൂപയ്ക്കു പന്തിനെ ഡൽഹി സ്വന്തമാക്കി.

2017 സീസണിലെ ചില വെടിക്കെട്ട് ഇന്നിങ്‌സുകൾ പന്തിലുള്ള പ്രതീക്ഷ വർധിപ്പിച്ചു. 2018 ഐപിഎൽ സീസണിൽ തന്റെ കന്നി സെഞ്ചുറി (128) കുറിച്ച പന്ത്്, ഐപിഎലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്‌കോറും സ്വന്തമാക്കി (പിന്നീട് കെ.എൽ.രാഹുൽ ആ റെക്കോർഡ് തിരുത്തി: 132).

∙ പാഠം 1: തിരിച്ചടികൾ

അപ്രതീക്ഷിതമായി ലഭിച്ച വലിയ അവസരങ്ങൾ പന്തിനെ കുഴപ്പത്തിലാക്കി. ധോണിയുടെ പകരക്കാരൻ എന്ന ടാഗ്‌ലൈൻ നൽകിയ സമ്മർദം വേറെ. പന്തിന്റെ പ്രകടനം ധോണിയുമായി താരതമ്യപ്പെടുത്തിയും ചെറിയ വീഴ്ചകൾ പോലും ആഘോഷിച്ചും ഒരുകൂട്ടം ആരാധകർ പന്തിനെ ഗ്രൗണ്ടിനകത്തും പുറത്തും മാനസികമായി തളർത്തി.

ഒരു മത്സരത്തിനിടെ സ്റ്റംപിങ് അവസരം നഷ്ടപ്പെടുത്തിയപ്പോൾ ‘ധോണി, ധോണി...’ എന്നാർത്തുവിളിച്ച് കാണികൾ പന്തിനെ കളിയാക്കുകയും ചെയ്തു. ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയും കീപ്പിങ്ങിലെ ശരാശരി പ്രകടനവുമായിരുന്നു പന്തിനെതിരായ വിമർശനങ്ങൾ. ഒരു യുവതാരം നേരിടാവുന്നതിന്റെ പരമാവധി സമ്മർദവും വിമർശനവുമായിരുന്നു ആ സമയത്തു പന്ത് നേരിട്ടത്.

∙ പാഠം 2: തിരിച്ചുവരവ്

വിമർശനങ്ങളുടെ നടുവിൽ നിന്നായിരുന്നു ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ പന്ത് കളിക്കാനിറങ്ങുന്നത്. ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ ഇല്ലാതിരുന്നിട്ടും പരമ്പര നേടിയ ഇന്ത്യ കടപ്പെട്ടിരിക്കുന്നതു പന്തിനോടാണ്. അവസാന ടെസ്‌റ്റിലെ അവിശ്വസനീയ ജയം ഉൾപ്പെടെ വിക്കറ്റിനു മുന്നിലും പിന്നിലും പന്ത് പ്രകടിപ്പിച്ച മികവായിരുന്നു പരമ്പരയുടെ ഹൈലൈറ്റ്.

∙ പാഠം 3: മനക്കട്ടി

ഇംഗ്ലണ്ട് പരമ്പരയിൽ, ജിമ്മി ആൻഡേഴ്‌സന്റെ ഇൻസ്വിങ്ങർ റിവേഴ്‌സ് സ്വീപ് ചെയ്ത് തേഡ്മാനു മുകളിലൂടെ ബൗണ്ടറി കടത്തിയ പന്തിനെ കണ്ട് ക്രിക്കറ്റ് ലോകം അമ്പരന്നു. ബാറ്റിങ്ങിലെ മനോധർമമെന്നു ചിലർ അതിനെ ആഘോഷിച്ചപ്പോൾ എട്ടും പൊട്ടും തിരിയാത്തവനെ പിടിച്ച് ടെസ്റ്റ് കളിപ്പിച്ചാൽ ഇങ്ങനെയിരിക്കുമെന്നായി മറ്റു ചിലർ.

പരമ്പരയിലെ ആദ്യ ട്വന്റി20യിൽ ജോഫ്ര ആർച്ചറെ റിവേഴ്‌സ് സ്വീപ്പിലൂടെ സിക്‌സറിനു പറത്തി പന്ത് വീണ്ടും തന്റെ നയം വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 3 ഫോർമാറ്റിലും ടോപ് 10 ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ സ്വന്തം പേര് എഴുതിച്ചേർത്താണു പന്ത് ഐപിഎൽ കളിക്കാനെത്തിയത്.

സ്റ്റീവ് സ്മിത്തും അജിൻക്യ രഹാനെയും ഉൾപ്പെടെ ക്യാപ്റ്റൻസിയിൽ മികവു തെളിയിച്ച ലോകോത്തര താരങ്ങൾ ഉണ്ടായിട്ടും ഡൽഹി ക്യാപിറ്റൽസിന്റെ കപ്പിത്താൻ പട്ടം പന്തിനെ തേടി വന്നിട്ടുണ്ടെങ്കിൽ ഒരു കളിക്കാരൻ എന്ന നിലയിൽ പന്ത് ആർജിച്ച വിശ്വാസവും നേടിയ വളർച്ചയുമാണ് അതിനു കാരണം.

വിമർശനങ്ങളിലും വീഴ്ചകളിലും പതറാതെ ക്രിക്കറ്റിന്റെ ഉയരങ്ങൾ എങ്ങനെ കീഴടക്കാമെന്നതിന്റെ ഉദാഹരണമായി പന്ത് മാറിയിരിക്കുന്നു. ‘പന്തിനെ കണ്ടു പഠിക്കൂ’ എന്നു പറയാറായിട്ടില്ലെങ്കിലും ‘പന്തിൽ നിന്നു പലതും പഠിക്കൂ’ എന്ന് പരിശീലകർ പറഞ്ഞു തുടങ്ങി. നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പാഠം – പന്തോളജി!

English Summary: Lessons to be learned from the come back of Rishabh Pant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com