ADVERTISEMENT

മുംബൈ∙ ഭംഗിയും സൗന്ദര്യവും പരിഗണിച്ചാൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സാണ് പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിനായി മലയാളി താരം സഞ്ജു സാംസൺ കളിച്ചതെന്ന് പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റനും കമന്റേറ്ററുമായ റമീസ് രാജ. ‘ഖലീജ് ടൈംസി’ൽ എഴുതിയ ലേഖനത്തിലാണ് റമീസ് രാജ സഞ്ജുവിന്റെ ഇന്നിങ്സിനെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിച്ചത്. ഇന്ത്യൻ ഓപ്പണറും മുംബൈ ഇന്ത്യൻസ് നായകനുമായ രോഹിത് ശർമയോടു സാമ്യമുള്ള താരമാണ് സഞ്ജുവെന്നും റമീസ് രാജ നിരീക്ഷിച്ചു.

രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും അവരുടെ ക്യാപ്റ്റൻമാരായി സഞ്ജു സാംസൺ, ഋഷഭ് പന്ത് എന്നീ യുവതാരങ്ങളെ തീരുമാനിച്ചത്, ഈ താരങ്ങളുടെ മുഴുവൻ കഴിവും പുറത്തുകൊണ്ടുവരാനുള്ള തന്ത്രപരമായ നീക്കമാണെന്നും റമീസ് രാജ അഭിപ്രായപ്പെട്ടു. ഐപിഎൽ 14–ാം സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന സഞ്ജു, ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ 63 പന്തിൽനിന്ന് 119 റൺസടിച്ച് കരുത്തുകാട്ടിയിരുന്നു.

‘എന്തൊരു തന്ത്രപരമായ നീക്കമാണിത്! കേരള താരം സഞ്ജു സാംസണിനെയും ഡൽഹിയിൽനിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെയും ക്യാപ്റ്റൻമാരാക്കിയതിലൂെട, അവരുടെ സമ്പൂർണമായ കഴിവു പുറത്തെടുത്ത് മഹാൻമാരായ താരങ്ങളുടെ നിരയിലേക്ക് ഉയർത്താനുള്ള നീക്കമാണ് രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും നടത്തുന്നത്. അതിഥി വേഷത്തിലെത്തുന്ന കാലമൊക്കെ കഴിഞ്ഞു. ഇനി മുൻനിര നടൻമാരാണെന്ന ഓർമപ്പെടുത്തലാണ് ഇവരെ നായകസ്ഥാനത്ത് അവരോധിച്ചതിലൂടെ ഈ ടീമുകൾ നൽകുന്നത്’ – റമീസ് രാജ കുറിച്ചു.

‘സഞ്ജു സാംസണിന്റെ ആ ഇന്നിങ്സ് നോക്കൂ. 63 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 119 റൺസാണ്. ഭംഗിയുടെ വീക്ഷണകോണിൽ നോക്കിയാൽ ഐപിഎലിലെ ഏറ്റവും മികച്ച ഇന്നിങ്സാണ് സഞ്ജുവിന്റേത് എന്ന് പറയേണ്ടിവരും. 222 റൺസ് പോലൊരു വിജയലക്ഷ്യം പിന്തുടരുമ്പോൾ ഇത്രമേൽ അനായാസമായും വിശിഷ്ടമായും കളിക്കുന്ന ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല’ – റമീസ് രാജ എഴുതി.

‘മിക്കപ്പോഴും രോഹിത് ശർമയുമായി താരതമ്യം ചെയ്യാവുന്ന താരമാണ് സഞ്ജു. പന്ത് ക്രീസിലേക്കെത്തുമ്പോൾ പരമാവധി സമയമെടുത്ത് തഴുകുന്ന ലാഘവത്തോടെ ബൗണ്ടറി കടത്താൻ ഇവർക്കു കഴിയും. ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്തം ലഭിക്കുമ്പോൾ ചിന്തകളിൽ മാറ്റം വന്നുതുടങ്ങും. ആത്മവിശ്വാസം ഉയരും’ – റമീസ് രാജ ചൂണ്ടിക്കാട്ടി.

English Summary: aptaincy could help Samson, Pant achieve greatness, writes Ramiz Raja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com