ADVERTISEMENT

സിഡ്നി∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനിടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള കരാർ റദ്ദാക്കി നാട്ടിലേക്കു മടങ്ങുന്നതിൽ മനസ്സു തുറന്ന് ഓസ്ട്രേലിയൻ താരം ആദം സാംപ. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിgരൂക്ഷമായി തുടരുന്നതിനിടെയാണ് ആദം സാംപ ഉൾപ്പെടെയുള്ള ഓസ്ട്രേലിയൻ താരങ്ങൾ ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങുന്നത്. ബാംഗ്ലൂരിന്റെ തന്നെ ഓസീസ് താരം കെയ്ൻ റിച്ചാർഡ്സനും സാംപയ്ക്കൊപ്പം ഓസ്ട്രേലിയയിലേക്ക് മടങ്ങും. രാജസ്ഥാൻ റോയൽസിന്റെ ഓസീസ് താരം ആൻഡ്രൂ ടൈ ഇവർക്കു മുൻപും നാട്ടിലേക്ക് തിരിച്ചുപോയി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ സർക്കാർ ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും, സാംപയും റിച്ചാർഡ്സനും ദോഹ വഴിയാണ് മടങ്ങുന്നത്. ഇതിനിടെന്നാലെ ‘സിഡ്നി മോർണിങ് ഹെറാൾഡ്’ പ്രതിനിധിയുമായി സംസാരിക്കുമ്പോഴാണ് നാട്ടിലേക്കു മടങ്ങാനുള്ള കാരണം സാംപ വ്യക്തമാക്കിയത്. നേരത്തെ, ‘വ്യക്തിപരമായ പ്രശ്നങ്ങളാ’ണ് മടങ്ങാനുള്ള കാരണമായി സാംപയും റിച്ചാർഡ്സനും പറഞ്ഞത്.

ഇതുവരെ വ്യത്യസ്തങ്ങളായ ബയോ സെക്യുർ ബബ്ൾ സംവിധാനത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിലും, ഒട്ടും സുരക്ഷിതമല്ലാത്ത സംവിധാനം ഐപിഎലിലേതായിരുന്നുവെന്ന് സാംപ വെളിപ്പെടുത്തി. കഴിഞ്ഞ വർഷത്തേതു പോലെ ഇത്തവണയും ഐപിഎൽ യുഎഇയിൽ നടത്തുന്നതായിരുന്നു കൂടുതൽ സുരക്ഷിതമെന്നും സാംപ അഭിപ്രായപ്പെട്ടു.

‘ഇപ്പോൾ വിവിധ ബയോ സെക്യുർ ബബ്ളിലുകളുടെ ഭാഗമായിരുന്നതിന്റെ പരിചയമുണ്ട്. അതിൽ ഒട്ടും സുരക്ഷിതമല്ലാത്ത സംവിധാനം ഐപിഎലിലായിരുന്നു. ഇന്ത്യയിലെ ശുചിത്വത്തെക്കുറിച്ച് ആളുകൾ എപ്പോഴും മുന്നറിയിപ്പു നൽകാറുണ്ട്. അതും ഇത്തരത്തിൽ ചിന്തിക്കാൻ കാരണമായിട്ടുണ്ടെന്ന് തോന്നുന്നു. എന്തായാലും ഒട്ടും സുരക്ഷിതമല്ലാത്ത ബബ്ൾ ഇതുതന്നെ’ – സാംപ വെളിപ്പെടുത്തി.

‘ആറു മാസങ്ങൾക്ക് മുൻപ് ദുബായിൽ നടന്ന ഐപിഎലിൽ ഇത്തരം പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. അന്ന് ഐപിഎലിന്റെ ഭാഗമായിരിക്കുമ്പോൾ അതീവ സുരക്ഷിതനാണെന്ന് തോന്നിയിരുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഇത്തവണയും ഐപിഎൽ അവിടെത്തന്നെ നടത്തുന്നതായിരുന്നു നല്ലത്. പക്ഷേ, ഐപിഎൽ നടത്തിപ്പിൽ പരിഗണിക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു’ – സാംപ പറഞ്ഞു.

‘ഈ വർഷം അവസാനം ഇന്ത്യയിൽത്തന്നെയാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് നടക്കുന്നത്. ക്രിക്കറ്റ് ലോകത്തെ അടുത്ത പ്രധാന ചർച്ചാ വിഷയം അതായിരിക്കുമെന്ന് ഞാൻ കരുതുന്നു. എങ്കിലും ആറു മാസക്കാലം എന്നത് അത്യാവശ്യം നീണ്ട കാലയളവാണ്’ – സാംപ പറഞ്ഞു.

1.5 കോടി രൂപയ്ക്കാണ് ഐപിഎൽ താരലേലത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ആദം സാംപയെ ടീമിലെടുത്തത്. അതേസമയം, ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ സാംപയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യയിലെ കോവിഡ് ഭീതി‌ക്കു പുറമെ ഐപിഎൽ ഉപേക്ഷിക്കാൻ മറ്റു കാരണങ്ങളുമുണ്ടെന്നും സാംപ വെളിപ്പെടുത്തി.

‘ഐപിഎലിൽ തുടരാനുള്ള കാരണങ്ങളൊന്നും ഞാൻ കണ്ടില്ല എന്നതാണ് വാസ്തവം. ബബ്ളിനുള്ളിലെ ജീവിതം മടുത്തു തുടങ്ങിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായി തുടര്‍ന്നാൽ വിമാനയാത്ര നിരോധിക്കുമെന്ന റിപ്പോർട്ടുകളും തിരിച്ചുപോരാൻ കാരണമായി. ഇങ്ങനെയൊരു തീരുമാനമെടുക്കാൻ ഇതാണ് ഏറ്റവും ഉചിതമായ സമയമെന്ന് എനിക്ക് തോന്നി’ – സാംപ പറഞ്ഞു.

‘ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ കോടിക്കണക്കിന് ആളുകൾക്ക് ഏക ആശ്വാസം ക്രിക്കറ്റാണെന്ന് ചിലർ പറയുന്നത് കേട്ടു. അതിനും എനിക്ക് എന്റേതായ ഉത്തരമുണ്ട്. ഒരാളുടെ കുടുംബാംഗം മരണക്കിടക്കയിൽ കിടക്കുമ്പോൾ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാനാകുമോ? ഐപിഎൽ പോലൊരു ടൂർണമെന്റ് പാതിവഴിയിൽ ഉപേക്ഷിക്കുന്നത് വലിയ സാമ്പത്തിക നഷ്ടം വരുത്തുമെന്ന് എനിക്കറിയാം. പക്ഷേ, എനിക്ക് മാനസികാരോഗ്യമാണ് പ്രധാനം – സാംപ ചോദിച്ചു.

English Summary: ‘Someone who has a family member on death bed doesn’t care about cricket’: Here’s why Adam Zampa left IPL 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com