ADVERTISEMENT

അഹമ്മദാബാദ് ∙ അതിവേഗ ബാറ്റിങ്ങിന്റെ ആൾരൂപമായാണ് മുൻ ഇന്ത്യൻ‌ താരം വീരേന്ദർ സേവാഗ് വിശേഷിപ്പിക്കപ്പെടുന്നത്. നേരിടുന്ന ആദ്യ പന്തു മുതൽ കൂറ്റൻ ഷോട്ടുകൾ പായിച്ച് മിന്നൽ വേഗത്തിൽ റൺസ് നേടുകയെന്നതായിരുന്നു വീരുവിന്റെ ശൈലി. ഏകദിന മത്സരമാണെങ്കിലും ട്വിന്റി20 ആണെങ്കിലും അതുമല്ല ടെസ്റ്റ് മത്സരമാണെങ്കിൽ പോലും ഈ ശൈലിക്ക് വീരു മാറ്റം വരുത്തിയിരുന്നില്ല.

ആദ്യ പന്ത് അതിർത്തി കടത്തി ഇന്നിങ്സ് ആരംഭിക്കുകയെന്നത് സേവാഗിന്റെ ശൈലിയായിരുന്നു. എല്ലായ്പ്പോഴും അതു സാധിച്ചില്ലെങ്കിലും നേരിടുന്ന ആദ്യ പന്ത് അതിർത്തി കടത്താൻ സേവാഗിന്റെ ഭാഗത്തു നിന്ന് എപ്പോഴും ശ്രമമുണ്ടായിട്ടുണ്ട്. കഴിഞ്ഞ​ രണ്ടു മത്സരങ്ങളിലായി ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ പൃഥ്വി ഷാ ഇതേ ശൈലി അനുവർത്തിക്കുന്നത് ക്രിക്കറ്റ് പ്രേമികൾ‌ക്കിടയിൽ ചർ‌ച്ചക്കു വഴിവച്ചു.

കഴിഞ്ഞ​ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഫോറടിച്ച് ഇന്നിങ്സിനു തുടക്കമിട്ട പൃഥ്വി ഷാ, വ്യാഴാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും ആദ്യ പന്തിൽ ഫോറടിച്ചു. പക്ഷെ, അതുകൊണ്ട് അവസാനിപ്പിക്കാഞ്ഞ പൃഥ്വി ഷാ, തുടരെ അഞ്ച് ഫോറുകൾ കൂടി പായിച്ചു.

മത്സരശേഷം മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ച പൃഥ്വി ഷായോട് ഇതു സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ മറുപടി ഇങ്ങനെ: ‘നല്ല ഫോമിലായിരിക്കുമ്പോൾ സ്കോറിനെ കുറിച്ച് ചിന്തിക്കാറില്ല. എന്നെ കുറിച്ചു തന്നെ ചിന്തിക്കാറില്ല. എന്റെ ടീം ജയിക്കണമെന്നു മാത്രമാണ് ലക്ഷ്യം. ഇന്നിങ്സിലെ ആദ്യ പന്തിൽ‌ ഫോറടിക്കുന്നതിനെ കുറിച്ച് വീരേന്ദർ സേവാഗുമായി സംസാരിച്ചിട്ടില്ല. അവസരം ലഭിച്ചാൽ അദ്ദേഹവുമായി സംസാരിക്കും. കാരണം ഇന്നിങ്സിസലെ ആദ്യ പന്തിൽ‌ ഫോറടിക്കാൻ എപ്പോഴും ആഗ്രഹിച്ച വ്യക്തിയാണ് അദ്ദേഹം.’ – പൃഥ്വി ഷാ വ്യക്തമാക്കി.

അതേസമയം, പൃഥ്വി ഷായുടെ ബാറ്റിങ്ങിനെ വീരേന്ദർ സേവാഗ് പ്രകീർത്തിച്ചു. മികച്ച പ്രകടനമാണ് പൃഥ്വി ഷാ കാഴ്ചവച്ചതെന്ന് സേവാഗ് പറഞ്ഞു. അണ്ടർ 19 ടീമിൽ ഒപ്പം കളിച്ചിട്ടുള്ളതിനാൽ ശിവം മാവിയുടെ ബോളിങ് ശൈലി വ്യക്തമായി അറിയാവുന്നതാവാം പൃഥ്വി ഷായ്ക്ക് ആത്മവിശ്വാസം നൽകിയ ഘടകം. ആശിഷ് നെഹ്റയ്ക്കെതിരെ പരിശീലനവേളയിലും പ്രദേശിക മത്സരങ്ങളിലും ​ഞാൻ ബാറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ‌ ഒരുക്കൽ‌ പോലും ആറു പന്തിലും ഫോർ അടിക്കാൻ സാധിച്ചിട്ടില്ല. ഗംഭീര ഇന്നിങ്സിന് പൃഥ്വി ഷാ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. പൃഥ്വി ഷാ സെഞ്ചുറി നേടിയിരുന്നെങ്കിൽ കൂടുതൽ ആവേശകരമായേനെ. മോശം ഫോമിലൂടെ പൃഥ്വി ഷാ കടന്നുപോയിട്ടുണ്ട്. ‍ഇപ്പോൾ റൺസ് നേടാൻ സാധിക്കുമ്പോൾ, സെഞ്ചുറി നേടണമായിരുന്നു, അല്ലെങ്കിൽ പുറത്താകാതെ നിന്ന് മത്സരം പൂർത്തീകരിക്കണമായിരുന്നു’ – സേവാഗ് പറഞ്ഞു.

English Summary: ‘I couldn’t hit six boundaries in my career, hats off to him’: Sehwag lauds Prithvi Shaw’s blistering knock vs KKR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com