ADVERTISEMENT

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ അരങ്ങേറ്റത്തിൽ ഏഴു പന്ത് എറിയുന്നതിനിടെ മൂന്നു വിക്കറ്റ് സ്വന്തമാക്കുക. അതും വിരാട് കോലി, ഗ്ലെൻ മാക്സ്‌വെൽ, എബി ഡിവില്ലിയേഴ്സ് എന്നിവരുടെ! സ്വപ്നതുല്യമായൊരു അരങ്ങേറ്റത്തിന്റെ ആവേശക്കടലിലാണ് പഞ്ചാബ് കിങ്സിന്റെ യുവതാരം ഹർപ്രീത് ബ്രാർ. ആദ്യം ബാറ്റുകൊണ്ടും പിന്നെ പന്തുകൊണ്ടും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ താരതമ്യേന പുത്തൻ പിച്ചിൽ വിസ്മയം സൃഷ്ടിച്ച ഇരുപത്തഞ്ചുകാരനായ ഹർപ്രീത്, മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത പഞ്ചാബിന്റെ സ്കോർ 179ൽ എത്തിച്ചത് 17 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 25 റൺസുമായി പുറത്താകാതെ നിന്ന ഹർപ്രീത് കൂടി ചേർന്നാണ്. പിന്നീട് നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് കൂടി വീഴ്ത്തിയതോടെയാണ് താരത്തിന് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം ലഭിച്ചത്.

ഐപിഎലിൽ ഹർപ്രീതിന് ഇത് നാലാമത്തെ മത്സരവും ഈ സീസണിലെ ആദ്യ മത്സരവുമാണ്. ഇതുവരെയും വിക്കറ്റ് നേട്ടം അന്യമായിരുന്ന ഹർപ്രീതിന്റെ കന്നി വിക്കറ്റ് നേട്ടവും മോദി സ്റ്റേഡിയത്തിലായി. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 11–ാം ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ വിരാട് കോലി, ഗ്ലെൻ മാക്സ്‌വെൽ എന്നിവരെ പുറത്താക്കിയാണ് ഹർപ്രീത് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. ഹർപ്രീത് തന്റെ മൂന്നാം ഓവർ എറിയാനായി എത്തുമ്പോൾ 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 62  റൺസെന്ന നിലയിലായിരുന്നു ബാംഗ്ലൂർ. കോലി 33 പന്തിൽ 35 റൺസുമായും രജത് പാട്ടിദാർ 21 പന്തിൽ 15 റൺസുമായും ക്രീസിൽ.

11–ാം ഓവറിലെ ആദ്യ പന്തിൽത്തന്നെ ഹർപ്രീത് കോലിയെ വീഴ്ത്തി. താരത്തിന്റെ ഷോർട്ട് ഓഫ് ലെങ്ത് പന്ത് ഉന്നമിട്ട് അലക്ഷ്യമായി മുന്നോട്ടു കയറിയ കോലിക്കു പിഴച്ചു. പന്ത് ലെഗ് സ്റ്റംപുമായി പറന്നു. ഐപിഎലിലെ മൂന്നാം ഓവറിൽ ഹർപ്രീതിന് കന്നി ഐപിഎൽ വിക്കറ്റ്. അതും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ!

ഫോമിലുള്ള ഓസീസ് താരം ഗ്ലെൻ മാക്സ്‌വെലാണ് കോലിക്കു പകരം ക്രീസിലെത്തിയത്. ക്യാപ്റ്റന്റെ പുറത്താകലിന്റെ ക്ഷീണം തീർക്കാൻ ശ്രമിച്ച മാക്സ്‌വെലിനും ചുവടുപിഴച്ചു. കോലി ക്രീസിനു പുറത്തേക്കിറങ്ങാനുള്ള ശ്രമത്തിലാണ് ബൗൾഡായതെങ്കിൽ, മാക്സ്‌വെൽ ക്രീസിൽ ഉറച്ചുനിൽക്കാനുള്ള ശ്രമത്തിലും ബൗൾഡായി. കോലിയുടെ ലെഗ് സ്റ്റംപ് തെറിച്ചപ്പോൾ മാക്സ്‌വെലിന്റെ ഓഫ് സ്റ്റംപാണ് ഹർപ്രീത് പിഴുതത്. ഫലം, മാക്സ്‌വെൽ ഗോൾഡൻ ഡെക്ക്!

ഹർപ്രീതിന്റെ മൂന്നാം ഓവർ ബാംഗ്ലൂർ കൂടുതൽ അപകടമില്ലാതെ പിന്നിട്ടെങ്കിലും നാലാം ഓവറിനായി എത്തിയപ്പോൾ താരം വിക്കറ്റ് വേട്ട ആവർത്തിച്ചു. ഇക്കുറി ബാംഗ്ലൂർ ഏറെ പ്രതീക്ഷ വച്ചിരുന്ന എബി ഡിവില്ലിയേഴ്സിന്റെ ഊഴമായിരുന്നു. ഹർപ്രീതിന്റെ പന്തിൽ ബാറ്റു വയ്ക്കാനുള്ള ശ്രമം എഡ്ജിൽ ഒതുങ്ങിയതോടെ, ഡിവില്ലിയേഴ്സ് നേരെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ കൈകളിൽ ഒതുങ്ങി. ഇതോടെ ബാംഗ്ലൂർ നാലു വിക്കറ്റ നഷ്ടത്തിൽ 69 റൺസെന്ന നിലയിലേക്ക് തകരുകയും ചെയ്തു. ഹർപ്രീത് നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി വീഴ്ത്തിയത് മൂന്നു വിക്കറ്റും.

‘ഡിവില്ലിയേഴ്സിനെതിരെ ഒരു ഡോട്ട് ബോൾ എറിയാനായിരുന്നു എന്റെ ശ്രമം. പക്ഷേ, എനിക്ക് അദ്ദേഹത്തിന്റെ വിക്കറ്റ് തന്നെ ലഭിച്ചു. ഞാൻ ഭാഗ്യവാനാണ്’ – മത്സരശേഷം ഹർപ്രീത് പ്രതികരിച്ചു.

∙ വിരാട് കോലിയെ പുറത്താക്കി ഐപിഎലിലെ കന്നി വിക്കറ്റ് സ്വന്തമാക്കിയവർ

അശോക് ഡിൻ, ആശിഷ് നെഹ്റ, ആൽബി മോർക്കൽ, ചേതന്യ നന്ദ, ഡഗ് ബ്രേസ്‌വെൽ, മിച്ചൽ മക്‌ലീനാഘൻ, ജസ്പ്രീത് ബുമ്ര, ഹർപ്രീത് ബ്രാർ

English Summary: Meet Harpreet Brar - The man who stunned RCB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com