ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് വ്യാപനം നിമിത്തം പാതിവഴിയിൽ നിർത്തിവച്ച ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്സ് ഏതാണ്? ചോദ്യം ഇന്ത്യയുടെ മുൻ താരം റിതീന്ദർ സിങ് സോധിയോടാണെങ്കിൽ ഉത്തരം റെഡിയാണ്; പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ മലയാളി താരം സഞ്ജു സാംസൺ നേടിയ സെഞ്ചുറി! ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റിതീന്ദർ സിങ് സോധി നിലപാട് വ്യക്തമാക്കിയത്. സഞ്ജു മികച്ച ഫോമിൽ ബാറ്റു ചെയ്യുമ്പോൾ ഘടികാരങ്ങൾ പോലും നിലയ്ക്കുമെന്നും സോധി അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്കായി 18 ഏകദിനങ്ങൾ കളിച്ചിട്ടുള്ള താരമാണ് നാൽപ്പതുകാരനായ സോധി.

ഈ മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 222 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുമ്പോൾ സഞ്ജു 63 പന്തിൽനിന്ന് അടിച്ചൂകൂട്ടിയത് 119 റൺസാണ്. തോൽവി ഒഴിവാക്കാനായില്ലെങ്കിലും ഐപിഎൽ 14–ാം സീസണിൽ ക്യാപ്റ്റനായുള്ള വരവറിയിച്ച ഇന്നിങ്സായിരുന്നു സഞ്ജുവിന്റേത്. ഈ മത്സരത്തിൽ നാലു റണ്‍സിനാണ് രാജസ്ഥാൻ തോറ്റത്. ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്സ് ഏതെന്ന ചോദ്യത്തിന് സോധിയുടെ ഉത്തരം ഇങ്ങനെ:

‘ഇത് വളരെ ബുദ്ധിമുട്ടേറിയൊരു ചോദ്യമാണ്. കാരണം, കൊള്ളാവുന്ന ഒരുപിടി ഇന്നിങ്സുകൾ ഈ സീസണിൽ നാം കണ്ടു. പൃഥ്വി ഷാ, ശിഖർ ധവാൻ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയവരുടെ ഇന്നിങ്സുകളെല്ലാം മികച്ചതായിരുന്നു. ഈ സീസണിൽ ഇന്ത്യൻ താരങ്ങൾ പൊതുവെ വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ, പഞ്ചാബ് കിങ്സിനെതിരെ സഞ്ജു നേടിയ സെഞ്ചുറിയാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്’ –സോധി പറഞ്ഞു.

ഇന്ത്യയ്ക്ക് അണ്ടർ 15 ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റൻ കൂടിയായ സോധി, സഞ്ജുവിന്റെ ബാറ്റിങ് ശൈലിയെയും പുകഴ്ത്തി.വ‘ട്വന്റി20യിൽ സെഞ്ചുറി നേടുന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. ആദ്യ പന്തു മുതൽ അടി തുടങ്ങിയാലേ സെഞ്ചുറിയിലെത്താനാകൂ. തുടർച്ചയായി ഫോറുകളും സിക്സറുകളും നേടാനാകണം. തുടർച്ചയായി അതിവേഗ സിംഗിളുകളും നേടണം. സഞ്ജു മികച്ച ഫോമിൽ ബാറ്റു ചെയ്യുമ്പോൾ ഘടികാരങ്ങൾ പോലും നിലയ്ക്കും’ – സോധി പറഞ്ഞു.

പഞ്ചാബിനെതിരായ മത്സരത്തിൽ അവസാന രണ്ടു പന്തിൽ രാജസ്ഥാന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് അഞ്ച് റൺസ് മാത്രമാണ്. ഇതിൽ ആദ്യ പന്തിൽ സിംഗിളിനുള്ള അവസരമുണ്ടായിരുന്നെങ്കിലും സഞ്ജു നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ക്രിസ് മോറിസിന് സ്ട്രൈക്ക് കൈമാറിയില്ല. അവസാന പന്തിൽ സിക്സറിനുള്ള ശ്രമം നേരിയ വ്യത്യാസത്തിൽ ക്യാച്ചായി പരിണമിക്കുകയും ചെയ്തു. ഇതോടെ മത്സരം നാലു റൺസിനാണ് രാജസ്ഥാൻ കൈവിട്ടത്.

∙ സ്ഥിരത പ്രധാനം

അതേസമയം, സ്ഥിരതയുടെ കാര്യത്തിൽ സഞ്ജു കഠിനാധ്വാം ചെയ്യേണ്ടി വരുമെന്നും സോധി സൂചിപ്പിച്ചു. ‘സഞ്ജുവിന്റെ പ്രകടനം രാജസ്ഥാനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് സ്ഥിരതയുടെ കാര്യത്തിൽ അദ്ദേഹം ഇനിയും കഠിനാധ്വാനം ചെയ്യണം. സഞ്ജു മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴെല്ലാം ടീം ജയിക്കാറുണ്ട്. പ്രകടനം മോശമാകുമ്പോൾ ടീമിന്റെ പ്രകടനവും മോശമാകും. ഈ സീസണിൽ ആദ്യ മത്സരത്തിലെ സെഞ്ചുറിക്കു ശേഷം സഞ്ജുവിന് അത്രകണ്ട് മികച്ച പ്രകടനങ്ങളൊന്നും പുറത്തെടുക്കാനായില്ല. ഫലമോ, രാജസ്ഥാന്റെ പ്രകടനവും മോശമായി’ – സോധി ചൂണ്ടിക്കാട്ടി.

‘വിരാട് കോലി, രോഹിത് ശർമ, ശിഖർ ധവാൻ തുടങ്ങിയ താരങ്ങളെക്കുറിച്ച് നാം വാതോരാതെ സംസാരിക്കും. കാരണം ഇവരെല്ലാം സ്ഥിരത പുലർത്തുന്നവരാണ്. ഇവരിൽനിന്ന് സഞ്ജു ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. അദ്ദേഹത്തിന്റെ പ്രതിഭയെക്കുറിച്ച് നമുക്ക് സംശയമില്ല. ‌തന്റേതായ ദിവസം ഏതു മത്സരവും ജയിപ്പിക്കാൻ സഞ്ജുവിന് കഴിയും. പക്ഷേ, സ്ഥിരതയാണ് പ്രശ്നം’ – സോദഇ പറഞ്ഞു.

English Summary: 'When he plays, time stops': Reetinder Sodhi picks his favorite knock of IPL 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com