ഓൾ റൗണ്ടർ ജഡേജ വേണ്ട, ബാറ്റ്സ്മാനായി വിഹാരി വരട്ടെ; ഇര്ഫാൻ പഠാന്റെ ‘ടീം ഇന്ത്യ’
Mail This Article
ന്യൂഡൽഹി∙ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രമാണു ബാക്കിയുള്ളത്. വെള്ളിയാഴ്ച സതാംപ്ടണിലാണ് ഇന്ത്യ– ന്യൂസീലൻഡ് മത്സരം. കരുത്തരായ ന്യൂസീലൻഡിനെ ടീം ഇന്ത്യ നേരിടുമ്പോൾ ടീം സിലക്‌ഷനിലും പ്രവചനങ്ങൾ ഏറെയാണ്. ഏറ്റവും ഒടുവില്‍ മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനാണ് ന്യൂസീലൻഡിനെതിരെ കളിക്കാൻ ‘യോഗ്യതയുള്ള’ ടീമിനെ തിരഞ്ഞെടുത്തത്. ട്വിറ്ററിൽ തന്റെ പ്ലേയിങ് ഇലവനെ പഠാൻ അവതരിപ്പിക്കുകയും ചെയ്തു.
രവീന്ദ്ര ജഡേജയില്ലാതെയാണ് ഇർഫാൻ ഇന്ത്യൻ ടീമിനെ അവതരിപ്പിച്ചിരിക്കുന്നത്. രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്താതിരിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ഇർഫാൻ പഠാൻ തുറന്നുസമ്മതിച്ചു. മുഹമ്മദ് സിറാജിന് പകരം ഇഷാന്ത് ശർമയെയാണ് ഇർഫാൻ പഠാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ബാറ്റ്സ്മാൻ ഹനുമാ വിഹാരിയും പഠാന്റെ ടീമിൽ ഇടം പിടിച്ചു. വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, ആർ. അശ്വിൻ എന്നിവരും ടീമിലുണ്ട്. ടീമില്‍ ഇടം നേടിയ ഏക സ്പിന്നറും അശ്വിനാണ്.
ഇർഫാൻ പഠാൻ തിരഞ്ഞെടുത്ത പ്ലേയിങ് ഇലവൻ ഇങ്ങനെ– രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിൻക്യ രഹാനെ, ഹനുമാ വിഹാരി, ഋഷഭ് പന്ത്, ആർ. അശ്വിൻ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, ജസ്പ്രീത് ബുമ്ര. ന്യൂസീലൻഡിനെതിരായ ഫൈനലിൽ ഇന്ത്യൻ ടീമിൽ ബോളർമാര്‍ ആരൊക്കെ വേണമെന്നതാണു പ്രധാന തലവേദന. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ തുടങ്ങിയ പരിചയ സമ്പന്നരായ പേസർമാർക്കിടയിൽ മുഹമ്മദ് സിറാജിന് ടീമിൽ ഇടം ലഭിക്കാൻ സാധ്യത കുറവാണ്. അതേസമയം സ്പിന്നിന് സാധ്യതകളുള്ള പിച്ചാണ് സതാംപ്ടണിലേതെന്നതും ടീം സിലക്ഷനിൽ നിർണായകമാകും.
English Summary: World test championship, Irfan Pathan's team selection