സതാംപ്ടനിൽ മഴയുടെ ‘സമ്പൂർണ ആധിപത്യം’; ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചു
Mail This Article
സതാംപ്ടൻ ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസം മഴയുടെ സമ്പൂർണ ആധിപത്യം. മത്സരം നടക്കേണ്ട സതാംപ്ടനിൽ മഴ തകര്‍ത്തുപെയ്തതോടെ ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചു. മത്സരത്തിന്റെ ആദ്യ സെഷൻ പൂർണമായും മഴയിൽ ‘ഒലിച്ചുപോയി’. ടോസ് ഇടാൻപോലും കഴിഞ്ഞില്ല. ഇതോടെയാണ് ആദ്യ ദിവസത്തെ കളി വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചത്. മത്സരത്തിൽ റിസർവ് ദിനം കൂടിയുള്ളതിനാൽ ആദ്യ ദിവസം കളി തടസ്സപ്പെട്ടാലും പ്രശ്നങ്ങളില്ല.
ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിക്കു തന്നെ മത്സരം ആരംഭിക്കുമെന്ന് ബിസിസിഐ ട്വിറ്ററിൽ അറിയിച്ചു. ആദ്യ ദിനം 98 ഓവർ പന്തെറിയുമെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡും അറിയിച്ചിട്ടുണ്ട്. കലാശപ്പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിനെ ഇന്നലെത്തന്നെ പ്രഖ്യാപിച്ചിരുന്നു. ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നീ പേസർമാർക്കൊപ്പം സ്പിന്നർ രവിചന്ദ്ര അശ്വിനും ഇന്ത്യൻ ടീമിലുണ്ട്.
ഓൾറൗണ്ടറായി രവീന്ദ്ര ജഡേജയെയും ഉൾപ്പെടുത്തി. ഇവർ ഒരുമിച്ചു കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരം കൂടിയാണ് ഈ ഫൈനൽ. വൃദ്ധിമാൻ സാഹയ്ക്കു പകരം ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാകും. ന്യൂസീലന്‍ഡിനെ ഫൈനലിൽ തോൽപിക്കാൻ സാധിച്ചാൽ വിരാട് കോലി ക്യാപ്റ്റനായ ശേഷം നേടുന്ന ആദ്യ ഐസിസി ചാംപ്യൻഷിപ്പാകും ഇത്. കോലിയുൾപ്പെട്ട ടീം 2011 ൽ ഏകദിന ലോകകപ്പ് നേടിയിരുന്നെങ്കിലും അന്ന് എം.എസ്. ധോണിയായിരുന്നു ക്യാപ്റ്റൻ. കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസനും കരിയറിലെ ആദ്യ ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ്.
English Summary: India vs New Zealand, Final - Live Cricket Score