ADVERTISEMENT

സതാംപ്ടൺ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനിടെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ പരിശീലന മൈതാനത്തിരിക്കുമ്പോൾ ക്യാപ്റ്റൻ വിരാട് കോലി സഹതാരം ന്യൂസീലൻഡ് പേസർ കൈൽ ജയ്മിസനോടു ചോദിച്ചു: ‘തന്റെ കയ്യിലുള്ള ആ ഡ്യൂക്ക് ബോൾ ഉപയോഗിച്ച് എനിക്കു പന്തെറിഞ്ഞു തരുമോ?’ ക്യാപ്റ്റനാണെന്നു നോക്കാതെ ജയ്മിസൻ കോലിയോടു പറഞ്ഞു: ‘ആ കളി കയ്യിൽ വച്ചാൽ മതി...’!

ക്രിക്കറ്റ് ലോകത്തെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായി എണ്ണപ്പെടുമ്പോഴും, ജയ്മിസനെന്ന താരതമ്യേന പുതുമുഖമായ ഒരാളോട് കോലി ഇത്തരമൊരു ചോദ്യം ചോദിച്ചതെന്തുകൊണാണെന്ന് ആരാധകർക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും! സാധ്യമല്ലെന്ന ജയ്മിസണിന്റെ ഉത്തരത്തിന്റെ ആഴവും ഇപ്പോൾ സുവ്യക്തം!

അന്ന്, ജയ്മിസന്റെ ബോളിങ് തന്ത്രം മനസ്സിലാക്കാനായിരുന്നു കോലിയുടെ ശ്രമമെന്നു വെളിപ്പെടുത്തിയത് ബാംഗ്ലൂർ ടീമിൽ ഇരുവരുടെയും സഹതാരമായ ഡാൻ ക്രിസ്റ്റ്യനാണ്. ‘ഞങ്ങൾ ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു. ടെസ്റ്റിന് ഉപയോഗിക്കുന്ന ഡ്യൂക്ക് പന്തുകൾ തന്റെ കയ്യിലുണ്ടെന്നു ജയ്മി വെളിപ്പെടുത്തി. നെറ്റ്സിൽ ആ പന്തുകൾ ഉപയോഗിച്ച് എറിഞ്ഞാൽ  സന്തോഷമാകുമെന്ന് ഉടൻ കോലി പറഞ്ഞു. ക്ഷമിക്കണം, പറ്റില്ലെന്നായിരുന്നു ജയ്മിയുടെ മറുപടി’ – ജയ്മിയുടെ ബോളിങ് ശൈലിയുടെ രഹസ്യങ്ങൾ പിടിച്ചെടുക്കാനുള്ള കോലിയുടെ ശ്രമം അങ്ങനെ പരാജയപ്പെട്ടെന്ന് ഒരു യുട്യൂബ് ചാനലിൽ ക്രിസ്റ്റ്യൻ പറഞ്ഞു.

സതാംപ്ടണിൽ പുരോഗമിക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ജയ്മിസണിന്റെ ബോളിങ് പ്രകടനം കണ്ടപ്പോൾ കോലിയുടെ ആ ചോദ്യവും ജയ്മിസണിന്റെ ഉത്തരവുമാകും ആരാധകരുടെ മനസ്സിലേക്കെത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 217 റൺസിന് പുറത്താകുമ്പോൾ, ആ തകർച്ചയ്ക്ക് മുഖ്യ കാർമികനായത് ഇരുപത്താറുകാരനായ ഉയരക്കാരൻ ബോളർ കൈൽ ജയ്മിസനാണ്. മത്സരത്തിലാകെ 22 ഓവർ ബോൾ ചെയ്ത ജയ്മിസൻ 12 ഓവറും മെയ്ഡനാക്കി. ശേഷിക്കുന്ന 10 ഓവറിൽനിന്ന് വിട്ടുകൊടുത്തത് വെറും 31 റൺസ്. അഞ്ച് വിക്കറ്റും വീഴ്ത്തി.

കരിയറിലെ എട്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന ജയ്മിസന്റെ അഞ്ചാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഈ അഞ്ച് വിക്കറ്റ് നേട്ടത്തിന് ജയ്മിസൻ തുടക്കമിട്ടത് സാക്ഷാൽ വിരാട് കോലിയെ എൽബിയിൽ കുരുക്കി! ട്രെന്റ് ബോൾട്ട്, ടിം സൗത്തി, നീൽ വാഗ്‍നർ തുടങ്ങിയ പരിചയ സമ്പന്നരായ കിവീസ് ബോളർമാരെ സാക്ഷിയാക്കിയാണ് സതാംപ്ടണിൽ ജയ്മിസൻ ഇന്ത്യൻ ബാറ്റിങ് നിരയെ എറിഞ്ഞിട്ടത്.

ഇതോടെ കരിയറിലെ ആദ്യ എട്ടു ടെസ്റ്റിൽനിന്ന് കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ന്യൂസീലൻഡ് ബോളറെന്ന നേട്ടവും ജയ്മിസനെ തേടിയെത്തി. എട്ടു പതിറ്റാണ്ടിലധികം പഴക്കമുള്ളൊരു റെക്കോർഡാണ് ഇത്തവണ ജയ്മിസനു മുന്നിൽ വഴിമാറിയത്. 1930–40 കാലഘട്ടത്തിൽ ന്യൂസീലൻഡിനായി കളിച്ചിരുന്ന ജാക്ക് കോവിയാണ് പിന്നിലായത്.

‘ടെസ്റ്റിന്റെ ആദ്യ ദിനം കോലിക്കെതിരെ ജയ്മിസൻ തുടർച്ചയായി ഓഫ്സൈഡിനു പുറത്താണ് എറിഞ്ഞുകൊണ്ടിരുന്നത്. കോലിയാകട്ടെ, തുടർച്ചയായി പന്തുകൾ ലീവ് ചെയ്തുകൊണ്ടിരുന്നു. തൊട്ടടുത്ത ദിവസം ബോൾ ചെയ്യാനെത്തിയ ജയ്മിസൻ ആദ്യത്തെ 4–5 പന്തുകൾക്കുള്ളിൽ കോലിയുടെ കഥ കഴിച്ചു. അകത്തേക്ക് തിരിഞ്ഞ രണ്ടു പന്തുകളിലൊന്ന് കോലിക്ക് പുറത്തേക്കുള്ള വഴി കാട്ടി. ഇതുകൊണ്ടാണ് അന്ന് ഐപിഎലിനിടെ കോലിക്കെതിരെ അദ്ദേഹം ബോൾ ചെയ്യാതിരുന്നത്’ – മത്സരശേഷം മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

English Summary: This is why he didn't bowl to Virat Kohli during the IPL: Aakash Chopra on Kyle Jamieson's terrific bowling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com