ഫൈനലിൽ ബുമ്രയ്‌ക്ക് ജഴ്സി മാറി; ആദ്യ ഓവറിനുശേഷം ഡ്രസിങ് റൂമിലേക്ക് ഓട്ടം
Mail This Article
സതാംപ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ മഴ മാറാൻ ആറ്റുനോറ്റിരുന്ന ശേഷം അഞ്ചാം ദിനം കളിക്കിറങ്ങുന്നതു ട്രോൾമഴയിലേക്കാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല ജസ്പ്രിത് ബുമ്ര. മഴ മൂലം അഞ്ചാം ദിനം മത്സരം വൈകി ആരംഭിച്ചപ്പോഴാണ് ബുമ്രയ്‌ക്ക് ജഴ്സി മാറിപ്പോയത്. ഇന്നലെ ഇന്ത്യയ്ക്കായി ആദ്യ ഓവർ എറിയാനെത്തിയത് ബുമ്രയാണ്. ഇതിനിടെയാണ് സഹതാരങ്ങളുടേതിൽനിന്നും വ്യത്യസ്തമായ ജഴ്സി ധരിച്ച് ബുമ്ര ‘വ്യത്യസ്തനായത്’. ഇന്ത്യൻ പേസർക്കു പറ്റിയ അമളി സമൂഹമാധ്യമങ്ങളിൽ ചർച്ചയുമായി.
ഇന്ത്യൻ ടീമിന്റെ പ്രധാന സ്പോൺസറുടെ പേരുള്ള ജഴ്സിയണിഞ്ഞാണ് ബുമ്ര കളിക്കിറങ്ങിയത്. സാധാരണ ടെസ്റ്റുകളിൽ ടീം ധരിക്കുന്ന ജഴ്സിയാണിത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ടൂർണമെന്റുകളിൽ കളിക്കുമ്പോൾ ജഴ്സിയുടെ മുൻവശത്തു രാജ്യത്തിന്റെ പേരു വേണമെന്നാണ് നിയമം. ‘വ്യത്യസ്തമായ’ ജഴ്സിയണിഞ്ഞ് മത്സരത്തിൽ ബുമ്ര ആദ്യ ഓവർ പൂർത്തിയാക്കുകയും ചെയ്തു.
എന്നാൽ, ഇതിനു പിന്നാലെയാണ് താരം അബദ്ധം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ഓടിപ്പോയി ജഴ്സി മാറിയെങ്കിലും കളി കാണാനെത്തിയവരുടെ ക്യാമറക്കണ്ണുകൾക്ക് ആ സമയം ധാരാളമായിരുന്നു.
English Summary: Jasprit Bumrah accidentally wears wrong jersey, rushes to change it