ട്വന്റി20 ലോകകപ്പ് ഒക്ടോബർ 17 മുതൽ; വേദികൾ യുഎഇയിലും ഒമാനിലും
Mail This Article
ദുബായ് ∙ ട്വന്റി20 ലോകകപ്പ് ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായി നടക്കും. ദുബായ് രാജ്യാന്തര സ്റ്റേഡിയം, അബുദാബി ഷെയ്ക്ക് സായിദ് സ്റ്റേഡിയം, ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് എന്നിവിടങ്ങളിലായി 2 റൗണ്ടുകളിലായി നടക്കുന്ന ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുക്കും. വേദി മാറ്റിയെങ്കിലും ആതിഥേയർ ഇന്ത്യ തന്നെയാണെന്നു രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അറിയിച്ചു.
പൂർണ മത്സരക്രമം പുറത്തുവന്നിട്ടില്ല. യുഎഇയിലും ഒമാനിലുമായി നടക്കുന്ന യോഗ്യതാ റൗണ്ടിൽ ബംഗ്ലദേശ്, ശ്രീലങ്ക, അയർലൻഡ്, നെതർലൻഡ്സ്, സ്കോട്‌ലൻഡ്, നമീബിയ, ഒമാൻ, പാപുവ ന്യൂഗിനി എന്നീ ടീമുകൾ പങ്കെടുക്കും. ഈ റൗണ്ടിൽ നിന്നു യോഗ്യത നേടുന്ന 4 ടീമുകളും നേരിട്ടു യോഗ്യത നേടിയ 8 ടീമുകളും സൂപ്പർ 12 റൗണ്ടിൽ മത്സരിക്കും.
നവംബർ 14ന് ആണു ഫൈനൽ. മത്സരവേദികൾ ഇന്ത്യയിൽനിന്നു മാറ്റുകയാണെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ അറിയിച്ചതിനു പിന്നാലെയാണ് ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം.
English Summary: T20 World Cup shifted to UAE and Oman, to be played from October 17 to November 14: ICC