ADVERTISEMENT

വോസെസ്റ്റർ∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെ ഇന്ത്യൻ വനിതാ ടീമിന്റെ മിന്നും താരം സ്മൃതി മന്ഥന നേടിയ തകർപ്പൻ ക്യാച്ചിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇംഗ്ലണ്ട് താരം നതാലി സീവറിനെ പുറത്താക്കാൻ ബൗണ്ടറിക്കു സമീപം സ്മൃതി മന്ഥന നേടിയ പറക്കും ക്യാച്ചാണ് ആരാധകരുടെ കയ്യടി നേടിയത്. അർധസെഞ്ചുറിക്ക് തൊട്ടരികെ നിൽക്കെയാണ് ബൗണ്ടറി ലക്ഷ്യമിട്ട് സീവർ അടിച്ച പന്ത് സ്മൃതി ‘പറന്നു പിടിച്ചത്’.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ഇംഗ്ലണ്ട് വനിതകൾ ബാറ്റു ചെയ്യുമ്പോഴാണ് മന്ഥനയുടെ തകർപ്പൻ ക്യാച്ച് പിറന്നത്. ദീപ്തി ശർമയെറിഞ്ഞ 38–ാം ഓവറിന്റെ മൂന്നാം പന്തിൽ അർധസെഞ്ചുറിക്ക് തൊട്ടരികെ ബൗണ്ടറി ലക്ഷ്യമിട്ട് നതാലി സീവറിന്റെ തകർപ്പൻ ഷോട്ട്. ബൗണ്ടറി ലൈനിനു സമീപം സീവറിന്റെ ഷോട്ട് ചാഞ്ഞിറങ്ങുമ്പോൾ സ്മൃതി അവിടേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ.

പന്തിന് കണക്കാക്കി ഓടിയെത്തി മുന്നോട്ടു ഡൈവ് ചെയ്ത സ്മൃതിക്ക് പിഴച്ചില്ല. സീവറിന്റെ ഷോട്ട് നിലംപതിക്കും മുൻപ് സ്മൃതിയുടെ കയ്യിൽ ഭദ്രം. ഇംഗ്ലണ്ടിന്റെ ടോപ് സ്കോററായ നതാലി സീവർ 59 പന്തിൽ നാലു ഫോറുകൾ സഹിതം 49 റൺസുമായി പുറത്ത്. 

37.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 163 റൺസുമായി മികച്ച നിലയിലായിരുന്ന ഇംഗ്ലണ്ടിന്റെ തകർച്ച തുടങ്ങിയതും ഈ ക്യാച്ചോടെയാണ്. സീവറിന്റേത് ഉൾപ്പെടെ അവസാന ആറു വിക്കറ്റ് നഷ്ടമാകുമ്പോൾ ഇംഗ്ലണ്ടിന് കൂട്ടിച്ചേർക്കാനായത് 56 റൺസ് മാത്രം!

അതേസമയം, സീവറിനെ അർധസെഞ്ചുറിക്ക് തൊട്ടരികെ പുറത്താക്കിയ സ്മൃതി മന്ഥനയെ ഇംഗ്ലണ്ട് താരങ്ങളും അതേ സ്കോറിൽ പുറത്താക്കിയത് കൗതുകമായി. 57 പന്തിൽ എട്ടു ഫോറുകൾ സഹിതം 49 റൺസെടുത്ത മന്ഥനയെ സാറാ ഗ്ലെൻ എൽബിയിൽ കുരുക്കിയാണ് പുറത്താക്കിയത്. ക്യാപ്റ്റൻ മിതാലി രാജ് അർധസെഞ്ചുറി നേടിയ മത്സരം ഇന്ത്യ നാലു വിക്കറ്റിന് വിജയിച്ചിരുന്നു.

English Summary: Smriti Mandhana takes a stunning catch to dismiss Natalie Sciver on 49 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com